ആക്രമിക്കപ്പെട്ട നടിയല്ല മാപ്പ് പറയേണ്ടത്, അമ്മയിൽ പുതിയ വിവാദത്തിന് തിരി കൊളുത്തി ജഗദീഷ്!
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് താരസംഘടനയില്‍ നിന്ന് രാജി വെച്ചതോടെ അമ്മയും വിമന്‍ ഇന്‍ സിനിമ കലക്ടീവും തമ്മിലുളള പ്രത്യക്ഷ ഏറ്റുമുട്ടലിന് താല്ക്കാലികമായിട്ടെങ്കിലും അവസാനമായിരിക്കുകയാണ്. സിനിമമേഖലയെ സ്ത്രീ സൗഹാര്ദപരമാക്കാനുളള പോരാട്ടം തുടരുമെന്ന് ഡബ്ല്യൂസിസി പ്രഖ്യാപിച്ചിട്ടുണ്ട്.
ദിലീപിനോട് താരസംഘടനയ്ക്കുളള ചായ്വില് പ്രതിഷേധിച്ച് രാജി വെച്ച് പുറത്ത് പോയ, ആക്രമിക്കപ്പെട്ട നടി അടക്കമുളളവരെ ഇനിയും അമ്മ തിരിച്ചെടുത്തിട്ടില്ല. നടിമാര്‍ മാപ്പ് പറയണം എന്ന് അമ്മ അംഗങ്ങള്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു.
തിരിച്ച് വരാൻ മാപ്പ്
ആക്രമിക്കപ്പെട്ട നടിക്കൊപ്പം റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വെച്ചവര്‍. ദിലീപ് വിഷയത്തില്‍ തീരുമാനമെടുക്കാതെ ഇഴഞ്ഞ അമ്മയ്ക്ക് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് ദിലീപിനോട് രാജി ആവശ്യപ്പെടേണ്ടി വന്നത്. അക്കാര്യത്തില്‍ ഒരു തീരുമാനമായപ്പോഴും രാജിവെച്ച നടിമാരോട് അയവില്ല എന്നതാണ് അമ്മയുടെ നിലപാട്. നടി അടക്കമുളളവര്‍ തിരിച്ച് വരണമെങ്കില്‍ മാപ്പ് പറയണമെന്ന് പറഞ്ഞത് മുതിര്‍ന്ന നടി കെപിഎസി ലളിതയാണ്.
മാപ്പ് പറയേണ്ടത് നടിയല്ല
എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയെക്കൊണ്ടല്ല മാപ്പ് പറയിക്കേണ്ടത് എന്ന് വ്യക്തമാക്കിയാണ് അമ്മ ട്രഷറര്‍ കൂടിയായ നടന് ജഗദീഷ് രംഗത്ത് വന്നിരിക്കുന്നത്. നടിയല്ല പകരം നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടത് എന്നും ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ഇരയായ നടിയെക്കൊണ്ട് മാപ്പ് പറയിക്കണം എന്നതൊക്കെ വളരെ മോശമായ കാര്യമാണ്.
ഇരുകൈയും നീട്ടി സ്വീകരിക്കണം
ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണം എന്ന് പറഞ്ഞാല്‍ അതിലും അധമമായ ചിന്ത വേറെയില്ലെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. ആ നടി അത്രയും വേദനിച്ചിരിക്കുമ്പോള്, അവര്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറാണെങ്കില്‍ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട എന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അപേക്ഷ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ തിരിച്ച് വരവ് നടക്കൂ എന്ന് പറഞ്ഞ അമ്മ നേതൃത്വത്തില്‍ നിന്ന് വ്യത്യസ്തമാണ് ജഗദീഷിന്റെ ഈ നിലപാട്.
