കോട്ടയത്ത് കിംഗ് മേക്കറാകും, ജനപക്ഷം കൂടുതൽ സീറ്റ് നേടും, സർക്കാർ വിരുദ്ധ വികാരമില്ലെന്ന് പിസി ജോർജ്
കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയത്. സംസ്ഥാനത്തെ മുന്നണി സമവാക്യങ്ങള്‍ മാറ്റി മറിച്ച ഈ കൂടുമാറ്റത്തിന് ശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കോട്ടയത്ത് വളരെ നിര്‍ണായകമാണ്.
ജോസിനും ജോസഫിനും കോട്ടയത്തെ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. എന്നാല്‍ കോട്ടയം ആര് ഭരിക്കണം എന്നുളളത് ജനപക്ഷം പാര്‍ട്ടി തീരുമാനിക്കും എന്നാണ് പിസി ജോര്‍ജ് അവകാശപ്പെടുന്നത്.
കോട്ടയത്ത് ആര്‍ക്കാണ് കരുത്ത്
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 76 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകമായ മത്സരമാണ് കോട്ടയം ജില്ലയിലേത്. കോട്ടയത്ത് ആര്‍ക്കാണ് കരുത്ത് എന്ന് പിജെ ജോസഫിനും ജോസ് കെ മാണിക്കും തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്.
ആ കോട്ട പൊളിക്കുക
കേരള കോണ്‍ഗ്രസ് എം ഒപ്പമുളളത് കാരണം കോട്ടയം അടക്കമുളള ജില്ലകളില്‍ യുഡിഎഫിന് വലിയ തോതില്‍ സ്വാധീനം ഉറപ്പിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണിയിലൂടെ ആ കോട്ട പൊളിക്കുക എന്നതാണ് എല്‍ഡിഎഫ് ഉന്നം വെയ്ക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര തര്‍ക്കത്തിന്റെ പേരിലാണ് ജോസ് പക്ഷം യുഡിഎഫ് വിട്ടത്.
കിംഗ് മേക്കറാവും
ഇക്കുറി കോട്ടയം ജില്ലാ പഞ്ചായത്തില്‍ കിംഗ് മേക്കറാവുക തന്റെ പാര്‍ട്ടിയായ ജനപക്ഷം ആയിരിക്കും എന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് അവകാശപ്പെടുന്നത്. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച പിസി ജോര്‍ജിന് യുഡിഎഫിലും എല്‍ഡിഎഫിലും പ്രവേശനം ലഭിച്ചിരുന്നില്ല. അതിനാല്‍ തനിച്ചാണ് ജനപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടും
കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണം എന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ ഒപ്പം മത്സരിച്ച് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. മാത്രമല്ല കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം തന്റെ മകന്‍ കൂടിയായ ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
വ്യക്തിപരമായ കഴിവിന് വോട്ട്
സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ മാന്യത നോക്കി വേണം വോട്ട് ചെയ്യാന്‍. വ്യക്തിപരമായ കഴിവിനാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാകും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാകും എന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പ്രതികരിച്ചത്. കെഎം മാണിയെ സ്‌നേഹിക്കുന്നവര്‍ രണ്ടിലയ്ക്ക് വോട്ട് ചെയ്യുമെന്ന് ജോസ് കെ മാണി പറഞ്ഞു. മാണി സാറിനെ ചതിച്ചവര്‍ക്കുളള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ടിലയോട് കാണിച്ചത് വെറും നാട്യം
പാലായിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ഇടതുപക്ഷത്തിന് അനുകൂലമായിത്തീരുമെന്നും ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫിന് എതിരെയും ജോസ് കെ മാണി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇതുവരെ പിജെ ജോസഫ് രണ്ടിലയോട് കാണിച്ചത് വെറും നാട്യമാണ് എന്നും രണ്ടിലയെ തളളിപ്പറയാന്‍ പിജെ ജോസഫിന് എങ്ങനെ സാധിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.