രണ്ടും കൽപ്പിച്ച് ജേക്കബ് തോമസ്, വത്സൻ തില്ലങ്കേരിക്കൊപ്പം മുൻ ഡിജിപി ആർഎസ്എസ് വേദിയിൽ
കൊച്ചി: ബിജെപിയിലേക്കുളള പോക്കിന് വേഗത കൂട്ടി മുന്‍ ഡിജിപി ജേക്കബ് തോമസ്. കൊച്ചിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ അധ്യക്ഷനായി ജേക്കബ് തോമസ് പങ്കെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം വിവാദത്തിലായ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്കൊപ്പമാണ് പോലീസ് സേനയുടെ മുന്‍ തലവന്‍ വേദി പങ്കിട്ടത്.
കാക്കനാട് ആര്‍എസ്എസ് സംഘടിപ്പിച്ച ഗുരുപൂജ, ഗുരുദക്ഷിണ മഹോത്സവത്തിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജേക്കബ് തോമസ് ആഞ്ഞടിക്കുകയുമുണ്ടായി.
ബിജെപിയിലേക്ക് ചാഞ്ഞ്
2017 മുതല്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് അടുത്തിടെയാണ് ബിജെപിയിലേക്ക് ചാഞ്ഞ് തുടങ്ങിയത്. ബിജെപി ദേശീയ നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയെന്നും കാത്തിരിക്കാനാണ് അവര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നുമാണ് ജേക്കബ് തോമസ് നേരത്തെ വെളിപ്പെടുത്തിയത്. പിന്നാലെ ബിജെപി കഴിവുളളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് എന്ന് ജേക്കബ് തോമസ് പുകഴ്ത്തുകയുമുണ്ടായി.
23വർഷത്തെ ബന്ധം
23 വര്‍ഷമായി താന്‍ ആര്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് രാഷ്ട്രീയ സംഘടനയല്ല. അതൊരു സാംസ്ക്കാരിക സംഘടനയാണ്. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റമായി തോന്നുമില്ലെന്നും കേരളത്തില്‍ ആര്‍എസ്എസ് എന്ന് പറയുന്നതിനോട് ചിലര്‍ക്ക് തൊട്ട് കൂടായ്മയാണ് എന്നും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
ആര്‍എസ്എസ് പരിപാടിയില്‍
അതിന് പിന്നാലെയാണ് ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷനായി ജേക്കബ് തോമസ് പങ്കെടുത്തിരിക്കുന്നത്. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഐടി മിലാന് ആണ് പരിപാടി സംഘടിപ്പിച്ചത്. കാക്കനാട് എംആര്‍എ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി ആയിരുന്നു മുഖ്യപ്രഭാഷകന്‍. വ്യാഴാഴ്ച വൈകിട്ടോടെ ആയിരുന്നു പരിപാടിയില്‍.
പിണറായിക്കെതിരെയും
ചടങ്ങിന് ശേഷം കൈകള്‍ നെഞ്ചില്‍ ചേര്‍ത്ത് സംഘപ്രാര്‍ത്ഥനയും ജേക്കബ് തോമസ് ചൊല്ലുകയുണ്ടായി. ആര്‍എസ്എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്റെതെന്ന് ജേക്കബ് തോമസ് പറഞ്ഞു. യഥാര്‍ത്ഥ ഭാരത സംസ്ക്കാരം വൈദേശിക സംസ്ക്കാരങ്ങള്ക്കിടയില്പ്പെട്ട് ഞെരുങ്ങുന്ന അവസ്ഥയാണ്. ആര്‍എസ്എസുമായി അടുപ്പമാണെന്ന് പറയാന്‍ പോലും മടിക്കുന്നവരുണ്ട് കേരളത്തില്‍ എന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു. പിണറായിക്കെതിരെയും ജേക്കബ് തോമസ് വിമര്‍ശനം ഉന്നയിച്ചു.
ആര്‍എസ്എസുകാരും ഇന്ത്യക്കാരല്ലേ
ഇന്ത്യയെ ഇന്ത്യയല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിച്ചാന് തടയാനുളള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു. ശബരിമല വിഷയത്തില്‍ പോലീസുകാര്‍ വിവരം ചോര്‍ത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ജനം അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തത്. പൗരന്മാര് അറിയേണ്ട കാര്യങ്ങളല്ലേ നാട്ടില്‍ നടക്കേണ്ടത് എന്നും ആര്‍എസ്എസുകാരും ഇന്ത്യക്കാരല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.
ആര്‍എസ്എസ് ഒരു സന്നദ്ധ സംഘടന
ആര്‍എസ്എസ് ഒരു സന്നദ്ധ സംഘടന ആണെന്നും വര്‍ഷങ്ങളായി പല കാര്യങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പരിപാടിക്ക് ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ സിവില്‍ സര്‍വീസില്‍ വന്നത് രാജ്യത്തിന് വേണ്ടിയാണ്. അതിനാല്‍ രാഷ്ട്ര സേവനത്തില്‍ ഏര്‍പ്പെടുന്ന ആരുമായും പങ്കാളിത്തമാവാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ആലോചിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.