ഞാൻ ജസ്നയുടെ കാമുകനല്ല! ജസ്നയ്ക്ക് പ്രണയമുള്ളതായി അറിയില്ല.. വെളിപ്പെടുത്തലുമായി സുഹൃത്ത്
കോട്ടയം: പത്തനംതിട്ടയില്‍ നിന്നും ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തിലെ അന്വേഷണം അതിനിര്‍ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്. ജസ്‌നയെ കാണാതായ ഈ മൂന്ന് മാസങ്ങള്‍ക്കിടെ അന്വേഷണം ഇത്രയേറെ വഴിത്തിരിവുകളിലൂടെ കടന്ന് പോകുന്നതും ഇതാദ്യം. ജസ്‌നയുടെ കുടുംബം, സുഹൃത്തുക്കള്‍ എന്ന് വേണ്ട എല്ലാ സാധ്യതകളും പോലീസ് തേടുന്നു.
ജസ്‌നയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരു ആണ്‍സുഹൃത്തിലേക്ക് പോലീസിന്റെ സംശയം നീണ്ടത്. ഈ ആണ്‍കുട്ടി ഇതുവരെ വെളിച്ചത്തിലേക്ക് വന്നിരുന്നില്ല. എന്നാല്‍ ഒടുവില്‍ ജസ്‌നയെക്കുറിച്ച് പുതിയ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി സുുഹൃത്ത് രംഗത്ത് വന്നിരിക്കുന്നു.
ആൺ സുഹൃത്തിനെ സംശയം
ജസ്‌നയെ ബെംഗളൂരുവില്‍ വെച്ച് ആണ്‍കുട്ടിയോടൊപ്പം കണ്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പിന്നീടത് ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ജസ്‌നയുടെ കോളേജിലുള്ള ആണ്‍ സുഹൃത്തിലേക്ക് സംശയമുന നീണ്ടത്. ജസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഈ സുഹൃത്തിനെക്കുറിച്ച് സംശയമുണ്ടായത്. കാണാതാവും മുന്‍പ് ഈ സുഹൃത്തിനാണ് ജസ്‌ന അവസാനമായി മെസ്സേജ് അയച്ചത്.
അയാം ഗോയിംഗ് ടു ഡൈ
അയാം ഗോയിംഗ് ടു ഡൈ എന്നായിരുന്നു മംഗ്ലീഷിലുള്ള ആ സന്ദേശം. അത് കൂടാതെ ഏതാണ്ട് ആയിരത്തിലേറെ തവണ ഒരു വര്‍ഷത്തിനിടെ ജസ്‌ന ഈ ആണ്‍സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തി. ഈ ആണ്‍കുട്ടിയെ പോലീസ് നിരവധി തവണ ചോദ്യം ചെയ്തു കഴിഞ്ഞു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും നുണ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ജസ്നയുടെ കാമുകനല്ല
അതിനിടെയാണ് ജസ്‌നയുടെ തിരോധാനത്തില്‍ ഈ ആണ്‍സുഹൃത്തു ജസ്‌നയുടെ മറ്റ് രണ്ട് കൂട്ടുകാരികളും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ ആണ്‍കുട്ടി ജസ്‌നയുടെ കാമുകനാണ് എന്ന തരത്തില്‍ കഥകള്‍ പ്രചരിക്കുന്നുണ്ട്. പോലീസും ഇക്കാര്യം പലതവണ തന്നോട് ചോദിച്ചുവെന്നും യുവാവ് പറയുന്നു. താന്‍ ജസ്‌നയുടെ കാമുകന്‍ അല്ലെന്നും ജസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ എന്ന കാര്യം അറിയില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി.
വിവരം പോലീസിന് കൈമാറി
ജസ്‌നയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം തന്നെ അറിയാവുന്ന എല്ലാ വിവരവും പോലീസിന് കൈമാറിയിരുന്നു. മരിക്കാന്‍ പോവുകയാണ് എന്ന് തനിക്ക് മെസ്സേജ് അയച്ച കാര്യവും പോലീസിനെ അറിയിച്ചു. ഇത്തരം മെസ്സേജുകള്‍ തനിക്കും മറ്റ് കൂട്ടുകാരികള്‍ക്കും ജസ്‌ന ഇതിന് മുന്‍പും അയച്ചിട്ടുണ്ട്. അക്കാര്യമെല്ലാം പോലീസിനോട് പറഞ്ഞിരുന്നു. തന്റെ ഫോണും പോലീസിന് കൈമാറി.
