ശ്രീജിത്ത് പണിക്കരെ എതിര്‍ത്ത് കുട്ടികളും; പരിപാടിയില്‍ നിന്നും ഒഴിവാക്കി കോണ്‍ഗ്രസ് സംഘടന
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും സംഘപരിവാര്‍ അനൂകുല നിലപാട് സ്വീകരിക്കാറുള്ള ശ്രീജിത്ത് പണിക്കരെ കോണ്‍ഗ്രസ് അനുകൂല ബാലസംഘടനയുടെ പരിപാടിയില്‍ നിന്നും ഒഴിവാക്കി. കുട്ടികളുള്‍പ്പടേയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ശ്രീജിത്ത് പണിക്കരെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമായിരുന്നു ബാലസംഘടനയുടെ വെബിനാറിലേക്ക് ശ്രീജിത് പണിക്കരേയും പരിപാടിയിലേക്ക് ക്ഷണിച്ചത്.

ചാനല്‍ ചര്‍ച്ചകളില്‍
രാഷ്ട്രീയ-സാമുഹ്യ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ള ശ്രീജിത്ത് പണിക്കര്‍ രാഹുല്‍ ഗാന്ധിയെ സ്ഥിരമായി വിമര്‍ശിക്കുന്ന വ്യക്തിയാണെന്ന വിമര്‍ശനമായിരുന്നു കുട്ടികള്‍ ഉയര‍്ത്തിയത്. അതിനാല്‍ തന്നെ ശ്രീജിത്ത് വെബിനാറില്‍ പങ്കെടുപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ശ്രീജിത്ത് പണിക്കരുണ്ടെങ്കില്‍
ശ്രീജിത്ത് പണിക്കരുണ്ടെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കളില്‍ ചിലരും സ്വീകരിച്ചതോടെ ശ്രീജിത്ത് പണിക്കരെ ഒഴിവാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 300 കുട്ടികള്‍ക്കാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്ന വെബിനാര്‍. ഓഗസ്ത് 5 മുതല്‍ 19 വരെയാണ് നടക്കുന്നത്.

15 വ്യക്തികള്‍
15 ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ 15 വിഷയങ്ങളിലായി 15 വ്യക്തികള്‍ സംസാരിക്കും. കെ മുരളീധരന്‍ എം.പി, എം.എം ഹസന്‍, രമ്യ ഹരിദാസ് എം.പി, വിടി ബല്‍റാം എം.എല്‍.എ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഗായകന്‍ ജി വേണുഗോപാല്‍, നടന്‍ വിനു മോഹന്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതികരണം
അതേസമയം, തന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി ശ്രീജിത്ത് പണിക്കരും രംഗത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയേതരം എന്ന് പറഞ്ഞാണ് പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംഘിയാണെങ്കില്‍ തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോൺഗ്രസിൽ ചേരുകയാണോ
"പണിക്കരേ, നിങ്ങൾ കോൺഗ്രസിൽ ചേരുകയാണോ?"
ഇന്നലെ മുതൽ കുറേപ്പേർ ഇൻബോക്സിൽ ചോദിക്കുന്ന ചോദ്യമാണ്. കുറേ മാധ്യമ സുഹൃത്തുക്കളും ചോദിച്ചു. ഇനിയും ആൾക്കാർ ചോദിച്ചേക്കാം. എങ്കിൽ പിന്നെ ഇവിടെ പോസ്റ്റ് ചെയ്യാമെന്ന് കരുതി.
ഇതോടൊപ്പമുള്ള പോസ്റ്ററാണ് ഈ ചോദ്യത്തിന് ആധാരം. കോൺഗ്രസ് പാർട്ടി കുട്ടികൾക്കു വേണ്ടി തുടങ്ങിയ ജവഹർ ബാൽ മഞ്ചിന്റെ എം-ടോക്ക് വെബിനാറിൽ സംസാരിക്കുന്ന 15 പേരുടെ ചിത്രങ്ങളാണ് അതിൽ. ഒരാൾ ഞാനാണ്.

രാഷ്ട്രീയ പാർട്ടിയുടെയും ചടങ്ങുകളിൽ
സാധാരണ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചടങ്ങുകളിൽ ഞാൻ പങ്കെടുക്കാറില്ല. സുഹൃദ്ബന്ധം, വിഷയത്തിന്റെ മെറിറ്റ് എന്നിവ നോക്കി ചില കാര്യങ്ങളിൽ ധാർമിക പിന്തുണ നൽകാറുണ്ട് എന്നുമാത്രം.
എന്നാൽ ബാൽ മഞ്ചിന്റെ പരിപാടിയിൽ സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടത് സംഘടനയുടെ ചെയർമാനും എന്റെ അടുത്ത സുഹൃത്തുമായ ആയ ഡോ. ജി വി ഹരിയാണ്.

