സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ, എന്നാലും പിന്നോട്ടില്ല: ജാമിദ ടീച്ചര്‍ വൺഇന്ത്യയോട് സംസാരിക്കുന്നു!
Recommended Video
ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരിക്കുകയാണ് മലപ്പുറം വണ്ടൂരില്‍. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തക ജാമിദ ടീച്ചറാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. ജാമിദയെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം പേര്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ വണ്‍ഇന്ത്യ പ്രതിനിധി എന്‍.പി ശക്കീറുമായി ജാമിദ ടീച്ചര്‍ സംസാരിക്കുന്നു..
ഖുര്‍ ആന്‍ സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് നിര്‍ത്തുന്നില്ല ജാമിത
ഖുര്‍ആന്‍ മാത്രമാണ് പ്രമാണം
ചോദ്യം:
എന്തായിരുന്നു
ഇത്തരത്തില്‍
ഒരു
തീരുമാനം
കൈക്കൊള്ളാനുള്ള
കാരണം?
ഉത്തരം: നമ്മുടെ മാത്രം സമൂഹത്തിന്റെ പ്രത്യേകതയാണ് ആരെങ്കിലും ചെയ്യുന്നതു മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ എന്നത്. ആരൊക്കെയോ എന്തൊക്കെയോ ചെയ്തുവെച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സ്ത്രീ വെള്ളിയാഴ്ച നമസ്‌കാരത്തിന് ലീഡ് ചെയ്യുത്. ഞാന്‍ 1993 മുതല്‍ ചേകന്നൂര്‍ മൗലവി സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ്. ആ പ്രസ്ഥാനത്തിന് ഖുര്‍ആന്‍ മാത്രമാണ് പ്രമാണം. ഖുര്‍ആന്‍ പൗരോഹിത്യത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ആ ഖുര്‍ആനിന്റെ അധ്യാപന പ്രകാരം ഇസ്ലാമിലെ ആചാര, അനുഷ്ഠാന, ആരാധന, ആചാര കര്‍മങ്ങള്‍ക്കൊന്നും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. സത്യവിശ്വാസികളേ, ജനങ്ങളേ.. എന്നൊക്കെ വിളിച്ചിട്ടാണ് ഖുര്‍ആനിലെ എല്ലാ അധ്യാപനങ്ങളും. ആ ജനത്തിലും വിശ്വാസികളിലും ഞാന്‍ പെട്ടു. അതുകൊണ്ട് ഖുര്‍ആനിന്റെ ആഹ്വാനം അനുസരിച്ചിട്ടാണ് അങ്ങനെയൊന്ന് ലീഡ് ചെയ്യണമെന്ന് ഞങ്ങളുടെ കമ്മിറ്റിയില്‍ അവതരിപ്പിച്ചതും എല്ലാവരും ഐകകണ്‌ഠേന അംഗീകരിച്ചതതും.
സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ
ചോദ്യം: ജുമായ്ക്കു ശേഷം പൊതുവില്‍ ആളുകളുടെ പ്രതികരണം ഏതു തരത്തില്‍ ഉള്ളവയാണ്?
ഉത്തരം: ഇസ്ലാമിക സംഘടനകള്‍, മുസ്‌ലിംകള്‍,.. ഇവരൊക്കെ എല്ലാവിധ നവോത്ഥാനങ്ങള്‍ക്കും എന്നും എതിരാണ്. എനിക്കിപ്പോള്‍ സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യാതായി. എഫ്ബിയൊക്കെ ബ്ലോക്ക് ചെയ്ത് ഇട്ടിരിക്കുകയാണ്. ഒന്നും തുറക്കാന്‍ പറ്റുന്നില്ല. വാട്‌സാപ് പെര്‍മെനന്റ് നമ്പറില്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല. പെര്‍മനന്റ് നമ്പറ് കോളിനു പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. തുറന്നു കഴിഞ്ഞാല്‍ ഉടന്‍ ചീത്തവിളിയും അസഭ്യങ്ങളുമാണ്. ഇപ്പോള്‍തന്നെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ വ്യാപിക്കുന്ന കാര്യങ്ങള്‍, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്ക് മറുപടി വസ്തുനിഷ്ഠമായോ ആധികാരികമായോ സ്ഥാപിക്കാനോ വിമര്‍ശിക്കാനോ ഒരാള്‍ക്കും സാധിച്ചിട്ടില്ല. ഇസ്‌ലാമിക പണ്ഡിതന്‍മാരെന്നു പറയുന്ന ഇവരെല്ലാവരും വ്യക്തിപരമായി വിമര്‍ശിക്കുന്നു. വ്യക്തിപരമായി വിമര്‍ശിച്ചോട്ടെ. സ്വാഗതം. പക്ഷെ, അത് അവരുടെ ആശയദാരിദ്ര്യമാണ് സൂചിപ്പിക്കുന്നത് എന്നു മാത്രം.
