അതിമിടുക്ക് അലോസരമാകും; ക്യാമ്പിലുറങ്ങിയതിന് കണ്ണന്താനത്തിനെന്തുകിട്ടി? വിമർശനവുമായി ബിജെപി മുഖപത്രം
തിരുവനന്തപുരം: മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യൽ മീഡിയയിൽ കുറച്ചൊന്നുമല്ല വൈറലായത്. ട്രോളന്മാർക്കും ചാകരയായിരുന്നു. കണ്ണന്താനം ചലഞ്ച് തന്നെ ആരംഭിച്ചു സോഷ്യൽ മീഡിയയിൽ. തന്റെ പേഴ്സണൽ സ്റ്റാഫ് താനറിയാതെ ചിത്ര പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നൊക്കെ കണ്ണന്താനം വിശദീകരണം നൽകിയെങ്കിലും ട്രോളന്മാർ അതുമെടുത്ത് ട്രോളാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ബിജെപിയുടെ 25 കോടി'!!! വ്യാജ പ്രചാരണം പൊളിഞ്ഞുപാളീസായി
കേന്ദ്രമന്ത്രിയുടെ ക്യാമ്പിലെ ഉറക്കവും ട്രോളുമെല്ലാം പാർട്ടിക്ക് അത്ര പിടിച്ചിട്ടില്ല. അൽഫോൺസ് കണ്ണന്താനത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി. യു എ ഇ വാഗ്ദാനം ചെയ്ത സഹായവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങളും വകതിരിവില്ലാത്തതായിരുന്നുവെന്ന് മുഖപത്രം വിമർശിക്കുന്നു.
വകതിരിവ് വേണ്ടെ
രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികൾ ബിജെപിയെ കുഴിച്ചുമൂടാൻ ദുരന്തമുഖത്ത് പോലും അറച്ചു നിന്നില്ല. അവരിൽ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോൾ വകതിരിവ് വേണ്ടെ? കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം അൽപ്പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നുവെന്ന് മുഖപത്രത്തിൽ പറയുന്നു.
അതിമിടുക്ക്
യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്ക് മുമ്പിൽ വിളിച്ചു പറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കും. പക്ഷെ അതിമിടുക്ക് അലോസരമാകും. ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
കയ്യടി കിട്ടിയോ?
ക്യാന്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം. കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് പോകുന്നതെന്നുമാണ് ജന്മഭൂമിയിൽ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങുന്ന ചിത്രം വഴി കണ്ണന്താനത്തിനെതിരെ ഉയർന്ന ട്രോളുകളും വിമർശനവും പാർട്ടിക്ക് ദോഷം ചെയ്തുവെന്നാണ് മുഖപ്രസംഗം വിലയിരുത്തുന്നത്.
ആക്ഷേപിക്കരുത്
എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുന്പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്.
Recommended Video
കണ്ണന്താനം ചലഞ്ച്
ഉറങ്ങിക്കിടക്കുന്ന ചിത്രം ആരാണ് കണ്ണന്താനത്തിൽറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് കണ്ണന്താനം ചലഞ്ച് തരംഗമായത്. ഉറങ്ങിക്കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു ആഹ്വാനം. നിരവധി പേരാണ് കണ്ണന്താനത്തെ പരിഹസിച്ച് ഇങ്ങനെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്തത്.
ആഡംബര വാച്ച് മുതൽ ടീ സെറ്റ് വരെ; പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ വിമർശിക്കുന്നവർ ഇത് കൂടി അറിയുക...