ജേക്കബ് തോമസ് ആർഎസ്എസ് വേദിയിലേക്ക്, ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായുളള നീക്കം!
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസ് ആര്‍എസ്എസ് വേദിയില്‍. ജേക്കബ് തോമസ് ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം ആര്‍എസ്എസ് വേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ജൂലൈ 18ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങില്‍ ജേക്കബ് തോമസ് പങ്കെടുക്കും. ചടങ്ങില്‍ ജേക്കബ് തോമസ് ആയിരിക്കും അധ്യക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖയായ ആര്‍എസ്എസ് ഐടി മിലാന് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല സംഘര്ഷത്തിലുള്പ്പെടെ സാന്നിധ്യമായ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയാണ് പരിപാടിയിലെ മുഖ്യ പ്രഭാഷകന്‍. പരിപാടിയുടെ പോസ്റ്ററില്‍ ജേക്കബ് തോമസ് പങ്കെടുക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ജേക്കബ് തോമസ് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി പ്രവേശനത്തിന്റെ മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ദില്ലിയില്‍ എത്തിയാണ് ആര്‍എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന നേതാക്കള്‍ ആരും അറിയാതെയാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. കാത്തിരിക്കാന്‍ ജേക്കബ് തോമസിനോട് നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
23 വര്‍ഷമായി തനിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് അത് കഴിഞ്ഞ് ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ആര്‍എസ്എസ് എന്നുപറഞ്ഞാല്‍ ചിലര്‍ക്ക് അത് തൊട്ടുകൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ട്. ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കും. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ നിലനില്‍ക്കുന്നത്. സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ പിണറായി വിജയനോട് അടുത്തു നിൽക്കാമായിരുന്നു എന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.