തിരിച്ചറിയപ്പെടാതിരിക്കാൻ ജസ്ന രൂപമാറ്റം നടത്തി? ജസ്ന തിരോധാന കേസിൽ പുതിയ വിവരങ്ങൾ
കോട്ടയം: മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്‌ന ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. നാല് മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ നിഗമനത്തില്‍ മാത്രമാണ് ഇതുവരെ പോലീസിന് എത്താന്‍ സാധിച്ചിട്ടുള്ളത്. ജസ്‌ന സ്വയം എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ അതോ ആരെങ്കിലും ഒളിപ്പിച്ചിരിക്കുകയാണോ എന്നതാണ് ഇനി കണ്ടെത്താനുള്ളത്.
ജസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല സിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള വിരമിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയാവും. കേരളത്തിന് പുറത്ത് ഉണ്ടെന്ന് കരുതുന്ന ജസ്‌നയെക്കുറിച്ച് പുതിയ ചില വിവരങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുന്നു.
കുടകിലെ ബന്ധുക്കൾ
ജസ്‌നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്. കുടകില്‍ നിന്നുള്ള ചില ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം, കുടക് എന്നിവിടങ്ങളില്‍ വ്യാപക പരിശോധന പോലീസ് നടത്തിയിരുന്നു. വീടുകള്‍ കയറി ഇറങ്ങിയായിരുന്നു പരിശോധന. ജസ്‌നയുടെ ബന്ധുക്കള്‍ ഈ പ്രദേശങ്ങളില്‍ ഉള്ളതായി സൂചനകളുണ്ട്
മെട്രോയിലെ പെൺകുട്ടി
പിന്നാലെ ബെംഗളൂരു മെട്രോയില്‍ ജസ്‌നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് ഓടി. ചുരിദാറിട്ട, കണ്ണട വെച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് മെട്രോയിലെ സിസിടിവിയില്‍ പതിഞ്ഞത്. മെട്രോയ്ക്ക് ഉള്ളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
നാല് മാസത്തെ അന്വേഷണം
ഈ ദൃശ്യങ്ങള്‍ ജസ്‌നയുടെ ബന്ധുക്കളെ കാണിച്ച് സ്ഥിരീകരിക്കേണ്ടതായുമുണ്ട്. നാല് മാസമായി നാട്ടിലും കാട്ടിലുമടക്കം അന്വേഷണം നടത്തിയിട്ടും എന്തുകൊണ്ട് ജസ്‌നയെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ജസ്‌നയുടെ ചിത്രമടക്കം നല്‍കി നോട്ടീസുകള്‍ പതിച്ചിട്ടും ഈ പെണ്‍കുട്ടിയെ ആരും കണ്ടെത്തുന്നില്ല എന്നത് ദുരൂഹമാണ്.
രൂപമാറ്റം നടത്തിയോ
അതിന് കാരണമായി പോലീസ് കരുതുന്നത് ജസ്‌ന തിരിച്ചറിയപ്പെടാതിരിക്കാന്‍ രൂപമാറ്റം നടത്തിയിട്ടുണ്ടാവും എന്നാണ്. കണ്ണട വെച്ച, പല്ലില്‍ ക്ലിപ്പിട്ട ജസ്‌നയുടെ ചിത്രങ്ങളാണ് എല്ലായിടത്തും. അതുകൊണ്ട് തന്നെ ഈ പ്രത്യേകതകളുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് തുരുതുരെ കോളുകള്‍ എത്തുകയാണ്. അതിനാല്‍ തന്റെ രൂപത്തില്‍ ജസ്‌ന മാറ്റം വരുത്തിയിരിക്കാം.
സഹായത്തിന് ആര്
ജസ്‌നയുടെ മുഖം പൊതുസമൂഹത്തിന് വാര്‍ത്തകളില്‍ നിന്നും മറ്റും അത്രയേറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് ഇറങ്ങാതെ അജ്ഞാത കേന്ദ്രത്തിലായിരിക്കാനും സാധ്യത ഉണ്ട്. ഇത് സ്വന്തം ഇഷ്ടപ്രകാരമാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയിരിക്കുമോ എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് ഉത്തരം ലഭിക്കേണ്ടതായുണ്ട്.
ഇനി 5 ദിവസങ്ങൾ
പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ജസ്‌നയെ സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇനിയുള്ളത് 5 ദിവസങ്ങളാണ്. അതിനിടെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖര പിള്ള വിരമിക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഉദ്യോഗസ്ഥൻ വിരമിച്ചു
വിരമിക്കാനൊരുങ്ങുന്ന ഡിവൈഎസ്പിയെ ജസ്‌ന കേസ് അന്വേഷണം ഏല്‍പ്പിച്ചത് നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. പുതിയതായി ചാര്‍ജെടുക്കുന്ന ഡിവൈഎസ്പിക്കായിരിക്കും ഇനി ജസ്‌നയെ കണ്ടെത്താനുള്ള ചുമതല. ജസ്‌നയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
രണ്ടാമത്തെ ഫോണിന് വേണ്ടി
ഈ വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതായതിനാല്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ഇത് പ്രകാരം അന്വേഷണത്തില്‍ പുരോഗതിയുള്ളതായി കോടതിയും വിലയിരുത്തിയിരുന്നു. ജസ്‌നയ്ക്ക് രണ്ടാമതൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ ഫോണ്‍ നമ്പറും ഫോണ്‍ രേഖകളും കണ്ടെത്താനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുകയാണ്.