ബൈബിളിലെ സിം ഉപയോഗിച്ചത് ജസ്ന അല്ലെന്ന് സഹോദരൻ.. അന്വേഷണം നിർണായക ഘട്ടത്തിൽ
പത്തനംതിട്ട: മുണ്ടക്കയത്ത് നിന്നും ജസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ഏറ്റവും പുതിയ തെളിവായി പോലീസിന് ലഭിച്ചിരിക്കുന്നത് ഒരു സിം കാര്‍ഡ് ആണ്. ജസ്ന രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നു എന്ന പോലീസിന്റെ സംശയത്തെ സാധൂകരിക്കുന്നതാണ് ഈ തെളിവ്.
ജസ്നയെ ആരും തട്ടിക്കൊണ്ട് പോയതാവാന്‍ സാധ്യത ഇല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ട് പോയതാവാനാണ് സാധ്യത എന്നാണ് പോലീസ് കരുതുന്നത്. ആണ്‍സുഹൃത്തുമായുള്ള അടുപ്പത്തിന് ജസ്നയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നു.
ബൈബിളിനകത്തെ സിം
ജൂലൈ മൂന്നിനാണ് ജസ്നയുടെ വീട്ടിലുള്ള ബൈബിളിന് അകത്ത് സൂക്ഷിച്ചിരിക്കുന്ന നിലയിലുള്ള സിം കാര്‍ഡ് ലഭിച്ചത്. വീട്ടുകാര്‍ക്കാണ് ജസ്ന ഉപയോഗിച്ചിരുന്ന ബൈബിളിന് അകത്ത് നിന്ന് സിം കാര്‍ഡ് ലഭിച്ചത്. ഇക്കാര്യം കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ സിം കാര്‍ഡ് പോലീസ് പരിശോധിച്ച് വരികയാണ്.
ഉപയോഗിച്ചത് ജസ്നയല്ല
വീട്ടില്‍ ഉപയോഗിച്ചിരുന്ന സാധാരണ ഫോണ്‍ കൂടാതെ ജസ്ന രഹസ്യമായി ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടി ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അതേസമയം വീട്ടില്‍ നിന്ന് ലഭിച്ച സിം കാര്‍ഡ് അമ്മ ഉപയോഗിച്ചതാവും എന്നാണ് ജസ്നയുടെ സഹോദരന് ജെയ്സ് ജോണ്‍ ജെയിംസ് പറയുന്നത്.
പോലീസിന്റെ വിശദീകരണം
സിം കാര്‍ഡ് കിട്ടിയ വിവരം പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ് റഫീഖ് കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയിലാണ് ഈ വിവരമുള്ളത്. ജസ്ന മറ്റേതെങ്കിലും മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിന് വേണ്ടി അന്വേഷണം നടത്തുന്നതായും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
സഹോദരങ്ങളുടെ ഫോൺ വിവരങ്ങൾ
ജസ്നയുടെ സഹോദരന്, സഹോദരി, ആണ് സുഹൃത്ത് എന്നിവരുടെ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളിലെ ഡാറ്റ വീണ്ടെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. മാത്രമല്ല ജസ്നയുടെ വീടിന് സമീപത്തുള്ള മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ നല്കാന് സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടവറുകൾ കേന്ദ്രീകരിച്ച്
വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ജസ്ന സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന എരുമേലി, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പുഞ്ചവയല്‍, പരുത്തുംപാറ എന്നിവിടങ്ങളിലേയും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ജസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ മടിക്കേരി ഡിവൈഎസ്പിക്ക് അടക്കം കൈമാറിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ
ജസ്നയെ കണ്ടുവെന്ന വിവരങ്ങളെ തുടര്‍ന്ന് കോയമ്പത്തൂര്‍, പൊള്ളാച്ചി, ബെംഗളൂരു, മടിക്കേരി, ഉഡുപ്പി, കുന്ദാപുര, സിദ്ധാപുര എന്നിവിടങ്ങളിലടക്കം പോലീസ് സംഘം അന്വേഷണം നടത്തി. ഇടുക്കി രാജക്കാട് ഒരു യുവാവിനൊപ്പം ജസ്നയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
2 ലക്ഷത്തിലധികം ഫോൺ കോളുകൾ
കേസില്‍ പോലീസ് ഇതുവരെ 350 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 170 പേരുടെ മൊഴി രേഖപ്പെടുത്തി. ആണ്‍സുഹൃത്ത് അടക്കമുള്ള സഹപാഠികളും ജസ്നയുടെ വീട്ടുകാരെയുമെല്ലാം പോലീസ് പലതവണ ചോദ്യം ചെയ്തു കഴിഞ്ഞു. ഇതുവരെ രണ്ട് ലക്ഷത്തിലധികം ഫോണ്‍ കോളുകളും അന്വേഷണ സംഘം ജസ്ന തിരോധാന കേസില്‍ പരിശോധിച്ച് കഴിഞ്ഞു.
സൈബർ വിദഗ്ധൻ
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം, ടിപി ചന്ദ്രശേഖരന് കൊലക്കേസ് എന്നിവയുടെ അന്വേഷണ സംഘത്തിന്റെ ഭാഗമായ സൈബര്‍ സെല്‍ വിദഗ്ധന്റെ സഹായവും ജസ്ന കേസില്‍ പോലീസിനുണ്ട്. വലിയ കോളിളക്കമുണ്ടാക്കിയ കേസായത് കൊണ്ട് തന്നെ ചിട്ടയായ അന്വേഷണമാണ് നടക്കുന്നതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നാന്നൂറോളം നമ്പറുകൾ
മുണ്ടക്കയത്ത് നിന്നും കിട്ടിയ ജസ്നയുടെ സിസിടിവി ദൃശ്യങ്ങള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പ്രചാരണം നടത്തിയെങ്കിലും ജസ്നയെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല.ഒരു മാസമായി സൈബര്‍ വിദഗ്ധര്‍ ജസ്ന കേസിന് പിന്നാലെയാണ്. നാനൂറോളം നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതര സംസ്ഥന കോളുകള്‍ നിരവധി കണ്ടെത്തിയിട്ടുണ്ട് ജസ്നയുടെ പ്രദേശത്ത് നിന്ന്.
ഇരുട്ടിൽ തപ്പുന്നുവെന്ന്
എന്നാല്‍ ശബരിമല ഉത്സവം ആയിരുന്നതിനാലാണ് ഇത്തരത്തില്‍ നിരവധി ഇതര സംസ്ഥാന കോളുകളെന്നാണ് സൂചന. പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് എന്നാണ് ജസ്നയുടെ കുടുംബം ആരോപിക്കുന്നത്. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ജസ്നയുടെ സഹോദരന് അടക്കം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി പതിനേഴിലേക്ക് മാറ്റിയിരിക്കുകയാണ്.