സെക്ഷൻ 377 തോട്ടിൽ കളഞ്ഞ സുപ്രീം കോടതി വിധിയിൽ ഞെട്ടൽ... പ്രതീക്ഷ തെറ്റിക്കാതെ ജമാഅത്തെ ഇസ്ലാമി
സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ നിറയെ ചർച്ചകൾ നടക്കുകയാണ്. സെക്ഷൻ 377 ഭാഗികമായി റദ്ദാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച നിലപാടിനെ നസിറുദ്ദീൻ ചെന്നമംഗലൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിശോധിക്കുകയാണ്. പോസ്റ്റ് ഇങ്ങനെ..
''ജമാഅത്തെ ഇസ്ലാമി പ്രതീക്ഷ തെറ്റിച്ചില്ല; 377 വകുപ്പ് തോട്ടിൽ കളഞ്ഞ സുപ്രീം കോടതി വിധിയിൽ ഞെട്ടൽ പ്രകടിപ്പിച്ച് പ്രസ്താവന വന്നു. വ്യക്തി സ്വാതന്ത്രത്തെ പുച്ചിക്കുന്നതും ഫാഷിസ്റ്റ് മനോഭാവം തുറന്ന് പ്രകടിപ്പിക്കുന്നതുമാണ് പാർട്ടി ഈ വിഷയത്തിൽ ഇറക്കിയ പ്രസ്താവന. വിധിയെ ഭാഗിഗമായി സ്വാഗതം ചെയ്ത ആർ എസ് എസ് കാണിച്ച 'പ്രായോഗികത' പോലും ഇതിലില്ല- പച്ചക്കാണ് വിമർശനം. ന്യൂനപക്ഷാവകാശങ്ങളുടെ പരിധിയിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ പെടില്ലെന്നും അത് ക്രിമിനൽ കുറ്റമായി തന്നെ നില കൊള്ളേണ്ടതാണ് എന്നുമാണ് സംഘടനയുടെ നയം. "ധാർമിക ഉത്തരവാദിത്തത്തോട് കൂടിയ സ്വാതന്ത്രം'' മാത്രമേ അനുവദിക്കാവൂ എന്നും പറയുന്നുണ്ട്.
മഴവില്ലഴകിൽ പ്രണയറിപ്പബ്ലിക്... ഇനി ക്രിമിനലല്ല എന്ന നെഞ്ച് തകർക്കുന്ന ആ പ്രസ്താവന; അനുപമ എഴുതുന്നു
സ്വവർഗരതിയുടെ മതവശം അവിടെ നിൽക്കട്ടെ. അത് നിഷിദ്ധമാണെന്ന് കരുതുന്നവരും ആധുനിക ശാസ്ത്രത്തിന്റെയും പുതിയ സാമൂഹിക ചുറ്റുപാടുകളുടേയും പശ്ചാത്തലത്തിൽ ഒരാളുടെ ജന്മനാ ഉള്ള ലൈംഗിക സ്വഭാവത്തെ വിലക്കുന്നത് ഇസ്ലാമികമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. വളരെ മികച്ച പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്നുമുണ്ട്. പക്ഷേ ഇവിടെ പ്രശ്നം അതല്ല.
ചുംബന സമരമായാലും സ്വവർഗ ലൈംഗികതയായാലും തങ്ങളുടെ ധാർമിക സങ്കൽപത്തിന് വിരുദ്ധമായത് ക്രിമിനൽ കുറ്റവും മറ്റുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ടവുമാവുന്നതിന്റെ യുക്തി എന്താണ് ? തങ്ങളുടെ വിശ്വാസ സങ്കൽപങ്ങൾക്കും 'സംസ്കാര' ത്തിനും എതിരായത് കൊണ്ട് പശുവിനെ കൊല്ലുന്നവരും തിന്നുന്നവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന സംഘ് പരിവാർ നിലപാടിൽ നിന്ന് എന്ത് വ്യത്യാസമാണ് ഇതിനുള്ളത്?
ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഈയൊരു അടിസ്ഥാന ലോക വീക്ഷണം തന്നെയാണ് പ്രശ്നം. തങ്ങളുടെ വിശ്വാസ ധാരക്ക് പുറത്തുള്ളവർ ചിലപ്പോഴെങ്കിലും ഹിംസാത്മകമായി നേരിടേണ്ടവരാണെന്ന വീക്ഷണം മണ്ണൊരുക്കുന്നത് അതേ ഫാഷിസ്റ്റ് ശൈലി കൂടുതൽ ഹിംസാത്മകമായി നടപ്പിലാക്കാൻ നോക്കുന്നവർക്കാണ്. ഇവിടെ ഹിംസാത്മക ശൈലി സ്വീകരിക്കാൻ തങ്ങൾക്ക് പാങ്ങില്ലാത്തത് കൊണ്ട് സ്റ്റേറ്റ് അക്കാര്യം ഏറ്റെടുത്ത് സ്വവർഗ രതിക്കാരെ വേട്ടയാടണമെന്നാണ് ജമാഅത്ത് പറയുന്നത്.
ആർ എസ് എസിന് അതിന്റെ ആവശ്യമില്ല, സ്റ്റേറ്റ് ഏറ്റെടുത്തെങ്കിൽ നന്ന്; ഇല്ലെങ്കിൽ പശുവിനെ തിന്നുന്നവരെ തങ്ങൾ നേരിട്ട് ശിക്ഷിക്കുമെന്നാണ് ലൈൻ. വ്യക്തി സ്വാതന്ത്രത്തിനും ഇതരരുടെ വിശ്വാസ/ജീവിത രീതികൾക്കും പരിധി നിശ്ചയിക്കേണ്ടത് ബാക്കിയുള്ളവരുടെ സ്വാതന്ത്രത്തിന് നേരെ എത്തുമ്പോൾ മാത്രമല്ല, തങ്ങളുടെ വിശ്വാസ/ധാർമിക സങ്കൽപങ്ങളോട് യോജിച്ച് പോവാത്തപ്പോൾ കൂടിയാണെന്ന് വിശ്വസിക്കുന്നവരിൽ ഒരു ഫാഷിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്, അതാരായാലും. അവസരം കിട്ടുമ്പോൾ അത് പുറത്ത് വന്നിരിക്കും.''