പ്രശ്നങ്ങൾ പരിഹരിക്കണം
അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം സ്നേഹത്തിന്റെ വഴിയിലൂടെ പരിഹരിക്കണം. എന്നാല്‍ സംഘടനയായാല്‍ ചില നിയമങ്ങള്‍ അനിവാര്യമാണ് എന്നാണ് അതിലുളളവരുടെ അഭിപ്രായം. പല തീരുമാനങ്ങളും അങ്ങനെയാണ് അമ്മ എടുത്തത് എന്നും ജഗദീഷ് പറഞ്ഞു. താന്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് അമ്മയുടെ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് വന്ന പ്രധാനപ്പെട്ട വിഷയം ദിലീപുമായി ബന്ധപ്പെട്ടതാണ്.
ദിലീപ് കുറ്റവാളിയല്ല
ദിലീപിനെ ഒരു കുറ്റവാളിയായിട്ട് താന്‍ കാണുന്നില്ല. ദിലീപ് കുറ്റാരോപിതന് മാത്രമാണ്. അതുകൊണ്ട് തന്നെ ദിലീപിനെ അപരാധിയെന്നോ നിരപരാധിയെന്നോ വിളിക്കാന്‍ നമ്മളാരും ആളല്ല എന്ന നിലപാടില്‍ താനുറച്ച് നില്‍ക്കുന്നുവെന്നും ജഗദീഷ് അഭിമുഖത്തില്‍ വ്യക്തമാക്കി. അതിനാണ് ഇവിടെ കോടതിയുളളത് എന്നും ജഗദീഷ് പറഞ്ഞു.
മോഹൻലാലിനെതിരെ
ദിലീപിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളും ജഗദീഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. അടുത്തിടെ അമ്മ പ്രസിഡണ്ട് കൂടിയായ മോഹന്‍ലാല്‍ ഹിന്ദി സിനിമയ്ക്ക് വേണ്ടി മുംബൈയില്‍ പോയിരുന്നു. ഹിന്ദിയിലെ സൂപ്പര്‍താരങ്ങളൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. ദിലീപിനെ എന്തുകൊണ്ടാണ് നിങ്ങളൊക്കെ പിന്തുണയ്ക്കുന്നത് എന്ന് അവരെല്ലാം മോഹന്‍ലാലിനോട് ചോദിച്ചു.
എന്ത് തെറ്റ് ചെയ്തിട്ടാണ്
ഒരു തമിഴ്പത്രത്തില്‍ വാര്‍ത്ത വന്നത് മോഹന്‍ലാല്‍ കുറ്റാരോപിതനൊപ്പമാണ് എന്നാണ്. അതെല്ലാം മോഹന്‍ലാലിന് വലിയ മാനസികമായ വിഷമമാണ് ഉണ്ടാക്കിയത്. താന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ എന്ന് മോഹന്‍ലാല്‍ തന്റെയടുത്ത് പോലും ചോദിച്ചിട്ടുണ്ട് എന്നും ജഗദീഷ് വെളിപ്പെടുത്തി. ഇതൊക്കെ നമുക്ക് ക്ലിയര്‍ ചെയ്യാവുന്ന വിഷയങ്ങളേ ഉളളൂ എന്നാണ് അന്ന് താന്‍ മോഹന്‍ലാലിനോട് പറഞ്ഞത്.
രാജിക്കുളള കാരണം
അതോടെയാണ് മോഹന്‍ലാല്‍ ഒരു ഉറച്ച നിലപാടെടുത്തത്. ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. കുറ്റാരോപിതനായ ദിലീപ് തല്ക്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണെമന്നും പിന്നീട് നിരപരാധിത്വം തെളിയിച്ച് തിരിച്ച് വന്നാല്‍ സ്വീകരിക്കാം എന്നുളള നിലപാടിലാണ് ലാല്‍ രാജി ആവശ്യപ്പെട്ടത് എന്നും ജഗദീഷ് വെളിപ്പെടുത്തി. എന്നാല്‍ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ താന്‍ സ്വമേധയാ രാജി സമര്‍പ്പിച്ചതാണ് എന്നുമാണ് ദിലീപിന്റെ വാദം.
രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി, മുൻകൂർ ജാമ്യം നൽകാതെ കോടതി, അറസ്റ്റ്?