കുറുവിലങ്ങാട് മഠത്തിലെ 20ാം നമ്പർ മുറി.. ബിഷപ്പ് പീഡിപ്പിച്ചത് 12 തവണ! കന്യാസ്ത്രീയുടെ രഹസ്യമൊഴി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അറസ്റ്റിനുള്ള നീക്കം നടക്കുന്നത്.
ജലന്ധര്‍ രൂപതയിലെ മറ്റ് ചില കന്യാസ്ത്രീകളും ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതിനിടെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന കന്യാസ്ത്രീയുടെ രഹസ്യമൊഴി പുറത്ത് വന്നിരിക്കുന്നു. രഹസ്യമൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഇങ്ങനെയാണ്:
ബിഷപ്പിനെതിരായ പീഡനപരാതി
2014ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതായി കുറുവിലങ്ങാട് മഠത്തിലുള്ള കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കന്യാസ്ത്രീയെ സ്ഥലം മാറ്റിയതിലുള്ള വൈരാഗ്യം മൂലമാണ് ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നത് എന്നാണ് ബിഷപ്പിന്റെ വാദം. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
രഹസ്യമൊഴി പുറത്ത്
കന്യാസ്ത്രീ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി അതിനിടെ പുറത്ത് വന്നിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പ് തന്നെ 12 തവണ മാനഭംഗപ്പെടുത്തിയെന്നാണ് കന്യാസ്ത്രീയുടെ രഹസ്യമൊഴിയില്‍ പറയുന്നത്. കോട്ടയത്തെ കുറുവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു പീഡനമെന്നും രഹസ്യമൊഴിയില്‍ പറയുന്നു.
മാനനഷ്ടം ഭയന്ന്
പീഡനവിവരം നേരത്തെ പുറത്ത് പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നാണ്. നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. രഹസ്യമൊഴിക്ക് ശേഷം പോലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് വർഷം നീണ്ട പീഡനം
രണ്ട് വര്‍ഷം ബിഷപ്പ് തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മൊഴിയില്‍ പറയുന്നു. നിരവധി തവണ തന്നെ ബിഷപ്പ് ഫോണില്‍ വിളിക്കുകയും ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് താന്‍ അറിയിച്ചു. അതിനിടെ ബിഷപ്പ് തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു.
അശ്ലീല ചിത്രങ്ങളും വീഡിയോയും
സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുവെങ്കിലും ഇത് ഗൗരവമായി എടുത്തിരുന്നില്ല. ളോഹ ഇസ്തിരിയിട്ട് നല്‍കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും മൊഴിയില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും തുടര്‍ന്നും പല തവണ പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നു.
പീഡനകേന്ദ്രമായി മഠം
സഭയിലെ ഉന്നതര്‍ക്ക് അടക്കം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കന്യാസ്ത്രീ പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടുള്ളതായി വൈദ്യപരിശോധന നടത്തിയ ഡോക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. 12 തവണയും കുറുവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു പീഡനം. 2014നും 2016നും ഇടയിലുള്ള കാലത്തായിരുന്നു കന്യാസ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
പോപ്പിന് നേരിട്ട് പരാതിക്കത്ത്
ഈ കാലയളവില്‍ ബിഷപ്പ് കുറുവിലങ്ങാട് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പ് ഫോണില്‍ വിളിച്ചതിനും അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനുമുള്ള നിര്‍ണായക തെളിവായ ഫോണ്‍ കന്യാസ്ത്രീയുടെ പക്കല്‍ നിന്നും നഷ്ടമായിട്ടുണ്ട്. ജലന്ധറില്‍ വെച്ച് നഷ്ടമായ ഈ ഫോണ്‍ കണ്ടെത്താനും പോലീസ് ശ്രമം നടത്തുന്നുണ്ട്. പോലീസിന് പരാതി നല്‍കും മുന്‍പ് കന്യാസ്ത്രീ പോപ്പിന് നേരിട്ട് കത്തയച്ചതായുള്ള വിവരവും പുറത്ത് വന്നിരിക്കുന്നു.