ബെംഗളൂരു എയര്‍പോര്‍ട്ടില്‍ കണ്ടത് ജസ്നയേയോ? പോലീസ് പറയുന്നത് ഇങ്ങനെ
പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം വീണ്ടും ബെംഗളൂരുവിലേക്ക് വ്യാപിപിച്ച് പോലീസ്. കാണാതായ മാര്‍ച്ച് 22 ന് മുണ്ടക്കയത്തെ ഒരു കടയുടെ മുന്‍പിലൂടെ ജസ്ന കടന്നുപോയെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച പിന്നാലെയാണ് പോലീസ് ജസ്നയെ അന്വേഷിച്ച് ബെംഗളൂരുവിലേക്ക് തിരിച്ചത്.
മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ കരിമണ്ണയിലെ ബാങ്കിന്‍റെ നിരീക്ഷണ കാമറയിലും ജസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തും ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുണ്ടക്കയത്ത് നിന്ന്
മാര്‍ച്ച് 22 ന് മുണ്ടക്കയത്തെ കടയുടെ മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളില്‍ രാവിലെ 11.44 ഓടെ ജസ്നയെന്ന് സംശയിക്കുന്ന കുട്ടി നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പോലീസ് വീണ്ടെടുത്തത്. ജസ്ന കടന്നു പോയി 6 മിനിറ്റിനകം തന്നെ ജസ്നയുടെ ആണ്‍സുഹൃത്തും കടയുടെ മുന്നിലൂടെ നടന്ന് പോകുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്.
ഉറപ്പിച്ച് സഹപാഠികള്‍
ദൃശ്യങ്ങളില്‍ ഉള്ളത് ജസ്നയും ആണ്‍സുഹൃത്തും ആണെന്ന് സഹപാഠികളും അധ്യാപകരും ഉറപ്പിച്ച് പറയുന്നുണ്ട്. അതേസമയം ജസ്നയുടെ സാദൃശ്യമുള്ള അലിഷ എന്ന പെണ്‍കുട്ടിയേയും പോലീസ് സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തെങ്കിലും അത് താനല്ലെന്നും അത് ജസ്ന തന്നെ ആകാമെന്നും പെണ്‍കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ദൃശ്യങ്ങളില്‍ കണ്ടത് ജസ്ന തന്നെയാകാമെന്ന് ഉറപ്പിച്ച് പോലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു.
തുമ്പ്
ജസ്ന തിരോധാനകേസില്‍ പോലീസിന്‍റെ കൈയ്യില്‍ ആകെ ഉള്ള തെളിവ് ഈ ദൃശ്യങ്ങളാണ്. ജസ്നയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് ഉറപ്പിച്ച പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കാണുന്ന കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതേസമയം താന്‍ ആണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് വ്യക്തമാക്കി ആരും വന്നിരുന്നില്ല.
എയര്‍പോര്‍ട്ടില്‍
ജസ്ന ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളൂരുവിലെ കെംപഗൗഡ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്.
ഹൈദരാബാദിലേക്ക്
ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് ഫ്ളൈറ്റില്‍ പോയെന്നായിരുന്നു വിവരം. ഇതോടെ അന്വേഷണ സംഘം വ്യാഴാഴ്ച എയര്‍പോട്ടില്‍ എത്തി. ആഭ്യന്തര സര്‍വ്വീസ് വിഭാഗത്തില്‍ പരിശോധന നടത്തി.
സഹായം
ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് പരിശോധിച്ചത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ജസ്ന എത്തിയതായി സംശയിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് വിവരം. അതേസമയം രണ്ട് ദിവസം കൂടി അന്വേഷണ സംഘം ബെംഗളൂരുവില്‍ തങ്ങും.
നേരത്തേയും
നേരത്തേ ജസ്നയേയും സുഹൃത്തിനേയും ബെംഗളൂരുവില്‍ കണ്ടതായി വാര്‍ത്ത ഉണ്ടായിരുന്നു. ബെംഗളൂരു മഡിവാള ആശ്വാസ് ഭവനിലെ ജീവനക്കാരനായ ജോർജാണ് ജെസ്നയെ അവിടെവച്ച് കണ്ടതായി വെളിപ്പെടുത്തൽ നടത്തിയത്. ഒരു യുവാവിനൊപ്പം ജെസ്ന ആശ്വാസ് ഭവനിൽ എത്തിയെന്നും, പിന്നീട് മൈസൂരുവിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവിടെനിന്ന് യാത്രതിരിച്ചെന്നുമാണ് ജോർജ് പറഞ്ഞിരുന്നത്.
നിംഹാന്‍സില്‍
ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്ന ആശ്വാസ് ഭവനിൽ വന്നതെന്നും, യാത്രയ്ക്കിടെ അപകടമുണ്ടായി ഇയാൾക്ക് പരിക്കേറ്റിരുന്നുവെന്നും ആശ്വാസ് ഭവനിലെ ജീവനക്കാരൻ പറഞ്ഞിരുന്നു.എന്നാല്‍ ആശ്വാസ് ഭവനിലും നിംഹാന്‍സിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഒരു തെളിവുകളും കിട്ടാതെ മടങ്ങേണ്ടി വന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ വീണ്ടും ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ് സംഘം.
സിബിഐ അന്വേഷണം
സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം നടത്തിയെങ്കിലും ജസ്ന തിരോധാനക്കേസില്‍ ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.