ദുരൂഹമായി തുടര്‍ന്ന് ജസ്‌നയുടെ തിരോധാനം.. പോലീസ് ഗോവയിൽ.. ജസ്നയെ കാണാതായിട്ട് നൂറോളം ദിവസങ്ങൾ
പത്തനംതിട്ട: ജസ്‌ന മരിയ ജോസഫ് എന്ന പത്തനംതിട്ടക്കാരി കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനം ഒരു ദുരൂഹതയായി തന്നെ തുടരുന്നു. നൂറ് ദിവസങ്ങളോളമാകുന്നു മുക്കൂട്ടിത്തറിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ ജസ്‌നയെ കാണാതായിട്ട്. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല.
കേരളത്തിന് അകത്തും പുറത്തും ഇതുവരെ നടത്തിയ അന്വേഷണമൊന്നും എവിടെയും എത്തിയിട്ടില്ല. എവിടെയാവും ജസ്‌ന? ബെംഗളൂരുവിലോ ചെന്നൈയിലെ അതോ ഗോവയിലോ?
ആ കത്തിക്കരിഞ്ഞ മൃതദേഹം
തമിഴ്‌നാട്ടിലെ ഒരു ദേശീയ പാതയോരത്ത് ഒരു പെണ്‍കുട്ടി കത്തിക്കരിഞ്ഞ് കിടന്നു. അവള്‍ക്ക് പല്ലില്‍ ക്ലിപ്പ് ഇട്ടിട്ടുണ്ടായിരുന്നു. ജസ്‌ന തിരിച്ച് വരുമെന്ന് കരുതി പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന ഓരോരുത്തരുടേയും നെഞ്ചില്‍ ഇടിത്തീ പോലായിരുന്നു ആ വാര്‍ത്ത വന്ന് വീണത്. എന്നാലത് നിര്‍ഭാഗ്യവതിയായ മറ്റൊരു പെണ്‍കുട്ടിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണവും കാത്തിരിപ്പും വീണ്ടും പഴയത് പോലെ തന്നെ.
ഒരു സൂചന പോലുമില്ലാതെ
ബെംഗളൂരുവിലെ ആശ്രമത്തില്‍ ജസ്‌നയെ കണ്ടതായുള്ള വിവരത്തിലും കഴമ്പുണ്ടായിരുന്നില്ല. അതിനിടെ ചെന്നൈ അയനാവരത്ത് ഒരു കടയിലെ കോയിന്‍ ബോക്‌സില്‍ ജസ്‌ന ഫോണ്‍ ചെയ്യുന്നത് കണ്ടുവെന്ന് വിവരം ലഭിച്ചു. കണ്ണട വെച്ച കമ്മലിടാത്ത പെണ്‍കുട്ടി എന്നായിരുന്നു വിവരം. ഇതേ തുടര്‍ന്ന് ഷാഡോ ടീം അംഗങ്ങള്‍ അയനാവരത്ത് അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കുറിച്ച് മാത്രം ഒരു സൂചന പോലും ലഭിച്ചില്ല.
മാഞ്ഞ് പോയത് പോലെ
എവിടെയാകും എന്നത് പോയിട്ട് ജസ്‌ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ച് പോയോ എന്നതിന് പോലും യാതൊരു ഉറപ്പും പോലീസിന് നല്‍കാന്‍ സാധിക്കുന്നില്ല. ഒരു സുപ്രഭാതത്തില്‍ അന്തരീക്ഷത്തിലേക്ക് മാഞ്ഞ് പോയത് പോലെയാണ് ജസ്‌നയുടെ തിരോധാനം. തമിഴ്‌നാട്ടിലും ബെംഗളൂരുവിലും നടത്തിയ പരിശോധനകളിലൊന്നും ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.
ഗോവയിലും അന്വേഷണം
എങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാതെ തന്നെ പോലീസ് തെരച്ചില്‍ തുടരുന്നു. ജസ്‌നയെക്കുറിച്ച് ലഭിക്കുന്ന ചെറിയ വിവരങ്ങള്‍ പോലും ഇഴകീറി പരിശോധിക്കുന്നു. യുവാക്കളുടെ രാജ്യത്തെ പ്രധാന കേന്ദ്രമായ ഗോവ വരെ എത്തി ജസ്‌നയെ തേടി അന്വേഷണ സംഘം. ജസ്‌നയെ കണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. എന്നാല്‍ ഒരു ഫലവും ഉണ്ടായിട്ടില്ല.
അഞ്ച് ലക്ഷം ഇനാം
കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഒന്നില്‍ക്കൂടുതല്‍ തവണ പോലീസ് അന്വേഷണം നടത്തിക്കഴിഞ്ഞു. പ്രധാന നഗരങ്ങളിലും ആള്‍ക്കൂട്ടമെത്തുന്ന ഇടങ്ങളിലുമെല്ലാം ജസ്‌നയെ കാണാനില്ലെന്ന പരസ്യം ചിത്രം സഹിതം പതിച്ചിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ഇനാം നല്‍കുന്ന വിവരവും നോട്ടീസില്‍ പറയുന്നുണ്ട്.
ദുരൂഹത മായാതെ
നോട്ടീസ് കണ്ട് പല ഭാഗങ്ങളില്‍ നിന്നായി നിരവധി ഫോണ്‍ കോളുകള്‍ പോലീസിന് ലഭിക്കുന്നു. പലരും ഇനാം തുക കണ്ടാണ് ഒരു കൈ നോക്കാമെന്ന് കരുതി വിളിക്കുന്നത്. വിശ്വാസ യോഗ്യമായ വിവരങ്ങളാണെങ്കില്‍ പോലീസ് അവ പരിശോധിക്കുന്നുണ്ട്. ജസ്‌നയുടെ നാട്ടില്‍ വെച്ച പെട്ടികളിലെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നു. ജസ്‌നയെ കണ്ടെത്താന്‍ 5 ഡിവൈഎസ്പിമാരും 5 സിഐമാരും ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് രംഗത്തുള്ളത്. ഇത്രയും നാളത്തെ അന്വേഷണത്തിന് ശേഷവും ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്നത് ദുരൂഹമായി തന്നെ തുടരുന്നു.