ജസ്നയെ കണ്ടെത്താനുള്ള അന്വേഷണം ദിശ മാറുന്നു.. പോലീസ് നിരീക്ഷണത്തിൽ ചില യുവാക്കളെന്ന് സൂചന
Recommended Video
കോട്ടയം: വാലും തുമ്പമില്ലാതെ മൂന്നരമാസമായി കേരള പോലീസ് ജസ്‌നയെന്ന പെണ്‍കുട്ടിയെ തേടിക്കൊണ്ടിരിക്കുന്നു. പല വഴിക്കും അന്വേഷണം നടത്തിയിട്ടും പോലീസ് ഇപ്പോഴും പെരുവഴിയില്‍ തന്നെയാണ്.
ജസ്‌ന തിരോധാനക്കേസില്‍ അന്വേഷണത്തിന്റെ ദിശ മാറ്റുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വഴി ജസ്‌ന എവിടെ പോയെന്നതും എന്ത് സംഭവിച്ചു എന്നതുമടക്കമുള്ള കാര്യങ്ങളില്‍ എന്തെങ്കിലുമൊരു സൂചന ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
തുമ്പില്ലാതെ അന്വേഷണം
ജസ്‌നയ്ക്ക് വേണ്ടി പോലീസ് തേടാത്ത സ്ഥലങ്ങളില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളിലെല്ലാം അന്വേഷണം നടന്നു. ഒരു തുമ്പും കിട്ടിയില്ല. മസ്‌ക്കറ്റില്‍ വരെ ജസ്‌നയെ കണ്ടെന്ന വിവരങ്ങളാണ് ഓരോ ദിവസവും അന്വേഷണ സംഘത്തെ തേടിയെത്തുന്നത്. അതിനിടെ ലഭിച്ച ചില നിര്‍ണായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി അന്വേഷണം മുന്നോട്ട് നീക്കാനാണ് പോലീസിന്റെ പദ്ധതി.
അന്വേഷണം ദിശ മാറുന്നു
മുണ്ടക്കയത്ത് നിന്നും ബസ് കയറിപ്പോയി എന്നതല്ലാതെ അതിന് ശേഷമെന്താണ് ജസ്‌നയ്ക്ക് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലുമായി ജസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണം കേന്ദ്രീകരിക്കാനാണ് പോലീസിന്റെ നിലവിലെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സംശയത്തിൽ ആറോളം പേർ
ജസ്‌നയുടെ ഫോണിലേക്ക് വന്നതും ജസ്‌ന അങ്ങോട്ട് വിളിച്ച് സംസാരിച്ചതുമായ പഴയ ഫോണ്‍ സംഭാഷണങ്ങളെല്ലാം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്. ഈ സംഭാഷണങ്ങളാണ് അന്വേഷണത്തിന്റെ ദിശ മാറ്റിയിരിക്കുന്നത്. മുണ്ടക്കയത്തുള്ള ആറോളം പേരെയാണ് പോലീസ് സംശയിക്കുന്നതെന്നാണ് സൂചന.
ദുരൂഹമായി സംഭാഷണങ്ങൾ
ജസ്‌നയെ കാണാതായ മാര്‍ച്ച് 22നും തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 23നും മുണ്ടക്കയത്തുള്ള ചില യുവാക്കളുടെ ഫോണ്‍ സംഭാഷണങ്ങളാണ് പോലീസില്‍ സംശയമുണ്ടാക്കിയിരിക്കുന്നത്. മുണ്ടക്കയം, കോരുത്തോട്, ചോറ്റി, കരിനിലം എന്നീ പ്രദേശങ്ങളില്‍ ഉള്ളവരാണ് ഈ യുവാക്കള്‍. ഇവരുടെ കൂട്ടുകെട്ടാണ് പോലീസ് നിരീക്ഷിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രദേശം നിരീക്ഷണത്തിൽ
ഈ പ്രദേശങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസ് നിരീക്ഷണത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംശയാസ്പദമാണ് എന്നിരിക്കെ ഏതാനും പേരെ പോലീസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഈ യുവാക്കള്‍ക്ക് അടുപ്പമുള്ളവരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
ബന്ധത്തിന് താക്കീത്
ഈ ആറുപേരിലെ മൂന്ന് പേര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളതായും സൂചനയുണ്ട്. മുണ്ടക്കയത്ത് നിന്നും അപ്രത്യക്ഷയാകുന്നതിന് തലേദിവസം ജസ്‌ന ഏഴ് തവണ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചുവെന്ന കണ്ടെത്തലും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം ഇവര്‍ തമ്മിലുള്ള സൗഹൃദത്തെ ചിലര്‍ താക്കീത് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പാതി കത്തിയ മൃതദേഹം
ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങളായി ഇതുവരെ കഥയില്‍ ഇല്ലാതിരുന്ന ചിലരിലേക്ക് കൂടി പോലീസിന്റെ ശ്രദ്ധ എത്തിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കി വെള്ളത്തൂവലില്‍ കഴിഞ്ഞ ദിവസം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ജസ്‌നയാണോ എന്നറിയാന്‍ പോലീസ് വിശദമായ പരിശോധന നടത്തിയേക്കും.