ഗുജറാത്തിലെ മോദിയുടെ ജയം അവസാനം പൂഴിക്കടകൻ പയറ്റിയിട്ട്.. രാഹുലിനെ ഇനിയാരും പപ്പുവെന്ന് വിളിക്കില്ല
കോഴിക്കോട്: ഗുജറാത്തിൽ അട്ടിമറി ജയം നേടുമെന്ന് തോന്നിപ്പിച്ചാണ് ജയത്തിൽ കുറയാത്ത തോൽവി കോൺഗ്രസ് ഏറ്റുവാങ്ങിയത്. 182 നിയമസഭാ സീറ്റുകളിൽ 99 എണ്ണം ബിജെപി നേടിയപ്പോൾ 80 സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ ഒട്ടും തിളക്കമില്ലാത്ത ജയമാണ് ബിജെപിയെ സംബന്ധിച്ച് ഇത്. കോൺഗ്രസ്സിനെ സംബന്ധിച്ചാകട്ടെ ജീവശ്വാസവും. പ്രത്യേകിച്ച് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്ത പശ്ചാത്തലത്തിൽ, പാർട്ടിക്ക് തീർച്ചയായും ആത്മവിശ്വാസം വർധിപ്പിക്കാം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രകടനം വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ.
ഡബ്ല്യൂസിസി സുരഭിക്ക് വേണ്ടി മിണ്ടാത്തതിന് കാരണം.. വനിതാ സംഘടനയെക്കുറിച്ച് സുരഭി
പുത്തൂരം വീടിന്റെ മാനം കാത്തു
ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പാർട്ടികളുടെ പ്രകടനം അഡ്വക്കേറ്റ് ജയശങ്കർ വിലയിരുത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് ജയശങ്കർ പറയുന്നത് ഇതാണ്: ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമൽ ചേകവരാകാൻ കഴിഞ്ഞില്ല, രാഹുൽഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകൾ വർധിച്ചു.
അവസാനം പൂഴിക്കടകൻ
ബിജെപിയുടെ മുന്നേറ്റം ദുർബലമായി, നരേന്ദ്രമോദിയുടെ അജയ്യത സംശയാസ്പദമായി. അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്രമോദി അങ്കം ജയിച്ചത്. വികസനവും ഗർവീ ഗുജറാത്തും ഉപേക്ഷിച്ച് നീചജാതി, സർദാർ പട്ടേൽ, രാം മന്ദിർ, പാക്കിസ്ഥാൻ, മിയാൻ അഹമ്മദ് പട്ടേൽ മുതലായ നമ്പറുകൾ എടുത്തു വീശി.
അമിത് ഷാ തുണച്ചു
മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിൻ്റെ മകൻ പ്രതിച്ഛായയും മാധ്യമ പിന്തുണയും ഉപകാരപ്പെട്ടു. അഹമ്മദാബാദ് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കർ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു.
ഇനി പപ്പുവെന്ന് വിളിക്കില്ല
വരാൻ പോകുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടാണ് ഗുജറാത്തിൽ നടന്നത്. അടുത്ത വർഷമാദ്യം കർണാടകത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പുണ്ടാകും, കൊല്ലാവസാനം രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരുപക്ഷേ, അതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടന്നേക്കും. ഒരു കാര്യം ഉറപ്പാണ്: രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
ആത്മവിശ്വാസത്തിൽ കോൺഗ്രസ്
സമീപകാല രാഷ്ട്രീയത്തിൽ ഏറ്റവും അധികം അപഹസിക്കപ്പെട്ട നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും മകനാണ് എന്ന കാരണത്താൽ മാത്രം നേതൃനിരയിലെത്തിയെന്നും കഴിവില്ലെന്നുമാണ് രാഹുൽ എന്നും നേരിട്ട വിമർശനം. പപ്പുമോനെന്നും അമൂൽ ബേബിയെന്നും രാഹുൽ കളിയാക്കി വിളിക്കപ്പെട്ടു. എന്നാൽ കോൺഗ്രസ്സ് അധ്യക്ഷ പദവിയിലെത്തി നിൽക്കുന്ന രാഹുലിലെ മാറ്റം അത്ഭുതാവഹമാണ്. ഏത് രാഷ്ട്രീയ നേതാവിനോടും കിടപിടിക്കുന്ന നേതാവിലേക്ക് രാഹുൽ ഗാന്ധി വളർന്നിരിക്കുന്നു എന്നാണ് സമീപകാല പ്രസംഗങ്ങളടക്കം തെളിയിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്