സാരമില്ലെന്ന് സഹോദരൻ
ആ ഫോണ്‍ ഇതുവരെ തിരിച്ച് കിട്ടിയില്ല. മരിക്കാന്‍ പോകുന്നുവെന്ന് ജസ്‌ന മെസ്സേജ് അയച്ച വിവരം അപ്പോള്‍ തന്നെ ജസ്‌നയുടെ ചേട്ടനെയും അറിയിച്ചു. കൂട്ടുകാരികളും ഇക്കാര്യം ചേട്ടനെ വിളിച്ച് അറിയിച്ചു. അത് സാരമില്ല എന്നായിരുന്നു ജസ്‌നയുടെ സഹോദരന്റെ പ്രതികരണം.തന്നെയും സുഹൃത്തുക്കളേയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും യുവാവ് പറഞ്ഞു.
പിന്നിൽ ആരോ ഉണ്ട്
ജസ്‌നയ്ക്ക് എന്ത് സംഭവിച്ചതെന്ന് അറിയണം. എങ്കിലേ താന്‍ നിരപരാധിയാണെന്ന് തെളിയുകയുള്ളൂ. അതിനായി കാത്തിരിക്കുന്നു. കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉള്ളതായി ജസ്‌ന സൂചിപ്പിച്ചിട്ടില്ല. ജസ്‌ന പൊതുവേ അന്തര്‍മുഖയായ പെണ്‍കുട്ടിയാണ്. എന്ത് കാര്യത്തിനും സഹായം വേണ്ടുന്ന പെണ്‍കുട്ടി. അതുകൊണ്ട് തന്നെ അവള്‍ ഒറ്റയ്ക്ക് ഒരിടത്ത് പോകുമെന്ന് കരുതുന്നില്ല. പിന്നില്‍ ആരെങ്കിലുമുണ്ടെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഭയമാണ്
ജസ്‌നയ്ക്ക് കോളേജില്‍ അധികം സൗഹൃദങ്ങളില്ല. അതുകൊണ്ട് കൂടിയാണ് വിവരശേഖരണത്തിന് കോളേജിലും ഹോസ്റ്റലിലും സ്ഥാപിച്ച പെട്ടികളില്‍ നിന്ന് ഒരു വിവരം പോലും പോലീസിന് ലഭിക്കാതെ പോയതും. ആ ആണ്‍ സുഹൃത്തും രണ്ട് കൂട്ടുകാരികളുമാണ് കോളേജില്‍ ജസ്‌നയ്ക്ക് ഉള്ളത്. ആണ്‍സുഹൃത്തിന്റെ നേതൃത്വത്തില്‍ ജസ്‌നയ്ക്ക് വേണ്ടി കോളേജില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പിറ്റേ ദിവസം പോലീസ് എത്തി ചോദ്യം ചെയ്തു. ഭയന്നിട്ടാണ് പ്രതികരിക്കാന്‍ മടിക്കുന്നത്.
തങ്ങളെ ഒറ്റപ്പെടുത്തുന്നു
ജസ്‌നയുടെ വീടിനടുത്ത് തന്റെ ബന്ധുവിന്റെ വീടുണ്ട്. അവിടെ പോകുമ്പോള്‍ ജസ്‌നയെ കാണാറും സംസാരിക്കാറുമുണ്ട്. ഫോണ്‍വിളിക്കാറും മെസ്സേജ് അയക്കാറുമുണ്ട്. മരിക്കുന്നുവെന്ന് നേരത്തെയും മെസ്സേജ് അയച്ചിട്ടുള്ളത്. പോലീസ് ഇതുവരെ തന്നെ പത്തിലധികം തവണ ചോദ്യം ചെയ്തുവെന്ന് ആണ്‍കുട്ടി പറയുന്നു. പോലീസും സമൂഹവും പീഡിപ്പിക്കുന്നു.തന്നെയും സുഹൃത്തുക്കളേയും ഒറ്റപ്പെടുത്തുന്നുവെന്നും ആണ്‍കുട്ടി പറയുന്നു.
Recommended Video
വീണ്ടും ചോദ്യം ചെയ്യും
തങ്ങളുടെ കുടുംബത്തെ കുറിച്ച് പോലും വാര്‍ത്തകള്‍ വരുന്നുവെന്നും ആണ്‍ സുഹൃത്ത് പ്രതികരിച്ചു. ആണ്‍ സുഹൃത്തിനെ തങ്ങള്‍ക്ക് സംശയം ഇല്ലാതില്ലെന്ന് കഴിഞ്ഞ ദിവസം ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അവനെ ക്രൂശിക്കരുതെന്നും അവനാണ് പിന്നിലെന്നതിന് ഒരു തെളിവും പോലീസിന്റെ പക്കലില്ലെന്നും ജെയ്‌സ് പ്രതികരിക്കുകയുണ്ടായി. ഈ സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.