വർക്കല കോളേജിന് അല്‍ഖ്വയ്ദ ബന്ധമെന്ന് ജനം ടിവി; വളച്ചൊടിച്ചത് സലീംകുമാറിന് നല്കിയ സ്വീകരണം
തിരുവനന്തപുരം: വർക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ അൽഖ്വയ്ദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിയുടെ വ്യാജ വാർത്ത. ജനം ടിവിയുടെ ബിഗ് ബ്രേക്കിംഗ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസം കോളേജിലെ അൽഖ്വയ്ദ ബന്ധം പുറത്തുവിട്ടത്. തീവ്രവാദ ബന്ധം ഉറപ്പിക്കാവുന്ന തെളിവുകൾ എന്ന തരത്തിൽ ചില ദൃഷ്യങ്ങളും ചാനൽ പുറത്തുവിട്ടിരുന്നു.
എന്നാൽ മാസങ്ങൾക്ക് മുൻപ് നടന്ന കോളേജ് വാർഷികാഘോഷത്തിന്റെ പരിപാടികൾ ചാനൽ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയ വ്യാജ വാർത്തകളുടെ പേരിൽ ജനം ടിവി മുൻപും നിയമ നടപടികൾ നേരിട്ടിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:
ഐ എസ് തീവ്രവാദികൾ
കേരളത്തിൽ അൽ ഖ്വയ്ദ സംഘടനകൾ വേരുറപ്പിക്കുന്നു. തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം, എന്ന തലക്കെട്ടോടെയാണ് ജനം ടിവി സി എച്ച് മുഹമ്മദ് കോയ കോളേജിനെതിരെ ബിഗ് ബ്രേക്കിംഗ് എന്ന നിലയിൽ വാർത്ത നൽകിയത്.
ഭീകരവാദികളുടെ വേഷത്തിൽ
വിദ്യാർത്ഥികൾ ഭീകരവാദികളുടേത് പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അൽഖ്വയ്ദയുടെ പതാക ഉയർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മാനേജ്മെന്റിന്റെ പൂർണ പിന്തുണയോടെയാണ് തീവ്രവാദ അനുകൂല പരിപാടി ക്യാമ്പസിൽ സംഘടിപ്പിച്ചതെന്നാണ് ജനം ടിവിയുടെ വാദം.
തെളിവായി ദൃശ്യങ്ങൾ
കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് തീവ്രവാദ ബന്ധത്തിന് തെളിവായി ചാനൽ പുറത്ത് വിട്ടത്. കോളേജ് ശുചിമുറിയുടെ ചുവരിൽ കരികൊണ്ട് വരച്ച ഒസാമ ബിൻലാദന്റെ ചിത്രവും റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. വിദ്യാർത്ഥികള്‍ അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയെന്നാണ് ജനം ടി വി റിപ്പോർട്ടിൽ പറയുന്നത്.
തീവ്രവാദികൾ കേരളത്തിലും
കേരളം ഇസ്ലാമിക തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായി മാറിയെന്നും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഐഎസ്- അൽ ഖ്വയ്ദ തീവ്രവാദികൾ വേരുറപ്പിക്കുന്നുവെന്നുമാണ് വാർത്തയുടെ ഉള്ളടക്കം. കോളേജിലെ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിഷേധിച്ച് മാനേജ്മെന്റ്
കോളേജിൽ നടന്ന ആഘോഷ പരിപാടിയെ ജനം ടിവി വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കോളേജ് വാർഷികത്തിന്റെ ഭാഗമായിരുന്നു ആഘോഷം. പരിപാടിക്ക് ഒരു തീം ഉണ്ടായിരുന്നു. അത് അനുസരിച്ചാണ് വിദ്യാർത്ഥികൾ കറുപ്പ് വസ്ത്രം അണിഞ്ഞത്. ഇതിന്റെ വീഡിയ ക്ലിപ്പിംഗുകളാണ് തീവ്രവാദ പ്രവർത്തനത്തിന്റേതെന്ന പേരിൽ ജനം ടിവി ചിത്രീകരിച്ചതെന്ന് മാനേജ്മെന്റ് പറയുന്നു. ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.
മാസങ്ങൾക്ക് മുൻപ്
2018 മാർച്ച് പതിനാലാം തീയതി നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത് കോളേജ് അധികൃതർ വ്യക്തമാക്കുന്നു. സിനിമാ താരം സലിം കുമാറായിരുന്നു ഉദ്ഘാടകൻ. ആൺകുട്ടികൾ കറുത്ത ഷർട്ടും ലുങ്കിലും തലേക്കെട്ടുമൊക്കെയായി ആണ് എത്തിയത്. പെൺകുട്ടികൾ കറുത്ത ചുരിദാർ ധരിച്ചെത്തി. കോളേജ് ടോയ്ലറ്റിൽ കുട്ടികൾ പലതരം ചിത്രങ്ങൾ വരച്ചുവയ്ക്കാറുണ്ട്. പൈറേറ്റ്സ് എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. അതിനൊന്നും തീവ്രവാദ ബന്ധമില്ലെന്നും അധികൃതർ വിശദീകരിക്കുന്നു.
വീഡിയോ
ആഘോഷപരിപാടിയിൽ സലിം കുമാറിനെ കറുപ്പ് വേഷധാരികളായ വിദ്യാർത്ഥികൾ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ.