പ്രളയത്തിൽ മുങ്ങിപ്പോയ ജസ്ന, പോലീസിന് പുതിയ വിവരങ്ങൾ, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്
എരുമേലി: കേരളത്തെ മുക്കിയ പ്രളയത്തിനൊപ്പം മുങ്ങിപ്പോയ പല വിവാദങ്ങളിലൊന്നാണ് ജസ്‌നയുടെ തിരോധാനവും. ജസ്‌ന കേസ് ഏതാണ്ട് അന്തിമ ഘട്ടത്തിലെന്ന് തോന്നിപ്പിച്ച സമയത്താണ് പ്രളയക്കെടുതിയുണ്ടാകുന്നത്. പിന്നീട് ജസ്‌ന കേസിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നതുമില്ല.
എന്നാല്‍ ഇടവേളയ്ക്ക് ശേഷം ജസ്‌ന തിരോധാനക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജസ്‌നയെക്കുറിച്ച് അന്വേഷണ സംഘത്തിന് പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദുരൂഹത തുടരുകയാണ്
കഴിഞ്ഞ മാര്‍ച്ച് 22ന് ആണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ ബികോം വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്‌ന മരിയ ജെയിംസിന്റെ ദുരൂഹമായ തിരോധാനം സംഭവിച്ചത്. മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്‌ന എവിടേക്ക് പോയെന്ന് ആര്‍ക്കും അറിയില്ല. മുണ്ടക്കയത്തിന് സമീപത്ത് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കാണ് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്.
അന്വേഷണത്തിലെ അനാസ്ഥ
പലയിടത്തും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല. പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ പോലീസ് കേസിനെ ഗൗരവമായി സമീപിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതി ലഭിച്ച് നാലാം ദിവസമാണ് വെച്ചൂച്ചിറ പോലീസ് അന്വേഷണത്തിന് ജസ്‌നയുടെ വീട്ടിലെത്തുന്നത് പോലും.
കാടിളക്കി പോലീസ്
പോലീസ് അന്വേഷണം ഫലപ്രദമല്ലാതായതോടെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ജസ്‌ന കേസ് വലിയ കോളിളക്കമുണ്ടാക്കിയതോടെയാണ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയത്. പിന്നെ നടന്നത് കാടിളക്കിയുള്ള അന്വേഷണം ആയിരുന്നു.
കത്തിക്കരിഞ്ഞ മൃതദേഹം
ജസ്‌നയെ തിരഞ്ഞ് തമിഴ്‌നാട്ടിലും ബെംഗളൂരുവിലുമടക്കം പോലീസ് അലഞ്ഞു. ജസ്‌നയെ പലയിടത്തും കണ്ടതായി പോലീസിന് സന്ദേശങ്ങള്‍ ലഭിച്ച് കൊണ്ടിരുന്നു. ഇവയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അതിനിടെ തമിഴ്‌നാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ ശവം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ജസ്‌നയെന്ന് സംശയിക്കപ്പെട്ടുവെങ്കിലും അതല്ലെന്ന് സ്ഥിരീകരിച്ചു
സിസിടിവിയില്‍ ജസ്‌ന
അതിനിടെ മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡിലെ കടയിലുള്ള സിസിടിവിയില്‍ ജസ്‌നയുടെ ദൃശ്യം പതിഞ്ഞത് കേസില്‍ നിര്‍ണായകമായി. ജസ്‌നയുടെ ആണ്‍ സുഹൃത്തിനേയും ദൃശ്യങ്ങളില്‍ കണ്ടതോടെ അന്വേഷണം ആ വഴിക്കായി. ആണ്‍സുഹൃത്തിനെതിരെ കുടുംബവും സംശയം പ്രകടിപ്പിച്ചതോടെ പോലീസ് യുവാവിനെ പലതവണ ചോദ്യം ചെയ്തു.
ആൺസുഹൃത്തിനെ സംശയം
എന്നാല്‍ ജസ്‌നയുടെ തിരോധാനത്തില്‍ ആൺസുഹൃത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. മുണ്ടക്കയത്ത് തന്നെയുള്ള ആറോളം യുവാക്കളേയും പോലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇടുക്കി ജില്ലയിലെ കുഞ്ഞിത്തണ്ണിയില്‍ പെണ്‍കുട്ടിയുടെ കാല്‍ അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും ആശങ്കകള്‍ക്ക് വഴിതുറന്നിരുന്നു. ഇത് ജസ്‌നയാണോ എന്നാണ് സംശയം ഉയര്‍ന്നത്.
ജീവനോടെയുണ്ടെന്ന് പോലീസ്
ഇത് പ്രകാരം ജസ്‌നയുടെ വീട്ടുകാരുടെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തുകയുണ്ടായി. ജസ്‌ന ജീവനോടെ ഉണ്ടെന്നും കേരളത്തിന് പുറത്ത് എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നുമാണ് പോലീസ് പറയുന്നത്.അതിനിടെ പോലീസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിക്കുകയുമുണ്ടായി.
അന്വേഷണം അന്തിമഘട്ടത്തിൽ
പുറത്ത് വിടാന്‍ സാധിക്കാത്ത നിര്‍ണായക വിവരങ്ങള്‍ ജസ്‌ന കേസില്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തില്‍ ആണെന്നും പോലീസ് കോടതിയെ അറിയിച്ചു. അതിനിടെയാണ് പ്രളയമുണ്ടാവുകയും ജസ്‌ന കേസ് മുങ്ങിപ്പോവുകയും ചെയ്തത്. എന്നാലിപ്പോള്‍ അന്വേഷണം വീണ്ടും പോലീസ് സജീവമാക്കിയിരിക്കുകയാണ്.
വീണ്ടും ബെംഗളൂരുവിലേക്ക്
ജസ്‌നയെ തേടി അന്വേഷണ സംഘം വീണ്ടും ബെംഗളൂരുവിലേക്ക് തിരിച്ചിരിക്കുകയാണ്. ജസ്‌നയുമായി മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ വെച്ച് കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം വീണ്ടും ബെംഗളൂരിലേക്ക് പോയിരിക്കുന്നത്. ഇത് ആറാമത്തെ തവണയാണ് പോലീസിന്റെ ബെംഗളൂരു യാത്ര.
ജസ്നയെ കണ്ടെന്ന് വിവരം
ജസ്‌നയെ കണ്ടെന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ ആറോളം സ്ഥലങ്ങളിലാണ് പോലീസ് പലതവണയായി അന്വേഷണം നടത്തിയിട്ടുള്ളത്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിച്ചിട്ടും ജസ്‌നയെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. ബെംഗളുരു മെട്രോയിലും വിമാനത്താവളത്തിലും ജസ്‌നയെ കണ്ടതായി വിവരങ്ങളുണ്ടായിരുന്നു.
അടുത്ത സുകുമാരക്കുറുപ്പോ
ജസ്‌നയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പോലീസ് പലയിടങ്ങളിലായി വിവര ശേഖരണത്തിന് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഈ പെട്ടികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നു. പോലീസ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സൈബര്‍ അന്വേഷണത്തിലാണ് എന്നാണ് തിരുവല്ല ഡിവൈഎസ്പി വ്യക്തമാക്കുന്നത്. ജസ്‌നയെ കാണാതായി 146 ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ഫലം കാണാത്തത് മറ്റൊരു സുകുമാരക്കുറുപ്പ് കേസ് പോലെ ആകുമോ ഇതും എന്ന ആശങ്ക ഉയര്‍ത്തുകയാണ്.
ബിഷപ്പിന്റെ ചെയ്തികൾക്ക് സാക്ഷികൾ, നിർണായകമായി 3 മൊഴികൾ, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടൻ
ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല, നീതി ഒഴുകട്ടെ, കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മഞ്ജു വാര്യർ