ഇതു ചെയ്തതിനു ശേഷം ഒരുപാട് മോശമായ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ കുറെയധികം പ്രോത്സാഹനങ്ങളും ഉണ്ടാവുന്നുണ്ട്. എം.എന്‍ കാരശേരിയെയും ഹമീദ് ചേന്ദമംഗലൂരിനെയും പോലുള്ള ഒരുപാടാളുകള്‍. പുറത്തുനിന്നു കര്‍ണാടകയില്‍നിന്നു പോലും വിളിച്ച് പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോളെജുകളില്‍നിന്നുംമറ്റും പലകുട്ടികളും ചാനലുകളില്‍വിളിച്ച് എന്റെ നമ്പര്‍ എടുക്കുകയും അവരൊക്കെ വല്ലാത്ത രൂപത്തില്‍ നല്ല ഒരു മോട്ടിവേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
മുന്നോട്ട് തന്നെ പോകും
ചോദ്യം: തുടര്‍ന്ന് എന്താണ് പരിപാടി? അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അതോ തുടര്‍ന്നുകൊണ്ടുപോകുമോ?
ഉത്തരം: ഒരിക്കലും ഇതവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്തിന്റെ പുരോഗതിയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് കാലികമായ മാറ്റം, സന്ദര്‍ഭോചിതമായ മാറ്റം അനിവാര്യമാണ്. അത്തരത്തിലുള്ള മാറ്റത്തിനു വേണ്ടിയാണ് ശ്രമം. ഗാന്ധിജിയൊക്കെ ഒരുപാടു കാലം നിരാഹാരം കിടന്നിട്ടാണ് നമ്മളീ അനുഭവിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യമൊക്കെ നേടിത്തന്നത്. ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകളും പീഡനങ്ങളും ഏല്‍ക്കേണ്ടി വരും. എനിക്കറിയാം, ഈ മേഖല എന്നെ പരവതാനി വിരിച്ച് സ്വീകരിക്കില്ല. പൂമാലയിട്ടെന്നെ സ്വാഗതം ചെയ്യില്ല. നല്ല ഉറപ്പുണ്ട്. പക്ഷെ, ചിന്തിക്കുന്ന ഒരുപറ്റം ജനങ്ങളെ ഇതിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി, ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതിനു വേണ്ടി, നല്ല തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. മുത്തലാഖ് നിരോധനം, സ്വത്തവകാശത്തില്‍ തുല്യത, വിവാഹമോചനം സ്ത്രീക്കെന്ന പോലെ പുരുഷനും കോടതി മുഖാന്തിരമേ പാടുള്ളൂ, സ്ത്രീകള്‍ മുഖ്യധാരയില്‍ വരേണ്ടതുണ്ട്, പുരുഷന്‍ നല്‍കുന്ന ഔദാര്യമല്ല സ്ത്രീക്കു വേണ്ടത്, സ്ത്രീ സ്വതന്ത്രയാണ് തുടങ്ങിയ ധാരാളം വിഷയങ്ങളുമായി പൊതുസമൂഹത്തെ ഉദ്ധരിക്കാനാണ് ഞങ്ങളുദ്ദേശിക്കുത്.
സ്ത്രീയും പുരുഷനും ഒരുപോലെയാണ്
ചോദ്യം: സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കള്‍ പുരുഷന്‍മാരാണെന്ന് ഖുര്‍ആനില്‍ പറയുന്നില്ലേ?
ഉത്തരം: ആ സൂക്തം ഉള്ളപ്പോള്‍തന്നെ സ്ത്രീകള്‍ നമസ്‌കാരത്തിന് ലീഡ് ചെയ്യരുത് എന്ന് എവിടെയും ഇല്ല. സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളപ്പോള്‍തന്നെ അവര്‍ക്ക് അവകാശങ്ങളും ഉണ്ട് എന്ന് അതേ സൂക്തത്തില്‍ തുടര്‍ന്നുവരുന്നുണ്ട്. ആരാധനാകാര്യങ്ങളില്‍ സ്ത്രീയും പുരുഷനും ഒരുപോലെയാണെന്നും ഖുര്‍ആനില്‍ ഉണ്ട്.
അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം
ചോദ്യം: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഉള്ളില്‍ ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഉള്ളതായി കേള്‍ക്കുന്നത് ശരിയാണോ?
ഉത്തരം: ആളുകള്‍ കൂടുനിന്നടത്തൊക്കെ സ്വാഭാവികമായ അഭിപ്രായ വ്യാത്യാസങ്ങള്‍ ഉണ്ടാവും. അത് എല്ലാ സംഘനടയിലും ഉണ്ടാവും. അത്തരത്തിലുള്ള സ്വാഭാവികമായ വ്യത്യസ്ത അഭിപ്രായങ്ങളല്ലാതെ സംഘടനയില്‍ ഇതുസംബന്ധിച്ച് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ല.