കമൽ ബലാത്സംഗം ചെയ്തുവെന്ന് യുവനടിയുടെ വക്കീൽ നോട്ടീസ്; പുറത്ത് വിട്ടത് ജനം ടിവി, ഒരു വർഷം പഴക്കം
കൊച്ചി: പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ കമലിന് എതിരെ ബലാത്സംഗ ആരോപണം. ജനം ടിവിയാണ് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വിട്ടത്. നടി അയച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് പിന്‍പറ്റിയാണ് വാര്‍ത്ത.
ഒരു വര്‍ഷം മുമ്പാണ് മോഡലും നടിയും ആയ യുവതിയ്ക്ക് വേണ്ടി അഭിഭാഷകന് വക്കീല്‍ നോട്ടീസ് അയച്ചത് എന്നാണ് ജനം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യൂസ് ഡെസ്കിൽ നിന്ന് ജനം ടിവിയുടെ കോ ഓർഡിനേറ്റിങ് എഡിറ്റർ അനില്‍ നമ്പ്യാര്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് ആരോപണം. കമാലുദ്ദീന് മുഹമ്മദ് മജീദ് എന്ന കമലിന്റെ പേര് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടാണ് ജനം ടിവി ഈ വാര്‍ത്ത അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
പ്രണയമീനുകളുടെ കടല്‍
2019 ഒക്ടോബര്‍ 4 ന് ആണ് കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന സിനിമ റിലീസ് ചെയ്യുന്നത്. വിനായകനും ദിലീഷ് പോത്തനും ആയിരുന്നു പ്രധാന താരങ്ങള്‍. ഗബ്രി ജോസ്, റിദ്ധി കുമാര്‍ ജോ ജോണ്‍ ചാക്കോ എന്നിവരും ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.
ഈ സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതിയില്‍ പറയുന്നത്.
2019 ജനുവരി 1 ന്
2019 ജനുവരി 1 ന് തിരുവനന്തപുരം പിടിപി നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് വക്കീല്‍ നോട്ടീസിനെ ഉദ്ധരിച്ച് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയിലെ വേഷത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത് എന്നാണ് പറയുന്നത്.
ഭീഷണിപ്പെടുത്തിയെന്ന്
തനിക്ക് വഴങ്ങിയില്ലെങ്കില്‍ സിനിമയില്‍ വേഷം തരില്ലെന്ന് കമല്‍ ഭീഷണിപ്പെടുത്തിയതായും വക്കീല്‍ നോട്ടീസില്‍ ആരോപണം ഉണ്ട് എന്നാണ് ജനം ടിവിയുടെ വാര്‍ത്തയില്‍ പറയുന്നത്. ഈ സംഭവത്തിന് ശേഷം പലതവണ കമല്‍ യുവതിയ്ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു എന്നും ആരോപിക്കുന്നു.
ആട്ടിന്‍തോലിട്ട ചെന്നായ
കമല്‍ ഒരു ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് തിരിച്ചറിഞ്ഞുവെന്ന് വക്കീല്‍ നോട്ടില്‍ പരാമര്‍ശിക്കുന്നുണ്ട് എന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന് ശേഷം ആണ് കമല്‍ സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തിയത് എന്നും പറയുന്നുണ്ട്. സിനിമയിലെ നായികാവേഷം നേരത്തേ നിശ്ചയിച്ചിരുന്ന കാര്യം ചിത്രീകരണത്തിന് ശേഷം ആണ് പരാതിക്കാരി അറിഞ്ഞത് എന്നും പറയുന്നുണ്ട്.
ആമിയുടെ ചിത്രീകരണം
മാധവിക്കുട്ടിയുടെ ജീവിതത്തെ അധികരിച്ച കമല്‍ ഒരുക്കിയ 'ആമി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രണ്ട് നടിമാരെ കമല്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന ആരോപണവും വക്കീല്‍ നോട്ടീസിനെ ഉദ്ധരിച്ച് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവരുടെ പരാതികള്‍ പിന്നീട് ഒതുക്കിത്തീര്‍ത്തു എന്നാണ് ആക്ഷേപം.
ഒരു വര്‍ഷം തികയാന്‍
2019 ഏപ്രില്‍ 26 ന് ആണ് കൊച്ചിയിലെ അഭിഭാഷകന് കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്. ഇപ്പോള്‍ ഒരു വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കി നില്ക്കുന്ന സമയത്താണ് ഇത് ഒരു വാര്‍ത്തയായി പുറത്ത് വരുന്നത് എന്നത് സംശയാസ്പദമാണെന്ന് പല കോണുകളില്‍ നിന്നും ആക്ഷേപം ഉയരുന്നുണ്ട്.
പരാതിയില്ല ?
ഇത്തരം ഒരു പരാതി പെണ്‍കുട്ടി കമലിന് എതിരെ ഔദ്യോഗിക ഏജന്‍സികള്‍ക്കൊന്നും നല്‍കിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ പോലീസിനും പരാതിയൊന്നും ലഭിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇത്തരം ഒരു വക്കീല്‍ നോട്ടീസ് ഇപ്പോള്‍ പുറത്ത് വന്നത് എന്നതും സംശയാസ്പദമാണ്.
കമലിന്റെ പ്രതികരണം?
ജനം ടിവി വാര്‍ത്തയ്ക്കിടയില്‍ കമലിന്റേത് എന്ന രീതിയില്‍ ഒരു പ്രതികരണവും നല്‍കിയിട്ടുണ്ട്. സിനിമയുടെ പ്രൊഡ്യൂസറുമായി ബന്ധപ്പെട്ട വിഷമായിരുന്നു. എത്രയോ കാലം മുമ്പ് നടന്നതാണ്. അത് സെറ്റില്‍ ചെയ്തിട്ടുണ്ട് എന്നാണ് ഇതില്‍ പറയുന്നത്.
പ്രതികരണം ലഭിച്ചില്ല
സംവിധായകൻ കമലിന്റെ പ്രതികരണത്തിനായി വൺഇന്ത്യ മലയാളവും ശ്രമിച്ചിരുന്നു. ഫോണിലും വാട്സ് ആപ്പിലും അദ്ദേഹം പ്രതികരിച്ചില്ല.