'ഇതാണ് യഥാർത്ഥത്തിൽ നടന്നത്,പരാതിക്കാരി എങ്ങനെ രണ്ടാം നിലയിൽ വന്നുവെന്ന് അറിയില്ല'; ജയസൂര്യ പറയുന്നു
കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി നടൻ ജയസൂര്യ. വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞു. താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. എന്തിനാണ് ഇത്തരത്തിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ല. പരാതിക്കാരിയുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്നും പോലീസ് ചോദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തിന് ജയസൂര്യ പ്രതികരിച്ചു.
'അവർ ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ പേര് പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയ പൊക്കിയെടുത്ത് അത് ഞാനാണെന്ന്. പിന്നീടവർ ഞാനല്ലെന്ന് ചില ചാനലുകളിൽ പറഞ്ഞു. പിന്നീട് പക്ഷെ അവർ ഞാനാണെന്ന് വീണ്ടും പറഞ്ഞു. 2013 ൽ തൊടുപുഴയിൽ പിഗ്മാൻ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഇത് സംഭവിച്ചത് എന്നാണ് അവർ ആരോപിക്കുന്നത്. 2013 ൽ അല്ല 2011 ൽ തന്നെ ആ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. പിന്നെ തൊടുപുഴയിൽ വെച്ചാണ് ഷൂട്ടിങ് നടന്നത് എന്നാണ് പറയുന്നത്, അല്ല കൂത്താട്ടുക്കുളത്താണ്. പിന്നെ എന്തിനാണ് ഇത്തരത്തിൽ വ്യാജ കാര്യം പറയുന്നത്.

2008 ൽ സെക്രട്ടറിയേറ്റിൽ വെച്ചൊരു സംഭവം ഉണ്ടായെന്ന് പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ പുറത്ത് ഒരു പാട്ട് ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് ഞങ്ങൾക്ക് ലഭച്ചത്. അവിടെ എങ്ങനെയാണ് ഇവർ സെക്കന്റ് ഫ്ലോറിലേക്ക് കയറിയതെന്ന് സത്യമായും എനിക്ക് അറിയില്ല. വ്യാജ ആരോപണങ്ങൾ ഇങ്ങനെ വരുമ്പോൾ യഥാത്ഥത്തിൽ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായവർ നിശബ്ദരായി പോകും. തീർച്ചയായും ഇതിനൊരു തീരുമാനം ആകുന്നത് വരെ ഞാൻ പോരാടും. ഇത്തരത്തിലുള്ള വ്യാജ ആരോപണം നാളേയും ആർക്കെതിരേയും ഉയർന്നേക്കാം. എനിക്ക് എന്റെ ഭാഗം പറയാൻ മാധ്യമങ്ങളിലൂടെ അവസരം ഉണ്ടായി. എന്നാൽ സാധാരണക്കാരാണെങ്കിലോ? അവരുടെ കുടുംബം തകരില്ലേ.
ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. എന്നെ പോലീസ് ചോദ്യം ചെയ്തു, അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ പോലും വേണ്ടാത്തൊരു കേസായിരുന്നു ഇതെന്ന് പോലീസിന് തന്നെ അറിയാം. പറയുന്ന വ്യക്തികളെ കുറിച്ചും പോലീസ് പരിശോധിക്കുമല്ലോ. ആരോപണം പൂർണമായും നിഷേധിക്കുന്നു. ആ നടിയുമായി യാതൊരു സൗഹൃദവും എനിക്കില്ല. ചാരിറ്റിയൊക്കെ നടത്തിയിരുന്നതിനാൽ പരിചയം ഉണ്ടെന്ന് മാത്രം. 2020,21 ലും 22ലുമെല്ലാം ഞാൻ ചാരിറ്റി ചെയ്യുന്നതിനെ കുറിച്ച് അവർ പോസ്റ്റ് പങ്കുവെച്ചിരുന്നല്ലോ. പിന്നെന്തിനാണ് ഇത്തരത്തിൽ വ്യാജ ആരോപണവുമായി വരുന്നത്', ജയസൂര്യ പറഞ്ഞു. 2008 ൽ നടിയെ ഷൂട്ടിങ് സെറ്റിൽ വെച്ച് കണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് താൻ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും നടൻ പ്രതികരിച്ചു.
ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ജയസൂര്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തത്. 2008 ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. ശുചിമുറിയിൽ നിന്നും താൻ വരുമ്പോഴായിരുന്നു അതിക്രമം. തന്നെ പിടിച്ചുവെച്ച് നിർബന്ധമായി ചുംബിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്. ജയസൂര്യയെ കൂടാതെ മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു , സംവിധാകൻ ബാലചന്ദ്രകുമാർ എന്നിവർക്കെതിരേയും നടി പരാത നൽകിയിരുന്നു.












Click it and Unblock the Notifications