സംഘപരിവാർ ഇസ്ലാമോഫോബിയ ആളിക്കത്തിക്കുന്നെന്ന് ജമാഅത്തെ ഇസ്ലാമി, 'സർക്കാർ കുട പിടിക്കുന്നു'
കോഴിക്കോട്: കേരളത്തിൽ സംഘപരിവാർ ഇസ്ലാമോഫോബിയ ആളിക്കത്തിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി. കേരളത്തിലെ ഇടതുസർക്കാർ ഈ വർഗീയ വിളയാട്ടത്തിന് കുടപിടിക്കുകയും കൂട്ടുനിൽക്കുകയും ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് പി മുജീബ് റഹ്മാൻ ആരോപിച്ചു. സംഘപരിവാർ കേരളത്തിലെ റസ്റ്റോറൻ്റുകൾക്കെതിരിൽ ഹലാൽ പേരു പറഞ്ഞ് തുപ്പൽ വിവാദമുയർത്തി വെറുപ്പും വിദ്വേഷവും വളർത്തുമ്പോഴും
സർക്കാർ ഭീകരമായ മൗനം പാലിക്കുകയാണെന്ന് മുജീബ് റഹ്മാൻ കുറ്റപ്പെടുത്തി.
പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഹലാലിന് മതത്തിൻറെ മുഖാവരണം നൽകി കൊണ്ട് കേരളത്തിൻറെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ് എന്നും ബിജെപി ആരോപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹലാൽ വിവാദത്തിന് തുടക്കമിട്ടത്. ഹലാൽ വിവാദത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പി മുജീബ് റഹ്മാന്റെ കുറിപ്പ് വായിക്കാം: '' കേരളത്തിൽ സംഘ്പരിവാർ
ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുകയാണ്. ഇരട്ടച്ചങ്കിന്റെ അമരത്തിലും കരുത്തിലുമാണ് ഭരണമെന്ന് മേനിനടിക്കുന്ന ഇടതുസർക്കാർ ഈ വർഗീയ വിളയാട്ടത്തിന് കുടപിടിക്കുകയും കൂട്ടുനിൽക്കുകയും ചെയ്യുന്നു. ലൗ ജിഹാദെന്ന കെട്ടുകഥ കേരളത്തിലുടനീളം പ്രചരിപ്പിക്കപ്പെട്ടപ്പോൾ കൈകെട്ടി നോക്കിനിന്ന ഇടതുപക്ഷ സർക്കാർ നാർകോട്ടിക്ക് ജിഹാദിൻ്റെ പേരിൽ മുസ്‌ലിം ന്യൂനപക്ഷത്തെ അപമാനിച്ച കല്ലറങ്ങാട്ടച്ചനെ മന്ത്രി വാസവനെ വിട്ട് ആശിർവാദം അറിയിക്കുകയും ചെയ്തു.
മുസ്‌ലിം സമുദായത്തിനനുവദിച്ച സ്കോളർഷിപ്പ് വെട്ടിക്കുറച്ചും വഖഫ്ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൊടുത്തും നിലനിൽക്കുന്ന മുസ്‌ലിം വിവേചന ഭീകരതക്ക് സർക്കാർവക കയ്യൊപ്പ് ചാർത്തി സംഘ്പരിവാർ കയ്യടി നേടി. ഇപ്പോഴിതാ .... കേരളത്തിലെ റസ്റ്റോറൻ്റുകൾക്കെതിരിൽ ഹലാൽ പേരുപറഞ്ഞ് തുപ്പൽ വിവാദമുയർത്തി വെറുപ്പും വിദ്വേഷവും വളർത്തുമ്പോഴും സർക്കാർ ഭീകരമായ മൗനം പാലിക്കുന്നു. കേരളത്തിൽ യുവ സഖാക്കൾക്കെതിരിൽ യു.എ.പി.എ ചുമത്താനും മാവോയിസത്തിൻ്റെ പേരിൽ പച്ച മനുഷ്യർക്കെതിരെ നിർദയം നിറയൊഴിക്കാനും ചങ്കുറപ്പ് കാണിച്ച പിണറായിയുടെ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് മുമ്പിൽ ഇങ്ങനെ വിനീതവിധേയരാവുന്നതെന്തിനാണ്?
അധികാര രാഷ്ട്രീയവും സ്വാർഥതാൽപര്യങ്ങളും മാത്രം മുന്നിൽ കണ്ട് കേരളത്തിൻ്റെ സാഹോദര്യവും സഹവർത്തിത്വവും സൗഹാർദ്ദവും വരെ ഇടതുസർക്കാർ അടിയറ വെക്കുന്നതെന്തിനാണ്? ഓർക്കുക, പൗരാവകാശങ്ങളും ജനപക്ഷ രാഷ്ട്രീയവും ബലികൊടുത്ത് സംഘ്പരിവാറിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിൻ്റെ അധികാര രാഷ്ട്രീയം ബംഗാളിലേക്കും ത്രിപുരയിലേക്കുമുള്ള ദൂരം കുറക്കുമെന്നുറപ്പ്''.












Click it and Unblock the Notifications