മുജീബിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ജയേഷ്: മരിച്ച് പോയെന്നാണ് പരസ്പരം കരുതിയത്, ആശ്വാസ കണ്ണീർ
മേപ്പാടി: മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് ചൂരല്‍മല സ്വദേശിയായ ജയേഷിനോട്. അന്നത്തെ ആ ദുരന്തത്തില്‍ നിന്നും താനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടെങ്കിലും പ്രിയപ്പെട്ട പലരും ജീവനോടെയില്ലെന്ന ദുഖമായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടേട്ടന്‍ അന്ന് പങ്കുവെച്ചത്.
ദുരന്തഭൂമിയിലേക്ക് ഒരിക്കല്‍ കൂടെ വരിക എന്നുള്ളത് ജയേഷിനെ സംബന്ധിച്ച് ഓർക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. എങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ ദിവസം ജയേഷ് ഭാര്യയേയും മക്കളേയും കൂട്ടി വെള്ളാർമല സ്കൂളിന് സമീപത്തെ വീടിന് മുന്നിലേക്കെത്തി. തകർന്ന് കിടക്കുന്ന വീടും പരിസരവും കണ്ടതോടെ ജയേഷിനും കുടുംബത്തിനും കരച്ചില്‍ അടക്കാന്‍ സാധിച്ചില്ല.

തകർന്ന് മനസ്സുമായി വീടിന് സമീപത്ത് നില്‍ക്കുമ്പോഴാണ് ആത്മ സുഹൃത്ത് മുജീബിനെ ജയേഷ് ദുരന്തത്തിന് ശേഷം ആദ്യമായി കാണുന്നത്. കണ്ടപാടെ ഇരുവരും ഏറെ നേരം കെട്ടിപ്പിടിച്ച് നിന്ന് കണ്ണൂനീർ പൊഴിച്ചു. ഉരുള്‍പൊട്ടലില്‍ ഞാന്‍ മരിച്ചെന്ന് മുജീബൂം അവന്‍ മരിച്ചെന്ന് ഞാനും കരുതിയെന്നാണ് ഈ കണ്ടുമുട്ടലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയേഷ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.
'ഞാന്‍ മേപ്പാടി സ്കൂളിലെ ക്യാമ്പിലായിരുന്നു. അവരൊക്കെ ഉണ്ടായിരുന്നത് മറ്റൊരു ക്യാമ്പിലായിരുന്നു. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നുവെന്ന കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. ഈ ദിവസങ്ങളില്‍ ആരേയും വിളിക്കാന്‍ തോന്നിയിരുന്നില്ല. വിളിച്ചാല്‍ എന്ത് വാർത്തയാണ് ചെവിയിലേക്ക് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലാലോ. അതുകൊണ്ട് തന്നെ ആരേയും വളിച്ചില്ല' ജയേഷ് പറഞ്ഞു.
കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും ശരിക്കും ഞെട്ടിപ്പോയി. കൂട്ടാ എന്നും വിളിച്ച് അവന്‍ ഓടി വന്നു. ഞാനും അവനും ഒരേ സമയത്ത് അവിടെ എത്തി, പരസ്പരം കണ്ടു. വലിയ ആശ്വാസമായി. മുജീബും ഞാനുമൊക്കെ ചെറുപ്പത്തിലെ ഒരുമിച്ച് കളിച്ച് വളർന്ന ആളുകളാണ്. ആ ഭാഗത്തുള്ള എല്ലാവരുമായി നല്ല ബന്ധമാണ്. അതിന് ജാതി മത വ്യത്യാസമൊന്നുമില്ല. അങ്ങനെ ഒരു പ്രദേശമാണ് അത്. അവിടം വിട്ടുപോകുക എന്നുള്ളത് വലിയ മനഃപ്രയാസമാണ്.
മുജീബും ഞാനും കണ്ടുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകള്‍ വിളിച്ചു. അവരൊക്കെ എവിടെയാണ് ഉള്ളതെന്ന് പറഞ്ഞു. പലരുടേയും ഫോണ്‍ പോയിരിക്കുകയായിരുന്നു. ഈ വലിയ വിഷമത്തിനിടയിലും ഇതൊക്കെയാണ് വലിയ ആശ്വാസമെന്നും ജയേഷ് കൂട്ടിച്ചേർക്കുന്നു.
അതേസമയം, പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിന് സമാനമായ അന്തരീക്ഷമായിരുന്നു അന്ന് ചൂരല്‍മല-മുണ്ടക്കൈ ഭാഗങ്ങളിലുമെന്നായിരുന്നു ജയേഷ് നേരത്തെ വണ്‍ഇന്ത്യയോട് വ്യക്തമാക്കിയത്.
'രാത്രി ഭക്ഷണം കഴിച്ച് കിടക്കുമ്പോഴും നല്ല മഴയുണ്ട്. പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അന്നേദിവസത്തിന് സമാനമായ ഒരു അന്തരീക്ഷമായിരുന്നു ആ രാത്രി. അതുകൊണ്ട് തന്നെ എനിക്കൊരു ആശങ്കയുണ്ട്. ഉറങ്ങാന്‍ കിടന്ന് ഒരു ഒന്നര മണിയാകുമ്പോഴാണ് വലിയൊരു ശബ്ദം കേള്‍ക്കുന്നത്. എന്താണ് പറയേണ്ടത്, ഒരുമാതിരി ട്രെയിന്‍ വിസില്‍ അടിച്ച് പോകുന്നത് പോലത്തെ ശബ്ദം. അപ്പോഴേക്കും എല്ലാവരും കൂട്ടക്കരച്ചില്‍ തുടങ്ങിയിരുന്നു.' ജയേഷ് പറഞ്ഞു.
മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തില്‍ പുറത്തേക്ക് നോക്കുമ്പോള്‍ മരവും ചെളിയുമൊക്കെ തിണ്ണവരെ വന്ന് കിടക്കുകയാണ്. ഞങ്ങളുടെ വീടിന്റെ താഴ്ഭാഗത്ത് ഒരു 25 കുടുംബങ്ങളോടും തിങ്ങിപ്പാർക്കുന്ന ഏരിയയാണ്. ആദ്യ പൊട്ടലിന്റെ സമയത്ത് തന്നെ ഞങ്ങള്‍ രോഗിയായ അച്ഛനേയും മറ്റുള്ളവരേയുമൊക്കെ കൂട്ടി വീടിന് പുറകിലൂടെ മുകളിലേക്ക് കയറി. അപ്പോഴാണ് അടുത്തുള്ള ചിലരൊക്കെ ചളിയിലൂടെ കയറി വരുന്നതെന്നും ജയേഷ് ഓർത്തു.












Click it and Unblock the Notifications