ബാൽ മഞ്ചിന്റെ പരിപാടി
ബാലാവകാശ കമ്മീഷനിലെ നിയമനങ്ങൾക്കെതിരെ കോവിഡ് കാലത്തും സമരം ചെയ്തയാളാണ് ഹരി. അന്നും അദ്ദേഹത്തിന് ഞാൻ പിന്തുണ അറിയിച്ചിട്ടുണ്ട്. ബാൽ മഞ്ചിന്റെ പരിപാടി ഒരു രാഷ്ട്രീയ പരിപാടി അല്ലെന്നും ഗായകൻ ജി വേണുഗോപാൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, അധ്യാപകനും സുഹൃത്തുമായ ഡോ. അച്ചുത്ശങ്കർ എസ് നായർ എന്നിവരും കുട്ടികളുമായി സംസാരിക്കാൻ വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ്
ഒരു സംവാദകൻ എന്ന നിലയിൽ, സംവാദത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നും, എങ്ങനെ കാര്യങ്ങൾ വിശദീകരിക്കണം എന്നുമൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ മതി എന്നാണ് ഡോ. ഹരി അറിയിച്ചത്. അദ്ദേഹവുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുമുള്ള വ്യക്തിബന്ധം പരിഗണിച്ച് രാഷ്ട്രീയേതരമായ പരിപാടിക്ക് ഞാൻ സമ്മതിച്ചു.

“സംഘിയായ” എന്നെ
അപ്പോഴേക്കും വനമാല വന്നു!
"സംഘിയായ" എന്നെ ഒഴിവാക്കണമെന്ന് കോൺഗ്രസിൽ നിന്നുതന്നെ മുറവിളി ഉയർന്നു. ഞാൻ പങ്കെടുത്താൽ മറ്റു ചിലർ പരിപാടി ബഹിഷ്കരിച്ചേക്കും എന്ന നിലയിലൊക്കെ കാര്യങ്ങൾ എത്തി. അവർക്ക് എന്നെ ഒഴിവാക്കണം. എന്നോട് സംസാരിച്ച ഡോ. ഹരിയോട് ഒഴിവാക്കപ്പെടുന്നതിൽ എനിക്ക് യാതൊരു വിരോധവും ഇല്ലെന്ന് അറിയിക്കുകയും, ഇതൊരു രാഷ്ട്രീയ പരിപാടി ആയിരുന്നില്ലെന്ന കാര്യം ഓർമ്മിപ്പിക്കുകയും മാത്രം ചെയ്തു.

നസ്സിലാക്കിയ കാര്യങ്ങൾ
ഞാൻ ഇതിൽ മനസ്സിലാക്കിയ കാര്യങ്ങൾ ഇവയാണ്:
(1) സംഘിയെന്ന ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കുന്ന കോൺഗ്രസുകാർ തന്നെ അതേ ആരോപണം നേരിടുന്ന എന്നെ ഒഴിവാക്കണമെന്ന് ശഠിക്കുന്നു.
(2) ചെറിയ കുട്ടികളുടെ സംഘടനയ്ക്കും രാഷ്ട്രീയം ഉണ്ട്; അവരുടെ സൈറ്റിൽ അങ്ങനെ ഇല്ലെങ്കിലും.
(3) രാഷ്ട്രീയേതരം എന്ന് എന്നോടു പറഞ്ഞ പരിപാടിക്കും രാഷ്ട്രീയമാനം ഉണ്ട്.

എന്നെ എന്തിന് ക്ഷണിച്ചു
എങ്കിൽ പിന്നെ കോൺഗ്രസ് എനിക്ക് സ്വാഭാവികമായും നൽകേണ്ട രണ്ട് വിശദീകരണങ്ങൾ ഉണ്ട്:
(1) ഞാൻ "സംഘിയാണെങ്കിൽ" പിന്നെ എന്നെ എന്തിന് ക്ഷണിച്ചു?
(2) മുകളിൽ പറഞ്ഞ മൂന്നു പോയിന്റുകളും എന്റെ തെറ്റിദ്ധാരണ ആണെങ്കിൽ എന്തിന് എന്നെ ഒഴിവാക്കി?
കോവിഡ് കാലത്ത് നടന്ന, ദൃശ്യമാധ്യമങ്ങൾ കവർ ചെയ്ത ഒരു പൊതുചടങ്ങിൽ വെച്ച് എന്നോട് ഒരു പുസ്തകം എഴുതാനും അത് പ്രസിദ്ധീകരിക്കാൻ താൻ തയ്യാറാണെന്നും സന്നദ്ധത അറിയിച്ച പ്രതിപക്ഷ നേതാവിന് ഇല്ലാത്ത അയിത്തം കോൺഗ്രസിലെ മറ്റു ചില നേതാക്കൾക്ക് എന്നോട് ഉണ്ടെന്നതും കൗതുകം തന്നെ.

ആർക്കാവും
ഉമ്മൻ ചാണ്ടിക്കും, വി ഡി സതീശനും, പി ടി തോമസിനും, ആര്യാടൻ മുഹമ്മദിനും എന്നോടില്ലാത്ത അയിത്തം ആർക്കാവും ഉണ്ടാവുക. അവർക്കു മുകളിൽ തീരുമാനം എടുക്കാൻ ധൈര്യമുള്ള, കടുത്ത അസഹിഷ്ണുതയുള്ള ആ നേതാവ്/നേതാക്കൾ ആരാവും എന്നത് ഞാൻ നിങ്ങളുടെ ഊഹത്തിനു വിടുന്നു!












Click it and Unblock the Notifications