ജസ്ന മസ്ക്കറ്റ് വിമാനത്താവളത്തിലെന്ന് സന്ദേശം.. സിസിടിവി ദൃശ്യങ്ങൾക്ക് വേണ്ടി പോലീസ്
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്ന മരിയ ജെയിംസിനെ തേടിയുള്ള അന്വേഷണ സംഘത്തിന്റെ യാത്രകള്‍ ഓരോ ഘട്ടം കഴിയും തോറും ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷയായിപ്പോയ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പോലീസ് പയറ്റുന്നുണ്ട്. പക്ഷേ ഫലമില്ലെന്ന് മാത്രം.
അതിനിടെ ജസ്ന തിരോധാനവുമായ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളുമായി അന്വേഷണ സംഘത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരിക്കുന്നു. അത് പക്ഷേ രാജ്യത്തിന് അകത്ത് നിന്നല്ല, പുറത്ത് നിന്നാണ്!
നിർണായക വിവരം
മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജസ്ന തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം. ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജസ്നയും സുഹൃത്തുമാണ് എന്ന കാര്യം ഉറപ്പിക്കാന്‍ പോലും ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെയാണ് ജസ്നയെക്കുറിച്ച് നിര്‍ണായക വിവരങ്ങളുമായി മസ്ക്കറ്റില്‍ നിന്നും പോലീസിന് ഫോണ്‍ കോള്‍ വന്നിരിക്കുന്നത്.
മസ്ക്കറ്റ് വിമാനത്താവളത്തില്‍
ജസ്നയെ മസ്ക്കറ്റ് വിമാനത്താവളത്തില്‍ കണ്ടതായാണ് കേസന്വേഷിക്കുന്ന പോലീസ് സംഘത്തലവന് കഴിഞ്ഞ ദിവസം ലഭിച്ച ഫോണ്‍ സന്ദേശം. തിരുവല്ല ഡിവൈഎസ്പി ആര് ചന്ദ്രശേഖര പിള്ളയ്ക്കാണ് ഫോണ്‍ കോള്‍ എത്തിയത്. എന്നാല്‍ ഇത് പോലീസിനെയും ജസ്നയുടെ ബന്ധുക്കളേയും കൂടുതല്‍ അമ്പരപ്പിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്.
ജസ്നയ്ക്ക് പാസ്സ്പോര്‍ട്ടില്ല
കാരണം ജസ്നയ്ക്ക് പാസ്സ്പോര്‍ട്ടില്ല. പാസ്പോര്‍ട്ടില്ലാത്ത ജസ്ന എങ്ങനെയാണ് മസ്ക്കറ്റില്‍ ചെല്ലുക എന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് പോലീസും ജസ്നയുടെ കുടുംബവും. അതൊരു തെറ്റായ സന്ദേശമായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് പോലീസ് കരുതുന്നു. അതുകൊണ്ട് തന്നെ നിജസ്ഥിതി അന്വേഷിക്കണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം ആശയക്കുഴപ്പത്തിലുമാണ്.
നിരവധി ഫോണ്‍കോളുകള്‍
ഇത്തരത്തില്‍ നിരവധി ഫോണ്‍കോളുകള്‍ ജസ്നയെക്കുറിച്ചെന്ന പേരില്‍ പോലീസിന് ലഭിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഭൂരിപക്ഷവും പോലീസ് അന്വേഷിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ ജസ്നയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് വിവരം പോലീസിന് കൈമാറിയത്.
ബെംഗളൂരു വിമാനത്താവളത്തിൽ
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ ഒരു സംഘം ബെംഗളൂരു വിമാനത്താവളത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ കണ്ടുവെന്ന് പറയുന്ന പെണ്‍കുട്ടി ജസ്ന തന്നെയാണ് എന്ന് ഉറപ്പിക്കാനാകുന്ന വിവരങ്ങളൊന്നും പോലീസിന് അവിടെ നിന്നും ശേഖരിക്കാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ക്ക് മാത്രമേ ആ സംശയം അകറ്റാന്‍ സാധിക്കുകയുള്ളൂ.
സിസിടിവി ദൃശ്യം പരിശോധിക്കണം
മെയ് അഞ്ചിനാണ് ജസ്നയുമായി രൂപസാദ്യശ്യമുള്ള പെണ്‍കുട്ടിയെ കണ്ടുവെന്ന് വിവരം പോലീസിന് ലഭിച്ചത്. ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ അത് ജസ്ന തന്നെ ആണോ എന്നുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതിന് പോലീസിന് ഉന്നത അനുമതി വേണ്ടതുണ്ട്. അന്നത്തെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന കാര്യമാണ് അന്വേഷണ സംഘം ആദ്യം പരിശോദിക്കുക.
ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ നീക്കം
ശേഷം ദൃശ്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാന പോലീസ് മേധാവി വിമാനത്താവളം അധികൃതര്‍ക്ക് കത്ത് നല്‍കും. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ പോലീസ് ആ വഴിക്കുള്ള അന്വേഷണം തുടരുകയുള്ളൂ. അതിനിടെ മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. ജസ്നയുടെ ആണ്‍സുഹൃത്തിനേയും അയാളുടെ അടുത്ത ചില സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തേക്കും.