നിയമസഭാ തിരഞ്ഞെടുപ്പിൽ 55 സീറ്റിൽ ബിജെപി വെല്ലുവിളി, സിപിഎം റിപ്പോർട്ടിലെ കണ്ടെത്തലെന്ന് ജന്മഭൂമി
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെയും സംഘപരിവാര്‍ രാഷ്ട്രീയത്തേയും കേരളം എക്കാലവും അകറ്റി നിര്‍ത്തുകയാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിെജപി ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കണക്ക് കൂട്ടലുകളേറെയാണ്. സംസ്ഥാനത്തെ 55 സീറ്റുകളില്‍ വരെ ബിജെപി നിര്‍ണായക ശക്തിയാവും എന്ന് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു എന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കേരളം കിട്ടാക്കനിയല്ല
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിലൂടെയാണ് ബിജെപി കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നത്. ഇതോടെ കേരളം കിട്ടാക്കനിയല്ല എന്ന് ബിജെപി കണക്ക് കൂട്ടുന്നു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് ശേഷം പാര്‍ട്ടിക്ക് അടിത്തട്ടില്‍ വളര്‍ച്ച കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ ബിജെപി അംഗബലം പതിയെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
പഞ്ചായത്ത് തിരഞ്ഞെടുപ്പും അതിന് ശേഷം ഉളള നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് മുന്നണി വിപൂലീകരണത്തിനും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുമുളള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. എപി അബ്ദുളളക്കുട്ടിയെ ദേശീയ നേതാവാക്കി ഉയര്‍ത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളാണ് ബിജെപിയുടെ ഉന്നം. മാത്രമല്ല മറ്റ് പാര്‍ട്ടികളില്‍ ചാഞ്ചാടി നില്‍ക്കുന്നവരെ ആകര്‍ഷിക്കാനുളള തന്ത്രം കൂടിയാണ് അബ്ദുളളക്കുട്ടിയുടെ പദവി.
ജന്മഭൂമിയുടെ വാര്‍ത്ത
സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിവാദങ്ങള്‍ ക്ഷീണമാണെങ്കിലും ജനപ്രിയ പദ്ധതികള്‍ അടക്കമുളള നേട്ടങ്ങള്‍ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം നേടിക്കൊടുക്കും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാര്‍ട്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബിജെപി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവും എന്ന് കണ്ടെത്തിയിരിക്കുന്നു എന്നാണ് ബിജെപി അനുകൂല പത്രമായ ജന്മഭൂമിയുടെ വാര്‍ത്തയില്‍ പറയുന്നത്.
ബിജെപി നിര്‍ണായക ശക്തിയെന്ന്
കേരളത്തില്‍ 55 സീറ്റുകളില്‍ ബിജെപി നിര്‍ണായക ശക്തിയാവും എന്നാണ് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് ജന്മഭൂമി വാര്‍ത്ത. മഞ്ചേശ്വരത്തും പാലക്കാടും ആലപ്പുഴയിലും പത്തനംതിട്ടയിലും ആറന്മുളയിലും റാന്നിയിലും അടക്കം ബിജെപി സിപിഎമ്മിന് വെല്ലുവിളിയാകും എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പലയിടത്തും ബിജെപിക്ക് അട്ടിമറി വിജയം സാധ്യമാണെന്നും ജന്മഭൂമി അവകാശപ്പെടുന്നു.
40 മുതല്‍ 48 ശതമാനം വരെ
ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ ചില ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി വിജയിക്കാന്‍ പോലും സാധ്യത ഉണ്ടെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നതായും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലങ്ങളിലായി 40 മുതല്‍ 48 ശതമാനം വരെ ബിജെപി നേടിയേക്കാമെന്നും സിപിഎം കണ്ടെത്തിയെന്നാണ് വാര്‍ത്ത.
Recommended Video