മെഡിക്കൽ കോഴ നടന്നു... ബിജെപി തന്നെ സമ്മതിക്കുന്നു!ജന്മഭൂമി പറയുന്നത് ഞെട്ടിക്കും!!!
കുലംകുത്തിയെ കരുതിയിരിക്കണം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മെഡിക്കൽ കോഴ വിവാദത്തിലെ റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ ആരോപണം ശരിവച്ച് ബിജെപി മുഖപത്രം ജന്മഭൂമി രംഗത്ത്. പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോഴ ആരോപണം സ്ഥിരീകരിച്ചിരിക്കുന്നത്. 'കുലംകുത്തിയെ കരുതിയിരിക്കണം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മെഡിക്കൽ കോഴ വിവാദത്തിലെ റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന പംക്തിയിലാണ് ലേഖനം. റിപ്പോർട്ട് ചോർത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണമെന്ന് ലേഖനത്തിൽ പറയുന്നു. കേസിൽ വിജിലൻസ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും ഇക്കാര്യം അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാമെന്നും ലേഖനത്തിൽ പറയുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം തന്നെ വേണമെന്നും ലേഖനത്തിൽ പറയുന്നു.
സംസ്ഥാനത്തെ ഒരു നേതാവിനു പോലും പങ്കില്ലാത്ത ആരോപണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചുവെന്ന് ലേഖനത്തിൽ പറയുന്നു. പാർട്ടിയിലെ ഒരംഗത്തിന് ഇതിൽ പങ്കുണ്ടെന്ന് ബോധ്യമായപ്പോഴാണ് പൊതു ചർച്ചയായത്. അതാകട്ടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിനെ തുടർന്നാണ്- ലേഖനം വ്യക്തമാക്കുന്നു.
സമൂഹത്തിനിടയിൽ ബിജെപിക്ക് അപഖ്യാതി വരുത്തിവച്ച റിപ്പോർട്ട് ചോർത്തിയതാരാണെന്ന് കണ്ടെത്തണമെന്നും ലേഖനം ആവശ്യപ്പെടുന്നു. കമ്മീഷനംഗത്തിന്റെ വ്യക്തിഗത ഇമെയിൽ നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് റിപ്പോർട്ട് എന്തിന് അയച്ചു? അതാരാണ് കച്ചവടം നടത്തിയത്? തുടങ്ങിയ സംശയങ്ങളും ജന്മഭൂമി ഉന്നയിക്കുന്നുണ്ട്. റിപ്പോർട്ട് ചോർത്തിയ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതി കൊടുക്കണമെന്ന് പറയുന്നില്ലെന്നും പക്ഷേ കരുതി ഇരുന്നേ പറ്റുകയുളളൂവെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയുടെ ബാഹ്യബന്ധവും കോഴയും തമ്മിൽ ബന്ധമില്ലെന്ന് വിശ്വസിക്കണോ എന്നും ലേഖനത്തിൽ ചോദിക്കുന്നു. ശതകോടിയോളം വിലപറഞ്ഞ് ഒരു ആശുപത്രിയുടെ കച്ചവടം ഉറപ്പിച്ച മുൻ ആരോഗ്യ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധം എന്തെന്നും മന്ത്രിയുടെ പഴയ ദില്ലി ഉദ്യോഗസ്ഥ ബന്ധം ഉപയോഗിച്ച് കാര്യം കരുവാക്കുകയാണോ എന്നും ലേഖനത്തിൽ സംശയം ഉന്നയിക്കുന്നു. അന്വേഷണം ആ വഴിക്കും നീങ്ങേണ്ടതല്ലേ എന്നും ചോദിക്കുന്നുണ്ട്.