കടകംപള്ളി സുരേന്ദ്രനെതിരെ ഹണി ട്രാപ്പ് വാർത്തയുമായി ജനം ടിവി; ടെലിഫോൺ സംഭാഷണം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പീഡന പരാതിയില്‍ പെട്ടിരിക്കുകയാണ്. കേസില്‍ ബിനോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയാണ് മുംബൈ കോടതി വിധി പറയാനിരിക്കുന്നത്. അതിനിടെയാണ് സിപിഎമ്മിനെ ഉലച്ച് മറ്റൊരു വിവാദവും തലപൊക്കിയിരിക്കുന്നത്.
ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെയാണ് പുതിയ ആരോപണം. ജനം ടിവിയാണ് ഹണി ട്രാപ്പ് വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഒരു ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് മന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി ഉയര്‍ത്തിയ സ്ത്രീയുടേതെന്ന രീതിയില്‍ ആണ് ജനം ടിവി ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന്റെ വിശ്വാസ്യത ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രന്
ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെയാണ് ജനം ടിവിയുടെ വാര്‍ത്ത. എന്നാല്‍ ജനം ടിവിയും ജന്മഭൂമിയും അല്ലാത്തെ മറ്റ് മുഖ്യധാര മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ വാര്‍ത്ത ഏറ്റെടുത്തിട്ടില്ല. ജനം ടിവി പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തില്‍ മന്ത്രിയുടെ പേര് പരാമര്ശിക്കപ്പെടുന്നുണ് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടും ഇല്ല.
പരാതി?
കടകംപള്ളി സുരേന്ദ്രനെ കുറിച്ച് ഇതുവരെ ഇത്തരം ഒരു പരാതി പോലീസിന് ലഭിച്ചിട്ടില്ല. ഫോണ്‍ സംഭാഷണത്തിലെ സ്ത്രീ രണ്ട് ബലാത്സംഗ കേസുകളിലെ ഇരയാണ്. ആദ്യത്തെ പരാതിയില്‍ അന്വേഷണം നടക്കവേ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചു എന്നും യുവതി പരാതി നല്‍കിയിരുന്നു.
ലക്ഷങ്ങള്‍ നല്‍കാമെന്ന്
തന്റെ പേര് പുറത്ത് പറയരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ ഫോണ്‍ സംഭാഷണത്തിലുള്ളത്. ഇതിനായി പതിനഞ്ച് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുവതി പറയുന്നതായി ജനം ടിവി പുറത്ത് വിട്ട ശബ്ദരേഖയില്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ ലക്ഷ്യം?
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ജനം ടിവിയുടെ വാര്‍ത്ത എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് ഇങ്ങനെ ഒരു വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ആരോപണം. മന്ത്രിയുമായി ബന്ധപ്പെട്ട ഒരു തെളിവുകളും മുന്നോട്ട് വയ്ക്കാനും പുറത്ത് വന്ന വാര്‍ത്തയ്ക്ക് സാധിക്കുന്നും ഇല്ല.
വ്യാപക പ്രചാരണം
എന്തായാലും ഈ വാര്‍ത്തയും സിപിഎമ്മിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. ജനം ടിവി, ജന്മഭൂമി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.