പാക് അധീന കശ്മീരിനെ പാകിസ്താന് കൊടുത്ത് ജന്മഭൂമി പത്രം, 'മാപ്' വിവാദമായപ്പോൾ മാപ്പ്
കോഴിക്കോട്: പാക് അധീന കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച് വെട്ടിലായി ജന്മഭൂമി ദിനപത്രം. അഫ്ഗാനിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ എന്ന ലേഖനത്തിനൊപ്പം ചേര്‍ത്ത ഇന്ത്യയുടെ ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ പാകിസ്താന്റെ ഭാഗമാണ്.
കശ്മീര്‍ വിഷയം രാഷ്ട്രീയപരമായി വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്ന ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുളള പത്രത്തില്‍ തന്നെ ഇത്തരത്തില്‍ പിശക് സംഭവിച്ചത് സംഘടനയ്ക്ക് ഉളളില്‍ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വിവാദമായതോടെ സംഭവത്തില്‍ ജന്മഭൂമി ഖേദം പ്രകടിപ്പിച്ചു.
വെട്ടിലായി ബിജെപിയും പത്രവും
സെപ്റ്റംബര്‍ 13ാം തിയ്യതിയിലെ ജന്മഭൂമി പത്രത്തിലാണ് പാക് അധീന കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന മാപ് പ്രസിദ്ധീകരിച്ചത്. എഡിറ്റോറിയല്‍ പേജില്‍ അരവിന്ദ് പുന്നപ്ര എഴുതിയ ലേഖനത്തിനൊപ്പമായിരുന്നു ചിത്രം. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായതോടെയാണ് ബിജെപിയും പത്രവും വെട്ടിലായത്.
ഇന്ത്യയോട് ചേർക്കുക ലക്ഷ്യം
പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന് പിന്നാലെ ഇനി പാക് അധീന കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി ജീവന്‍ നല്‍കാനും തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നാലെ കേന്ദ്രമന്ത്രിമാര്‍ അടക്കമുളള ബിജെപി നേതാക്കളും പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചു.
ബിജെപി പ്രതിരോധത്തിൽ
പാക് അധീന കശ്മീരിനെ തിരിച്ച് പിടിക്കാന്‍ എന്തിനും സൈന്യം തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിന്‍ റാവത്തും പറയുകയുണ്ടായി. കശ്മീര്‍ വിഷയത്തിന് ശേഷം സംഘപരിവാര്‍ അനുകൂലികളും മോദി സര്‍ക്കാര്‍ പാക് അധീന കശ്മീര്‍ തിരിച്ച് പിടിക്കുമെന്ന് വാദിക്കുന്നുണ്ട്. അതിനിടെയാണ് പാര്‍ട്ടി പത്രത്തില്‍ തന്നെ വലിയ പിഴവ് സംഭവിച്ചിരിക്കുന്നത് എന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മാപ്പുമായി പത്രം
സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ അടക്കം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. കെആര്‍ ഉമാകാന്ത് ആണ് ജന്മഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍. ഉമാകാന്തനോട് എതിര്‍പ്പുളള പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് വിഷയം കത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസ്‌നേഹത്തിന്റെ മൊത്താവകാശികള്‍ എന്ന് പറയുന്നവരുടെ പത്രം തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിിരക്കുകയാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി പത്രം രംഗത്ത് വന്നിട്ടുണ്ട്.
നിർവ്യാജം ഖേദിക്കുന്നു
പിശകില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം ചേര്‍ക്കാനിടയായത് മനപ്പൂര്‍വ്വം അല്ലാത്ത തെറ്റാണെന്നും പത്രാധിപരുടെ വിശദീകരണത്തില്‍ പറയുന്നു. പാക് അധീന കശ്മീര്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളളതാണ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം. വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്താനും ഈ പ്രദേശത്തിന്റെ പേരില്‍ തര്‍ക്കത്തിലാണ്. കശ്മീരിന്റെ 37 ശതമാനത്തോളം വരുന്ന പ്രദേശമാണിത്.