'മോഡിഫൈ ചെയ്യപ്പെടാത്തത്' മാവോവാദി ഭീകരപ്രവർത്തകരുടേത്, നദി മാവോയിസ്റ്റ് നേതാവ്- ജനം ടിവി പറയുന്നത്
കോഴിക്കോട്: കേരള പോലീസ് മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി യുഎപിഎ ചുമത്തിയ സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റും ആണ് നദി എന്നറിയപ്പെടുന്ന നദീര്‍. നദീറിന്റെ കേസില്‍ നീതിയുക്ത നടപടി വേണം എന്ന് ഹൈക്കോടതി വരെ ആവശ്യപ്പെട്ടുകഴിഞ്ഞു.
എന്നാല്‍ നദിയെ മാവോയിസ്റ്റ് നേതാവ് എന്നാണ് ഇപ്പോള്‍ ജനം ടിവി വിശേഷിപ്പിക്കുന്നത്. നദി എഡിറ്റ് ചെയ്ത 'മോഡിഫൈ ചെയ്യപ്പെടാത്തത്' എന്ന പുസ്തകത്തിനെതിരെയാണ് ഇപ്പോള്‍ ജനം ടിവി രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിനും ഉണ്ട് വിമര്‍ശനം.
ദേശവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ആയ കവിത സമാഹാരം എന്നാണ് ജനം ടിവി പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിലെ ഭൂരിഭാഗം എഴുത്തുകളും കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഭീകരവാദ അനുകൂലികള്‍ ആണെന്നാണ് ജനം ടിവിയുടെ കണ്ടെത്തല്‍. 100 കവികളും 25 ചിത്രകാരന്‍മാരും ആണ് ഈ പുസ്തകത്തില്‍ പങ്കാളികളായിട്ടുള്ളത്. സംഘപരിവാര്‍ ഫാസിസത്തിനെതിരെ എന്ന ടാഗ് ലൈനോട് കൂടിയാണ് പുസ്തകം പ്രകാശനം ചെയ്തിട്ടുള്ളത്.
വിഖ്യാത ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. സാറാ ജോസഫ് ആയിരുന്നു പുസ്തകം ഏറ്റുവാങ്ങിയത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ജനുവരി 20 ന് ആയിരുന്നു പ്രകാശനം.
പുസ്തകം പുറത്തിറങ്ങിയിട്ട് രണ്ട് മാസം തികയാറാകുമ്പോള്‍ ആണ് ജനം ടിവി ഇത്തരം ഒരു ആരോപണവും ആയി രംഗത്ത് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. സച്ചിദാനന്ദന്‍, കല്‍പറ്റ നാരായണന്‍, കുരീപ്പുഴ ശ്രീകുമാര്‍, കവിത ലങ്കേഷ്, കുഴൂര്‍ വിത്സണ്‍, പികെ പാറക്കടവ്, പിപി രാമചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മോഹനകൃഷ്ണന്‍ കാലടി, വീരാന്‍കുട്ടി, ശൈലന്‍, റഫീഖ് അഹമ്മദ്, എംഎസ് ബനേഷ്, എസ് കലേഷ്, അന്‍വര്‍ അലി തുടങ്ങിയ പ്രമുഖരുടെ രചനകളാണ് പുസ്തകത്തില്‍ ഉള്ളത്. ഇവരില്‍ ആരൊക്കെയാണ് കമ്യൂണിസ്റ്റ് ഭീകരാനുകൂലികള്‍ എന്ന് ജനം ടിവി പറയുന്നും ഇല്ല.
ഈ വിഷയം ജനം ടിവി ഈ വിഷയം രാത്രിയില്‍ ചര്‍ച്ച ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ആ ചര്‍ച്ചയില്‍ പങ്കെടുക്കും എന്ന് നദി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ വാര്‍ത്ത ചര്‍ച്ചയാക്കേണ്ടതില്ലെന്നാണത്രെ ചാനല്‍ മാനേജ്‌മെന്റിന്റെ തീരുമാനം. എന്തായാലും ജനംടിവി വാര്‍ത്തക്കെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.