ജനതാദള്‍ ജനപ്രതിനിധികള്‍ യുഡിഎഫിനൊപ്പം തന്നെ; ആറ് തദ്ദേശ സ്ഥാപനങ്ങള്‍ അട്ടിമറിക്കാമെന്ന സിപിഎം മോഹം പൊലിയുന്നു
കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനതാദള്‍-യു പ്രതിനിധികള്‍ യുഡിഎഫിന്റെ ഭാഗമായി തുടരുമെന്ന തീരുമാനം ഇടതുമുന്നണിയെയും സി പി എമ്മിനെയും ഒരുപോലെ നിരാശരാക്കി. മുന്നണി മാറ്റത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ ചിലത് അട്ടിമറിക്കാമെന്ന സി പി എമ്മിന്റെ മോഹത്തിനാണ് തീരുമാനം തിരിച്ചടിയായത്. മുന്നണി പ്രവേശനത്തിന് മുമ്പ് ഇതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ ദള്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സി പി എം നേതാക്കള്‍ സൂചിപ്പിച്ചു.
കൊച്ചിയെ നിശ്ചലമാക്കി സിപിഎം ജാഥ; യാത്രാസ്വാതന്ത്ര്യം സംരക്ഷിക്കാൻ അണിചേരാം.. ഒവി മണികണ്ഠൻ എഴുതുന്നു
അതേസമയം യു ഡി എഫിന്റെ ഭാഗമായ് രണ്ടര വര്‍ഷം മുമ്പ് ജയിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ അതേ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്ന് പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജനതാദള്‍-യു ജില്ലാ കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ താഴെത്തട്ടില്‍ നിന്നുള്ള പ്രതിഷേധവും വികാരവും മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ത്രിതല പഞ്ചായത്തുകളില്‍ അവിശ്വാസം കൊണ്ടുവരേണ്ടതില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയിലെ 65 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. 19 പേര്‍ പ്രസംഗിച്ചതില്‍ യു ഡി എഫ് വിട്ട് എല്‍ ഡി എഫുമായി സഹകരിക്കാന്‍ തയാറായ പാര്‍ട്ടി തീരുമാനത്തെ മിക്കവരും രൂക്ഷമായി എതിര്‍ത്തു. വടകര മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണന്‍, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ചോലക്കര മുഹമ്മദ്, പി പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിമര്‍ശനം ശക്തമായി ഉന്നയിക്കപ്പെട്ടത്. നേതൃത്വം പറയുന്ന കാര്യം അംഗീകരിച്ചാലും അണികളെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞത്.

സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം മണ്ടന്‍ നിലപാടാണെന്ന് സംസ്ഥാന നേതാക്കളെ സാക്ഷി നിര്‍ത്തി കെ കെ കൃഷ്ണന്‍ പറഞ്ഞു. ദളിന് ഏറ്റവും ശക്തിയുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നത് ഈ മേഖലയില്‍ നിന്നാണ്. കോഴിക്കോട് നോര്‍ത്ത്, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളുടെ പ്രസിഡന്റുമാര്‍ യോഗത്തിന് എത്താതിരുന്നതും നേതൃത്വം ഗൗരവത്തോടെ കാണുന്നു.
പേരാമ്പ്ര, പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളെല്ലാം ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തത് നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ ഇടതുമുന്നണിയുമായി നിലവില്‍ സഹകരിക്കാന്‍ പറ്റില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. സി പി എമ്മുമായി പോരാട്ടം നടത്തുന്ന സാഹചര്യമാണുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ പേരില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലാ നേതൃത്വത്തിന് ഇക്കാര്യം അംഗീകരിക്കേണ്ടി വരുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ എട്ടു മണ്ഡലംകമ്മിറ്റികള്‍ യു ഡി എഫ് വിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെയും പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ജനപ്രതിനിധികള്‍ തല്‍സ്ഥിതി തുടരണമെന്ന ആവശ്യം അംഗീകരിച്ചത്. ജനതാദള്ളിന്റെ സഹായത്തോടെ കോഴിക്കോട് ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫ് ഭരണം അട്ടിമറിക്കാമെന്നായിരുന്നു നേതൃത്വം കണക്കുകൂട്ടിയിരുന്നത്. കൊടുവള്ളി, പയ്യോളി നഗരസഭകള്‍, കുന്ദമംഗലം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, ഏറാമല, ചോറോട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയായിരുന്നു അവ.












Click it and Unblock the Notifications