'ലോകത്തെവിടെ കോവിഡുണ്ടെങ്കിലും അത്, മലയാളിയുടെ വീട്ടുപടിക്കൽ ഇന്നല്ലെങ്കിൽ നാളെ വരും!'
ദില്ലി; കൊവിഡ് വ്യാപനം ശക്തമായതോടെ മെയ് 3 വരെ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ് സർക്കാർ. നിയന്ത്രണങ്ങൾ തുടരുകയല്ലാതെ നിലവിലെ സ്ഥിതിയിൽ മറ്റ് മാർഗങ്ങളില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. അതേസമയം മെയ് 3 വരെയുള്ള നിയന്ത്രണങ്ങൾ രോഗത്തെ പ്രതിരോധിക്കാൻ പ്രാപ്തമായിരിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.
അതിനിടെ കൊവിഡിന് ശേഷമുള്ള കാലത്തെ കുറിച്ചും നിയന്ത്രണങ്ങൾക്കിടയിലുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുമെല്ലാം ചില ചിന്തകൾ പങ്കുവെയ്ക്കുകയാണ് മുൻ ഡിജിപി ജേക്കബ് പൊന്നൂസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ഗുരുതര സ്ഥിതിവിശേഷം
ജീവൻ വേണോ? ജീവിതം വേണോ? മെയ് 3 നു നാം ഇത് സ്വയം ഒരിക്കൽ കൂടി ചോദിക്കേണ്ടിവരും! പ്രത്യേകിച്ചും നമുക്ക് സ്ഥിര വരുമാനമില്ലെങ്കിൽ !ലോക്ക് ഡൌൺ തുടരേണ്ടത് അനിവാര്യം ; ഒരു സംശയുമില്ല: മാർച്ച് 22 വരെ ഇന്ത്യയിൽ ആകെ മരണം 7 . ഏപ്രിൽ 12 ന് മരണം 273 . ലോകത്ത് ഈ കാലയളവിൽ മരണം വർധിച്ചത് 11000 ത്തിൽ നിന്ന് 99000 ത്തിലേക്ക് . 9 ഇരട്ടി. ഇന്ത്യയിൽ മരണം വർധിച്ചത് 39 ഇരട്ടി .ആ ഇരുപതു ദിവസത്തെ തോതിൽ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാൽ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും.
നിയന്ത്രണം അത്യാവശ്യം
ഇത് വളരെ ആശങ്ക ഉണർത്തുന്നു. കഠിന നിയന്ത്രണം അത്യാവശ്യം. തീർച്ചയായും വീട്ടിലിരുന്നേ പറ്റൂ !കോവിഡിന് മരുന്നും വാക്സിനും ഇല്ല . അതുകൊണ്ടു ജീവൻ രക്ഷിക്കാൻ ലോക്ക് ഡൌൺ നീട്ടുന്നത് മാത്രമാണ് പോംവഴി. അത് വിജയിക്കട്ടേ . കേരളത്തിലെ പോലീസ് അത് നടപ്പാക്കിയതുപോലെ , മറ്റു സംസ്ഥാനങ്ങളിലും ലോക്ക് ഡൌൺ ഊർജ്ജസ്വലമായി നടപ്പാക്കി മരണത്തിൽനിന്നും ജനങ്ങളെ രക്ഷിക്കട്ടെ!
കോവിഡ് കടങ്കഥ !
ജനങ്ങളുടെ സഹകരണം തേടിയാൽ അത് സാധിക്കും. കേരളം അതിനു തെളിവാണ്. പക്ഷേ , എന്നാണിതിനൊരവസാനം ? അനിശ്ചിതമായി ലോക്ക് ഡൌൺ തുടരാൻ പറ്റുമോ ? ജീവൻ നിലനിർത്താൻ നാമിന്നു ജീവിതം നിശ്ചലമാക്കുന്നു. ജീവിതം , ഉപജീവനം ഇതെല്ലാം വളരെ പ്രധാനമാണ്; അതെ സമയം , ജീവൻ, അതിപ്രധാനവും! സമ്പത്തെത്രയുണ്ടായാലും ജീവനില്ലെങ്കിൽ എന്ത് കാര്യം? പക്ഷേ , ജീവിക്കാൻ മാർഗ്ഗമില്ലെങ്കിൽ ... ? ഇതാണ് മനുഷ്യരാശിയുടെ സമകാലീന കോവിഡ് കടങ്കഥ !
