പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സിപിഐ; ചരിത്രത്തോടുള്ള സമീപനം ചോദ്യം ചെയ്യപ്പെടുന്നു!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർസനവുമായി സിപിഐ മുഖപത്രം. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിലാണ് വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ വിമർശനം. ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തലക്കെട്ടോടെയാണ് എഡിറ്റോരിയൽ എഴുതിയിരിക്കുന്നത്.
ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവ്വമായ തമസ്ക്കരമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. ഇത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു.
ഭൂമിയുടെ അവകാശികളാക്കി മാറ്റി
കേരളത്തില്‍ സമഗ്ര ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്റെ അമ്പതാം വാര്‍ഷികമായിരുന്നു ജനുവരി ഒന്നിന്. ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ സമാന തോതില്‍ അനുസ്മരിക്കപ്പെടേണ്ട മറ്റൊരു നിയമനിര്‍മ്മാണം ഉണ്ടോ എന്നത് സംശയമാണ്. മനുഷ്യ വികാസ സൂചികയുടെ അടിസ്ഥാനത്തില്‍ കേരളത്തെ ലോകത്തിലെ വികസിത സമൂഹങ്ങള്‍ക്ക് ഒപ്പം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 1970 ലെ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിനുള്ളത്. ഐക്യകേരളം രൂപം കൊള്ളുമ്പോള്‍ ഏതാനും ആയിരങ്ങള്‍ മാത്രം ഭൂഉടമകളായി ഉണ്ടായിരുന്ന സ്ഥാനത്ത് 75 ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നതാണ് ആ നിയമത്തെ സമാനതകളില്ലാത്ത നിയമനിര്‍മ്മാണമാക്കി മാറ്റിയത് എന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
സ്വയംഭൂവായ ഒരു നിയമനിര്‍മ്മാണമല്ല
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ള മൂന്ന് അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നിന് ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനെയും പ്രാപ്തമാക്കിയ നിയമനിര്‍മ്മാണമായിരുന്നു അത്. അത്തരം ഒരു നിയമനിര്‍മ്മാണം സാധ്യമായത് 1969 ല്‍ അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ അധികാരത്തിലേറിയ സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഭരണത്തിലാണ്. ഭൂപരിഷ്കരണ നിയമം പൊടുന്നനെ സ്വയംഭൂവായ ഒരു നിയമനിര്‍മ്മാണമല്ലെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.
ചരിത്ര നേട്ടത്തെ അവമതിക്കാൻ ശ്രമം നടന്നു
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച ആ ചരിത്രനേട്ടത്തെ അവമതിക്കാനും അതിനെ ഫലത്തില്‍ അട്ടിമറിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. അവ സ്വാഭാവിക അന്ത്യത്തെ നേരിട്ടുവെങ്കിലും അത്തരം നടപടികള്‍ ഇപ്പോഴും ഭൂപരിഷ്കരണ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഒരു ചെറിയ വിഭാഗത്തിനെങ്കിലും വിഘാതമായി തുടരുന്ന യാഥാര്‍ത്ഥ്യവും അവഗണിച്ചുകൂട. ഭൂപരിഷ്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ട് പിന്നിട്ടു, രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. എന്നിട്ടും യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നുവെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല
ചരിത്രത്തോടു
സത്യസന്ധത
തെല്ലും
പുലര്‍ത്താതെ,
ചരിത്രത്തെ
വളച്ചൊടിക്കുകയും
ദുര്‍വ്യാഖ്യാനം
ചെയ്തും
ദേശീയ
രാഷ്ട്രീയത്തെ
കലുഷിതമാക്കി
മാറ്റുന്ന
ഘട്ടത്തില്‍
സമീപകാല
കേരളത്തിന്റെ
ചരിത്ര
യാഥാര്‍ത്ഥ്യങ്ങള്‍
അംഗീകരിക്കാന്‍
വിസമ്മതിക്കുന്ന
നിലപാട്
ഇടതുപക്ഷ
രാഷ്ട്രീയത്തിന്
ഭൂഷണമല്ല.
ചരിത്രം
ഐതിഹ്യങ്ങളൊ
കെട്ടുകഥകളൊ
അല്ല.
അവ
വസ്തുനിഷ്ടമായ
തെളിവുകളുടെ
അടിസ്ഥാനത്തിലാണ്
രേഖപ്പെടുത്തപ്പെടുകയെന്നും
ജനയുഗത്തിന്റഎ
മുഖപ്രസംഗത്തിൽ
വ്യക്തമാക്കുന്നു.
ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലം
പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോദി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.