ട്രെയിന്‍ ചൂളമടിച്ച് പോകുന്ന പോലത്തെ ശബ്ദമായിരുന്നു: തലേന്ന് തന്നെ എനിക്ക് എന്തോ പന്തികേട് തോന്നി
മേപ്പാടി: രണ്ട് ദിവസം മുന്നേ തുടങ്ങിയ അതിശക്തമായ മഴ കണ്ടപ്പോഴെ തനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നുവെന്നാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ചൂരല്‍മല സ്വദേശിയായ ജയേഷ് പറയുന്നത്. വീടിന് സമീപത്തെ ഒരു ഉറവയിലൂടെ അന്ന് പകല്‍ തന്നെ പതിവിലും വളരെ അധികം വെള്ളം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ജയേഷ് പറയുന്നു.
"ഉറവയില്‍ നിന്നും ഇത്രയധികം വെള്ളം വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ആ വിവരം ഞങ്ങളുടെ ഹൈസ്കൂള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചു. ഇങ്ങനെയാണ് ഇവിടുത്തെ അവസ്ഥ ശ്രദ്ധിക്കണം എന്നും പറഞ്ഞുകൊണ്ട് ഞാന്‍ കമ്പനിയുടെ ഒരു ആവശ്യത്തിന് പുറത്തേക്ക് പോയി. ഞാന്‍ തിരികെ വരുമ്പോള്‍ രാവിലെ വലിയ തോതില്‍ വെള്ളം കെട്ടിനിന്നിരുന്ന പ്രദേശമൊക്കെ ക്ലിയറായിരുന്നു" ജയേഷ് വണ്‍ഇന്ത്യ മലയാളത്തോട് പറയുന്നു.

രാത്രി ഭക്ഷണം കഴിച്ച് കിടക്കുമ്പോഴും നല്ല മഴയുണ്ട്. പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അന്നേദിവസത്തിന് സമാനമായ ഒരു അന്തരീക്ഷമായിരുന്നു ആ രാത്രി. അതുകൊണ്ട് തന്നെ എനിക്കൊരു ആശങ്കയുണ്ട്. ഉറങ്ങാന്‍ കിടന്ന് ഒരു ഒന്നര മണിയാകുമ്പോഴാണ് വലിയൊരു ശബ്ദം കേള്‍ക്കുന്നത്. എന്താണ് പറയേണ്ടത്, ഒരുമാതിരി ട്രെയിന്‍ വിസില്‍ അടിച്ച് പോകുന്നത് പോലത്തെ ശബ്ദം. അപ്പോഴേക്കും എല്ലാവരും കൂട്ടക്കരച്ചില്‍ തുടങ്ങിയിരുന്നു.
മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തില്‍ പുറത്തേക്ക് നോക്കുമ്പോള്‍ മരവും ചെളിയുമൊക്കെ തിണ്ണവരെ വന്ന് കിടക്കുകയാണ്. ഞങ്ങളുടെ വീടിന്റെ താഴ്ഭാഗത്ത് ഒരു 25 കുടുംബങ്ങളോടും തിങ്ങിപ്പാർക്കുന്ന ഏരിയയാണ്. ആദ്യ പൊട്ടലിന്റെ സമയത്ത് തന്നെ ഞങ്ങള്‍ രോഗിയായ അച്ഛനേയും മറ്റുള്ളവരേയുമൊക്കെ കൂട്ടി വീടിന് പുറകിലൂടെ മുകളിലേക്ക് കയറി. അപ്പോഴാണ് അടുത്തുള്ള ചിലരൊക്കെ ചളിയിലൂടെ കയറി വരുന്നതെന്നും ജയേഷ് ഓർക്കുന്നു.
ഒരു രണ്ട് നില വീടിന്റെ രണ്ടാം നിലയില്‍ കയറി ഞങ്ങളെല്ലാം നിലയുറപ്പിച്ചു. പൊട്ടിപ്പോയല്ലോ എന്നൊരു ആശ്വാസമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അപ്പോഴാണ് രണ്ടാമതും പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു ശബ്ദം കേള്‍ക്കുന്നത്. അതില്‍ ഞങ്ങളും തീർന്നു പോയെന്നാണ് കരുതിയത്. ഉടന്‍ തന്നെ അവിടെ നിന്നും ഉയർന്ന സ്ഥലത്തേക്ക് മാറി.
അഞ്ചരയോടെ മൂന്നാമതൊരു പൊട്ടും ഉണ്ടായി. ഇനി എവിടെയാണ് പൊട്ടുകയെന്ന അറിയാന്‍ കഴിയാത്ത അവസ്ഥ. അപ്പോഴേക്കും വിവരം അറിഞ്ഞ് ഫോറസ്റ്റുകാരുമൊക്കെയെത്തി. എന്റെ ഭാര്യയുടെ കൂടുംബത്തിലെ ഒരു പതിനൊന്നോളം പേരെ നഷ്ടപ്പെട്ടു. രണ്ടരവയസുള്ള കുഞ്ഞ് അടക്കമുണ്ട്. അഞ്ച് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയതെന്നും ജയേഷ് കണ്ണീരോടെ പറയുന്നു.












Click it and Unblock the Notifications