ആടിനെ പട്ടിയാക്കുന്നു പട്ടിയെ പേപ്പട്ടിയാക്കുന്നു പിന്നെ: ജനാധിപത്യ ഇന്ത്യ ഇത് അനുവദിക്കില്ല:മന്ത്രി
തിരുവനന്തപുരം: യെച്ചൂരിക്കെതിരായ കേസിനുള്ള നീക്കം കേട്ടുകേൾവിയില്ലാത്ത പ്രതികാര നടപടിയാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഭരണഘടന അട്ടിമറിക്കപ്പെടുന്ന ഘട്ടത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെയാണ് കുറ്റകരമാകുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നത് ജാതി മത വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാത്ത തുല്യതയാണ്. ഇത് ബിജെപിക്കാരുന്റെ ഔദാര്യമല്ല. ലക്ഷോപലക്ഷം ദേശാഭിമാനികൾ പോരാടി നേടിയ അവകാശമാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിനിടയിൽ മാപ്പെഴുതി രക്ഷപ്പെടുന്നവർക്ക് ഇത് മനസ്സിലാകില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ജെ മേഴ്സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആടിനെ പട്ടിയാക്കുന്നു പട്ടിയെ പേപ്പട്ടിയാക്കുന്നു പിന്നെ...
ജനാധിപത്യ ഇന്ത്യ ഇത് അനുവദിക്കില്ല.
ഡൽഹിയിൽ ഫെബ്രുവരിയിലുണ്ടായ കലാപത്തിന് ഗൂഢാലോചനക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്താൻ ആസൂത്രിതനീക്കം. ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരി, പ്രശസ്ത സാമ്പത്തിക പണ്ഡിത ജെഎൻയു പ്രൊഫസർ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർ വാനന്ദ്, ചലച്ചിത്രകാരൻ രാഹുൽ റോയ്, സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരെ പരാമർശിക്കുന്നു. തികച്ചും പക്ഷപാതപരവും ഒരു നീതീകരണവും ഇല്ലാത്ത പ്രതികാരവും നിറഞ്ഞ ഈ നടപടിയെ ഒരു ജനാധിപത്യ വിശ്വാസിക്കും അംഗീകരിക്കാൻ കഴിയില്ല.
ഭരണഘടന അട്ടിമറിക്കപ്പെടുന്ന ഘട്ടത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെയാണ് കുറ്റകരമാകുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നത് ജാതി മത വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാത്ത തുല്യതയാണ്. ഇത് ബിജെപിക്കാരുന്റെ ഔദാര്യമല്ല. ലക്ഷോപലക്ഷം ദേശാഭിമാനികൾ പോരാടി നേടിയ അവകാശമാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിനിടയിൽ മാപ്പെഴുതി രക്ഷപ്പെടുന്നവർക്ക് ഇത് മനസ്സിലാകില്ല.
ബിജെപി സർക്കാരിന്റെ ഭീഷണിപ്പെടുത്തൽ വഴി പൗരത്വ ഭേദഗതി നിയമം പോലെയുള്ള വിവേചനപരമായ നിയമങ്ങൾക്കെതിരായ പോരാട്ടത്തെ തടുത്തുനിർത്താൻ കഴിയില്ല. ഡൽഹിയിൽ 56 പേരുടെ മരണത്തിന് കാരണമായ കലാപത്തിലേക്ക് നയിച്ച വിദ്വേഷപ്രസംഗം എന്തേ ബിജെപിക്ക് കേൾക്കാൻ കഴിയുന്നില്ല. കോടതി ഇടപെട്ട ഉടൻ നിങ്ങൾ ജഡ്ജിയെ സ്ഥലംമാറ്റി. ജനാധിപത്യത്തെ അട്ടിമറിച്ച് ജനങ്ങളെ വർഗീയമായി ചെയ്തിരിക്കാൻ നിങ്ങൾ നടത്തുന്നത് ആസൂത്രിതമായ നീക്കമാണ്. നിങ്ങളാണ് കലാപത്തിന് നേതൃത്വം നൽകുന്നത്.
അടിയന്തരാവസ്ഥയിൽ അമിതാധികാര പ്രയോഗം വഴി എല്ലാ ജനാധിപത്യ അവകാശങ്ങളെയും തകർത്തപ്പോൾ അതിനെ അതിജീവിച്ചവരാണ് രാജ്യത്തെ ജനങ്ങൾ. നിങ്ങൾ അതിനപ്പുറം ഒന്നുകൂടി ചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ രാജ്യത്തിൻറെ പുകൾപെറ്റ മതനിരപേക്ഷതയെ തകർത്തു വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ആ വർഗീയ വിഷത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ മര്യാദയുടെ സീമകൾ എല്ലാം ലംഘിച്ച് നിങ്ങൾ കള്ളക്കേസിൽ കുടുക്കുന്നു.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സമാധാനപരമായി നടത്തുന്ന പ്രക്ഷോഭങ്ങളെ നിങ്ങൾ ഭയക്കുന്നു. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ മതേതര മതനിരപേക്ഷവാദികൾ ഒറ്റക്കെട്ടായി ഇതിനെ ചെറുത്ത് പരാജയപ്പെടുത്തുക തന്നെ ചെയ്യും. പോരാട്ടം തുടരും.