ജേക്കബ് തോമസിനെ തരംതാഴ്ത്തിയ സംഭവം; ഇത് തരം തിരിക്കൽ, പ്രതികരിച്ച് ജേക്കബ് തോമസ്!
തിരുവനന്തപുരം: ഡിജിപി റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തിയ സംഭവത്തിൽ പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തലുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇത് തരംതാഴ്ത്തലല്ല തരം തിരിക്കലാണെന്നുമായിരുന്നു ജേക്കബ്ബ് തോമസ് പ്രതികരിച്ചത്. സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നു. അത് നടപ്പാക്കുന്നു. നമ്മള് പൗരന്മാര് എന്തുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ലെന്നും എസ്ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റല്ലേയെന്നും ജേക്കബ്ബ് തോമസ് പരിഹസിച്ചു. നടപടിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ല. അതില്‍ ഒപ്പിടുന്നത് ആരാണെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ അത്ര സുഖകരമായ അവസ്ഥ അല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി വന്നത്. വിവിധ കേസുകളില്‍ പെടുന്നതും തരംതാഴ്ത്തലിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓള് ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് സർക്കാർ അറിയിച്ചത്. മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്.
സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാന്‍ എഡിജിപിയായിട്ടായിരിക്കും വിരമിക്കേണ്ടി വരിക. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയത്. ജേക്കബ് തോമസ് ഗുരുതരമായ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്.