ജയമോഹന്‍ തമ്പി വധം: മകന്‍ അശ്വിന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സുഖജീവിതം, ഭക്ഷണവും ഉറക്കവും...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പി വധക്കേസില്‍ അറസ്റ്റിലായ മകന്‍ അശ്വിന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സുഖജീവിതം. പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ക്വാറന്റൈന്‍ സെന്ററില്‍ സുഖനിദ്രയും സുഭിക്ഷ ഭക്ഷണവുമാണ് അശ്വിന് ലഭിച്ചത്. പൂജപ്പുര എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ സെന്ററില്‍ മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം ജയില്‍ ഉദ്യോഗസ്ഥരുടെ കാവലിലാണ് അശ്വിന്‍. കോവിഡ് ലക്ഷണങ്ങളോ പനിയോ ഇല്ലെന്ന് ഉറപ്പാക്കിയെങ്കിലും, കോവിഡില്ലെന്ന് സ്ഥിരീകരിക്കാന്‍ സ്രവപരിശോധനാ സാമ്പില്‍ കൂടി ശേഖരിച്ച ശേഷമാണ് അശ്വിനെ ഇന്നലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചത്.
രാത്രിവരെ അശ്വിന്‍ ആരോടും സംസാരിക്കാനോ ഒന്നിലും ഇടപെടാനോ കൂട്ടാക്കാതെ നിശബ്ദനായിരുന്നു. രാത്രി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങി. വളരെ വൈകിയാണ് ഉണര്‍ന്നത്. ചായയും പ്രഭാത ഭക്ഷണവും കഴിച്ചശേഷം ഇന്ന് ഉച്ചവരെയും അശ്വിന്‍ ഉറക്കത്തിലായിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ, മദ്യം മാത്രം കഴിച്ച അശ്വിന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചു. ജയില്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെങ്കിലും, അധികമാരോടും ഇടപഴകാന്‍വ ഇഷ്ടപ്പെടാതെ മൗനത്തിലാണ് അശ്വിന്‍.
മദ്യംകിട്ടാത്തതിന്റെ പരിഭ്രാന്തിയോ അക്രമവാസനോയെ പ്രകടിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ അശ്വിനെ ജയില്‍ ജീവനക്കാര്‍ സൂക്ഷ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റൈന്‍ കേന്ദ്രത്തിലായതിനാല്‍ സന്ദര്‍ശകരെയും അനുവദിച്ചിട്ടില്ല. കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അശ്വിനെ ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം കൊലപാതകം നടന്ന മണിക്കാട്ടെ വീട് പോലീസ് മുദ്രവെച്ചു. അശ്വിനെ കസ്റ്റഡിയില്‍ വാങ്ങണമോ എന്ന കാര്യം പോലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് തമ്പിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. മര്‍ദനത്തെ തുടര്‍ന്ന് മൂക്കിനും തലയ്ക്കും നെറ്റിയിലും ക്ഷതവും മുറിവുകളുമേറ്റിരുന്നു. ഇതാണ് മരണകാരണമായത്. മൂത്തമകന്‍ അശ്വിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് പരിക്കുകളുണ്ടായത്.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ അശ്വിന്‍ ജയമോഹന്‍ തമ്പിയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയായിരുന്നു. മൂക്കിന്റെ എല്ലിനേറ്റ പരിക്ക്, ഇടിയില്‍ തലയ്‌ക്കേറ്റ ക്ഷതം, വാതില്‍ പടിയില്‍ നെറ്റി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവ് എന്നിവയാണ് മരത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്ഡൗണില്‍ ഇളവ് വന്ന് മദ്യശാലകള്‍ തുറന്ന ശേഷം ഇവര്‍ കടുത്ത മദ്യപാനത്തിലായിരുന്നു. പത്ത് ദിവസത്തോളമാണ് ഇവര്‍ നിര്‍ത്താതെ മദ്യപിച്ചത്. ഇതില്‍ തന്നെ അവസാന നാല് ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് അശ്വിന്റെ മൊഴി. അശ്വിന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായതോടെ ഇടയ്ക്ക് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം മദ്യപാനം തന്നെയായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായതോടെ ഇയാളെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.