പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾ
തിരുവനന്തപുരം: സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും ചില പ്രമുഖ നേതാക്കളുടെ പഴയകാല ആര്‍എസ്എസ് ബന്ധം സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്പോരുകളുമുണ്ടായി.
അതിനിടെ മലയാള സിനിമയിലെ പ്രമുഖ നടന്മാരായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ആര്‍എസ്എസ് ബന്ധമുണ്ടായിരുന്നു എന്നാണ് സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ജന്മഭൂമിയിലെ ലേഖനം
ജന്മഭൂമിയില് പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തിലാണ് നടന് സുകുമാരനും മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നു എന്ന് പറയുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്നും പറയുന്നു. മാത്രമല്ല സുകുമാരന്‍ ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തതായും പറയുന്നു.
പൂജപ്പുരയിലെ ശാഖയിൽ
ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്: കോളേജ് അധ്യാപകനായിരിക്കേ സിനിമയില്‍ വന്ന് നായക പദവിയിലേക്ക് ഉയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുളള ആര്‍എസ്എസ് ശാഖയിലേക്ക് സുകുമാരന്‍ മക്കളെ (ഇന്ദ്രജിത്ത്, പൃഥ്വിരാജ്) നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്.
പ്രതികരിക്കാതെ നടന്മാർ
കെ കരുണാകരന് നല്കിയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് പദവിയിലിരിക്കുമ്പോഴും ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായതും ആ അറിവ് വെച്ചിട്ടാണ് എന്നാണ് ജന്മഭൂമി ലേഖനത്തില്‍ പറയുന്നത്. ലേഖനത്തിലെ പരാമര്‍ശത്തില്‍ ഇന്ദ്രജിത്തോ പൃഥ്വിരാജോ പ്രതികരിച്ചിട്ടില്ല.
ആര്‍എസ്എസ് ശിബിരം ഉദ്ഘാടനം
ആര്‍എസ്എസിന്റെ കരമനയില്‍ വെച്ച് നടന്ന പരിശീലന ശിബിരമാണ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തതായി പറയുന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുരയിലെ ശാഖയില്‍ മുടങ്ങാതെ വന്നിരുന്നതായും ശാഖാ കാര്യക്രമങ്ങളില്‍ ഇരുവരും സജീവമായിരുന്നതായും അന്നത്തെ മണ്ഡലം കാര്യവാഹ് ആയിരുന്ന തിരുമല വേണു പറഞ്ഞതായും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറിൽ കൊണ്ടുവന്ന് വിട്ടിരുന്നുവെന്ന്
സുകുമാരന്‍ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും കാറില്‍ കൊണ്ടുവന്ന് ശാഖയില്‍ വിട്ടിരുന്നതായും പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്ര പിള്ള ശാഖയില്‍ പോയിരുന്നതായി നേരത്തെ ജന്മഭൂമിയിലെ ലേഖനത്തില്‍ ആരോപിച്ചിരുന്നു . 16 വയസ്സിന് ശേഷം ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചതായി എസ്ആര്‍പി വെളിപ്പെടുത്തി.
കടുത്ത സംഘപരിവാര്‍ ആക്രമണം
സമീപകാലത്തായി കടുത്ത സംഘപരിവാര്‍ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന താരമാണ് പൃഥ്വിരാജ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ആഷിഖ് അബു ചിത്രമായ വാരിയംകുന്നനിൽ നായകനായി അഭിനയിക്കുന്നുവെന്ന പ്രഖ്യാപനത്തിന് ശേഷം സംഘപരിവാര്‍ അനുകൂലികള്‍ നടനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരുന്നു.
സൈബർ ആക്രമണം
മലബാര്‍ കലാപത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ നായകനാകുന്നതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ അടക്കം പൃഥ്വിരാജിനെതിരെ രംഗത്ത് വരികയുണ്ടായി. നേരത്തെ ദില്ലി ജാമിയ മിലിയ ക്യാംപസ്സില്‍ പോലീസ് നടത്തിയ അക്രമത്തിന് എതിരെയും പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിലും പൃഥ്വിരാജ് സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് വിധേയനായിരുന്നു.