ജസ്ന തിരോധാനം അപ്രതീക്ഷിത ക്ലൈമാക്സിലേക്കോ? അച്ഛൻ നിർമ്മിക്കുന്ന വീട്ടിൽ ദൃശ്യം മോഡൽ പരിശോധന!
Recommended Video
മുണ്ടക്കയം: നൂറോളം ദിവസങ്ങളായി ജസ്‌നയ്ക്ക് വേണ്ടി പോലീസും വീട്ടുകാരും സുഹൃത്തുക്കളും അന്വേഷണം നടത്തുന്നു. കേരളത്തിന് പുറത്തും മറ്റ് ജില്ലകളിലും നടത്തിയ അന്വേഷണത്തില്‍ ഫലമില്ലാതായപ്പോള്‍ പോലീസ് ജസ്‌നയുടെ നാട്ടിലേക്കും വീട്ടിലേക്കും അന്വേഷണം തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്.
ജസ്‌നയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് നാട്ടില്‍ സ്ഥാപിച്ച പെട്ടികളില്‍ നിന്നുള്ള അഞ്ച് സൂചനകളാണ് പോലീസിന് മുന്നിലിപ്പോള്‍ നിര്‍ണായകമായിട്ടുള്ളത്. ജസ്‌നയുടെ അച്ഛന്റെ കമ്പനി നിര്‍മ്മിക്കുന്ന വീട്ടില്‍ ദൃശ്യം സിനിമയുടെ മോഡലില്‍ പോലീസ് പരിശോധന നടത്തിയിരിക്കുന്നു.
പിന്നാലെ ബന്ധു
മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്‌ന പിന്നെ തിരികെ വന്നിട്ടില്ല. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെ ജസ്‌ന പോയത് എവിടേക്ക് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. അന്ന് മുക്കൂട്ടുതറയില്‍ നിന്ന് ജസ്‌ന ബസ് കയറുമ്പോള്‍ അടുത്ത ബന്ധു ആ ബസ്സിന് പിന്നാലെ യാത്ര ചെയ്തിരുന്നുവെന്ന് ഒരു ബന്ധു പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാലീ മൊഴിയില്‍ വിശദമായ അന്വേഷണം നടന്നില്ല.
അന്വേഷണം വീട്ടുകാരിലേക്ക്
അന്യസംസ്ഥാനങ്ങളിലടക്കം നടത്തിയ അന്വേഷണത്തില്‍ കാര്യമായിട്ടൊന്നും കിട്ടാതെ വന്നതോടെ ജസ്‌നയുടെ വീട്ടുകാരിലേക്കും ബന്ധുക്കളിലേക്കും മറ്റ് അടുപ്പമുള്ളവരിലേക്കും തന്നെ പോലീസ് തിരിഞ്ഞിരിക്കുകയാണ്. ജസ്‌നയുടെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ജസ്‌നയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.
പിസിയുടെ ആരോപണം
ബന്ധുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജസ്‌നയുടെ അച്ഛന്‍ ജെയിംസിന് എതിരെ നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ജെയിംസിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഇതാണ് ജസ്‌നയുടെ തിരോധാനത്തിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു. നാട്ടുകാരില്‍ നിന്നാണ് തനിക്കീ വിവരം ലഭിച്ചത് എന്നും ജസ്‌നയുടെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
വീട്ടുകാർക്ക് വിഷമമില്ല
ജസ്‌നയുടെ വീട് താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും വീട്ടുകാര്‍ക്ക് ജസ്‌നയുടെ തിരോധാനത്തില്‍ വലിയ വിഷമം ഉള്ളതായി തോന്നിയില്ലെന്നും വീട്ടില്‍ വരുന്ന വിഐപികളെ സ്വീകരിക്കുന്ന ആവേശത്തിലായിരുന്നു അവരെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു. എന്നാൽ പിസി ജോർജിന്റെ ആരോപണം തള്ളിയ കുടുംബം എംഎൽഎയെ വിമർശിച്ച് രംഗത്ത് എത്തി. ജസ്നയെ കണ്ടെത്താൻ രൂപീകരിച്ച ആക്ഷൻ കൌൺസിലും കുടുംബത്തിന് നേരെ സംശയങ്ങൾ ഉന്നയിച്ചിരുന്നു.
വീട്ടിൽ പരിശോധന നടത്തി
പിസി ജോര്‍ജടക്കം ആരോപിച്ചത് പോലെ ജസ്‌നയെ കാണാതായതില്‍ വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് അച്ഛന്റെ കണ്‍സ്ട്രക്ഷന്‍ സൈററിലടക്കം പോലീസ് നടത്തിയ പരിശോധന. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം കൊല്ലപ്പെട്ടയാളുടെ മൃതദേഹം പുതുതായി പണി കഴിപ്പിക്കുന്ന പോലീസ് സ്‌റ്റേഷന് ഉള്ളിലാണ് കുഴിച്ചിട്ടിരുന്നത്. ഇത്തരമൊരു സംശയത്തിന്റെ പുറത്താവാം പോലീസ് നീക്കമെന്ന് കരുതണം.
സംശയിക്കാൻ ഒന്നുമില്ല
ജനുവരിയില്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്. വെളളത്തിന്റെയും വൈദ്യുതിയുടേയും അഭാവമാണ് ഈ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനുള്ള കാരണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഈ പരിശോധനയില്‍ പോലീസിന് പുതുതായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.
പോലീസിനെതിരെ ജെയിംസ്
അതേസമയം ജസ്‌നയുടെ അച്ഛന്‍ ജെയിംസ് പോലീസിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പരിശോധന നടത്തിയത് കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് ജയിംസ് പറയുന്നു. ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോയി പോലീസ് സമയം കളയുകയാണ് എന്നും ജസ്‌നയെ കണ്ടെത്താനുള്ള സാധ്യത കുറയുകയാണ് എന്നും ജെയിംസ് പ്രതികരിച്ചു. തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പരിഗണിക്കാതെ നാട്ടുകാര്‍ പറയുന്നത് കേട്ടാണ് അന്വേഷണമെന്നാണ് ജസ്‌നയുടെ കുടുംബത്തിന്റെ ആരോപണം.
രക്തം പുരണ്ട വസ്ത്രം
ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തത് രണ്ട് മാസം മുന്‍പാണ്. ഇതേക്കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. ആര്‍ത്തവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജസ്‌നയുടെ ഫോണില്‍ നിന്നും വീണ്ടെടുത്ത മെസേജുകളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചാവും തുടര്‍ന്നുള്ള അന്വേഷണം എന്നാണ് സൂചന.