മലയാളിയുടെ വീട്ടുപടിക്കൽ
മെയ് 3 ആകുമ്പോഴേക്കും , കോവിഡ് ഭീഷണിയുള്ള ഈ ലോകത്തു സുരക്ഷിതമായി ജീവിക്കാൻ നാം പ്രാപ്തരാവണം. അടച്ചു പൂട്ടൽ എപ്പോൾ നിർത്തിയാലും കോവിഡ് വീണ്ടും വരും. കതകടച്ചു വീട്ടിലിരുന്നാൽ വൈറസും കാത്തിരിക്കും. ഒരിക്കൽ നാം കതകു തുറക്കും എന്നത് സത്യം. അപ്പോൾ അവൻ വീണ്ടും വരും. ലോകത്തെവിടെ കോവിഡുണ്ടെങ്കിലും അത്, മലയാളിയുടെ വീട്ടുപടിക്കൽ ഇന്നല്ലെങ്കിൽ നാളെ വരും!
സംരക്ഷിക്കാനായി മാത്രം!
നാം അടച്ചിരുന്നാൽ മരുന്നോ വാക്സിനോ കണ്ടുപിടിക്കുന്നതുവരെ നാം വീട്ടിലിരിക്കേണ്ടിവരും .അതുകൊണ്ടു , വരുന്ന പത്തു ദിവസം കൊണ്ട് കോവിഡ് ഉള്ള ഒരു ലോകത്തു സുരക്ഷിതമായി ജീവിക്കാൻ എന്ത് ചെയ്യണം എന്ന് നാം വീട്ടിലിരുന്നു തന്നെ പഠിക്കണം. പുതിയ കോവിഡ് വിരുദ്ധ തന്ത്രങ്ങൾ ആവിഷ്കരിക്കണം. പുതിയ രീതികൾ അഭ്യസിക്കണം. അവയെപ്പറ്ററ്റി ആലോചിക്കണം. ആഘോഷിക്കാനോ, കൂട്ടം ചേരാനോ, പഴയ രീതികളിലേക്ക് അതുപോലെ തിരിച്ചു പോകാനോ അല്ല, മറിച്ചു , ഉപ ജീവനമാര്ഗങ്ങൾ , പ്രതേകിച്ചും പാവപ്പെട്ടവരുടെയും അടിസ്ഥാന ഉത്പാദന ശൃംഖലയിൽ ജോലി ചെയ്യുന്നവരുടെയും, സംരക്ഷിക്കാനായി മാത്രം!
നമുക്കാലോചിക്കാം
മാസ്കിനെക്കുറിച്ചും കൈകഴുകലിനെക്കുറിച്ചും അകലം പാലിക്കുന്നതിനെക്കുറിച്ചും ആവരണങ്ങളെക്കുറിച്ചും ഒറ്റക്കുള്ള യാത്രകളെക്കുറിച്ചും ജോലിസ്ഥലത്തും തന്നെ താമസിക്കുന്നതിനെക്കുറിച്ചും വളരെക്കാലം ദൂരെയായിരുന്നു സേവനം ചെയ്യുന്നതിനെക്കുറിച്ചും പ്രായമുള്ളവരെ ശരിയായി സംരക്ഷിക്കുന്നതിനെക്കുറിച്ചും ഒക്കെ നമുക്കാലോചിക്കാം !ജീവൻ നിലനിർത്തിക്കൊണ്ടുതന്നെ നമുക്ക് ജീവിതത്തിലേക്ക് മടങ്ങണം ; മടങ്ങിയേ പറ്റൂ ! സുരക്ഷിതരായി!