പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം, 'ജോസ് കെ മാണി വൈകാതെ തിരിച്ചെത്തും'
കോട്ടയം: ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതോടെ മധ്യകേരളത്തിലെ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റം പ്രവചനാതീതമാണ്. യുഡിഎഫ് കോട്ടകള്‍ എല്‍ഡിഎഫിന് വഴിമാറുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. കെഎം മാണിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിച്ച ഇടതുമുന്നണിക്കൊപ്പം ജോസ് കെ മാണി പോകുന്നത് വഞ്ചനയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
ഈ രണ്ട് മുന്നണികളിലും പെടാത്ത പിസി ജോര്‍ജിന്റെ സാന്നിധ്യം കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രധാനമാണ്. ജോസ് കെ മാണി അധികം വൈകാതെ യുഡിഎഫില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറയുന്നു. ജനപക്ഷം യുഡിഎഫില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും പിസി ജോര്‍ജ് കേരള കൗമുദിയോട് വിശദീകരിച്ചു...
കെഎം മാണിയോടുള്ള ഇഷ്ടം കൊണ്ട്
ജോസ് കെ മാണിക്കൊപ്പം ആളുകളുണ്ട്. അത് കെഎം മാണിയോടുള്ള ഇഷ്ടം കൊണ്ടാണ്. മാണി സാറിനോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് ഒരുപാട് പേര്‍ ജോസിനൊപ്പം നിന്നത്. കുറേ നേതാക്കന്‍മാര്‍ മാത്രമാണ് പിജെ ജോസഫിനൊപ്പം നിന്നുള്ളൂ. എന്നാല്‍ ചില മാറ്റങ്ങള്‍ വൈകാതെയുണ്ടാകുമെന്നും പിസി ജോര്‍ജ് പറയുന്നു.
വിഡ്ഡിത്തമാണ്
കോഴ മാണി എന്ന് ഇടതുപക്ഷം കളിയാക്കിയിരുന്നു. ആ ഇടതുപക്ഷത്തിനൊപ്പം ജോസ് കെ മാണി പോയത് വിഡ്ഡിത്തമാണ്. പുതിയ സാഹചര്യത്തില്‍ ജോസ് കെ മാണിയെ വിട്ട് ഒരുപാട് പേര്‍ പോകാന്‍ സാധ്യതയുണ്ട്. ജോസ് കെ മാണിക്ക് കൂടെയുള്ളവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പിസി ജോര്‍ജ് സംശയം പ്രകടിപ്പിക്കുന്നു.
യുഡിഎഫ് മനസുള്ളവര്‍
എല്‍ഡിഎഫ് മനസുള്ളവരല്ല ജോസ് കെ മാണിക്കൊപ്പമുള്ളത്. യുഡിഎഫ് മനസുള്ളവരാണ്. അധികം വൈകാതെ അവര്‍ യുഡിഎഫിലേക്ക് പോകും. ഒരുപക്ഷേ, ജോസ് കെ മാണി അധികം വൈകാതെ യുഡിഎഫിലെത്തുമെന്നും പിസി ജോര്‍ജ് പ്രവചിക്കുന്നു. ജോസ് കെ മാണിയെ കിട്ടിയതുകൊണ്ടു മാത്രം സിപിഎം പ്രതീക്ഷിച്ച മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പക്ഷവും പറയുന്നത്
ജോസ് കെ മാണി മറുപക്ഷത്തേക്ക് പോയപ്പോള്‍ യുഡിഎഫ് എതിര്‍ക്കുന്നു. പിണറായി ഉള്‍പ്പെടെയുള്ളവര്‍ പുകഴ്ത്തുന്നു. ഈ രണ്ടു പക്ഷവും പറയുന്നത് വൃത്തിക്കേടാണ്. രണ്ട് വിഭാഗം നേതാക്കളുടെയും വാക്കുകള്‍ അല്‍പ്പത്തരമാണെന്നും പിസി ജോര്‍ജ് പറയുന്നു. വരാനിരിക്കുന്ന തന്റെ രാഷ്ട്രീയ നീക്കവും അദ്ദേഹം സൂചിപ്പിച്ചു.
യുഡിഎഫിലേക്ക്
ജനപക്ഷം യുഡിഎഫിലേക്ക് പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തകരിലെ വലിയൊരു വിഭാഗം അങ്ങനെ ആവശ്യപ്പെടുന്നു. ചിലര്‍ എന്‍ഡിഎയിലേക്ക് പോകണമെന്നാണ് പറയുന്നത്. യുഡിഎഫ് പ്രവേശനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ കാല് പിടിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
മൂന്ന് മണ്ഡലങ്ങളില്‍
ജോസ് കെ മാണിയുടെ വരവോടെ പ്രധാന ചര്‍ച്ചയായ മണ്ഡലങ്ങളാണ് പാലായും കാഞ്ഞിരപ്പള്ളിയും. ഈ രണ്ട് മണ്ഡലങ്ങള്‍ക്ക് പുറമെ പൂഞ്ഞാറിലും ആര് ജയിക്കണമെന്ന് തീരുമാനിക്കുക ജനപക്ഷമാണ് എന്നാണ് പിസി ജോര്‍ജ് പറയുന്നത്. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ അധികം വൈകാതെ തീരുമാനം എടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
വ്യത്യസ്തന്‍
കേരള രാഷ്ട്രീയത്തില്‍ വളരെ വ്യത്യസ്തനാണ് പിസി ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കുമെതിരെ മല്‍സരിച്ചാണ് അദ്ദേഹം പൂഞ്ഞാറില്‍ ജയിച്ചത്. അതേസമയം, അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്തതാണ് സാഹചര്യം. ഇത് മുന്‍കൂട്ടി കണ്ടാണ് പിസി ജോര്‍ജ് യുഡിഎഫിലെത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.
സജന ഷാജിയ്ക്ക് ഐക്യദാർഢ്യം: ബിരിയാണി വിൽപ്പനയ്ക്ക് ഒപ്പം ചേരുമെന്ന് സന്തോഷ് കീഴാറ്റൂർ
Recommended Video