ഗീത ഗോപിനാഥൻ വീണ്ടും ചർച്ചയാകുന്നു; ഉപദേശങ്ങൾ കരുതലോടെ കാണണമെന്ന് സിപിഐയും, രൂക്ഷ വിമർശനം!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ഗീതാഗോപിനാഥിനെ രൂക്ഷമായി വിമർശിച്ച് സിരപിഐ മുഖപത്രമായ ജനയുഗം. ഉപദേശങ്ങൾ കരുതലോടെ കാണണം എന്ന തലക്കെട്ടിൽ ജനയുഗം പ്രസിദ്ധീകരിച്ച എഡിറ്റോറിയവലിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശങ്ങൾ സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തിയാൽ ആസങ്കാജനകമാണെന്ന് സിപിഐ മുഖപത്രം ജനയുഗം പറയുന്നു.
കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദ്ദേശമല്ല. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ് സര്‍ക്കാരിന്റെ 'ബാധ്യതയായ' ശമ്പളം, പെന്‍ഷന്‍, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ടെന്നും മുഖപത്രം പറയുന്നു.
സ്വകാര്യ മൂലധന നിക്ഷേപം
അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും വിദേശമൂലധനമടക്കം സ്വകാര്യ മൂലധന നിക്ഷേപത്തെ ആരും കണ്ണടച്ച് എതിര്‍ക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ അത് ആരുടെ, എന്തുചെലവിലെന്നതിനെപ്പറ്റി വ്യക്തതയുണ്ടാവണം. അത് സമൂഹത്തിന്റെ പൊതു ആസ്തികള്‍ സ്വകാര്യ മൂലധനത്തിന് അടിയറവച്ചുകൊണ്ടാവരുതെന്നും ലേഖനത്തിൽ പറയുന്നു.
സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ മുഖമുദ്രയാണ് ചെലവു ചുരുക്കൽ
പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ മുഖമുദ്രയാണ് ചെലവു ചുരുക്കൽ. അതിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികളും കർഷകരും തൊഴിൽ രഹിതരുമാണെന്നും ലേഖനത്തിൽ പറയുന്നു. അത് ഗ്രീസ്, സ്പെയിൻ, ബ്രിട്ടൺ തുടങ്ങി വിവിധ രാജ്യങ്ങളിൽ വൻ സാമ്പകത്തിക കുഴപ്പങ്ങൾക്കും രാഷ്ട്രീയ കുഴപ്പങ്ങൾക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവെച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
ചെലവു ചുരുക്കൽ
ചെലവു ചുരുക്കൽ എന്ന നവലിബറൽ സാമ്പത്തിക പരിഷ്ക്കരണ നടപടികൾ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ കടപുഴക്കുകയും പലതിന്റെയും തിരോധനത്തിനു തന്നെ കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് സർക്കാരിന്റെ ശമ്പളം, പെൻഷൻ, ക്ഷേമ പദ്ധതികൾ എന്നിവയെ പറ്റിയുള്ള അവരുടെ പരാമർശനം കൂട്ടിവായിക്കപ്പെടേണ്ടത്.
തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ച
നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആഗോള അനുഭവം തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണ്. കേരളംപോലെ വിദ്യാസമ്പന്നമായ തൊഴില്‍ വിപണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് അത്തരം വളര്‍ച്ച സാമൂഹ്യമായ പൊട്ടിത്തെറികള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുമെന്ന കാര്യവും വിസ്മരിച്ചുകൂടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടികാണിക്കുന്നു.