കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്ന്! കെഎസ് യു നേതാവ് ജസ്ല മാടേശരിക്കെതിരെ നടപടി...
ശുഹൈബിന്റെ ഓർമ്മകളെ മോശപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദ പ്രതികരണം നടത്തിയതിനാണ് ജസ്ലയെ സംഘടനയിൽ നിന്ന് മാറ്റിനിർത്തുന്നതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് വ്യക്തമാക്കി.
മലപ്പുറം: കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ അപമാനിക്കുംവിധം സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയെന്ന് ആരോപിച്ച് കെഎസ് യു വനിതാ നേതാവിനെതിരെ നടപടി. കെഎസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശേരിക്കെതിരെയാണ് സംഘടന നടപടി സ്വീകരിച്ചിരിക്കുന്നത്. ജസ്ലയെ സംഘടനയിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി കെഎസ് യു പ്രസ്താവനയിലൂടെ അറിയിച്ചു.
ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടികൾക്കെതിരെ അസഭ്യവർഷം.. ജസ്ല മാടശ്ശേരിയുടെ പരാതിയിൽ ഒരാൾ പിടിയിൽ!
ശുഹൈബിന്റെ ഓർമ്മകളെ മോശപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദ പ്രതികരണം നടത്തിയതിനാണ് ജസ്ലയെ സംഘടനയിൽ നിന്ന് മാറ്റിനിർത്തുന്നതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് വ്യക്തമാക്കി. കണ്ണൂർ മട്ടന്നൂരിൽ ശുഹൈബ് കൊല്ലപ്പെട്ടതിന് പിന്നാലെ ജസ്ല ഫേസ്ബുക്കിലിട്ട കുറിപ്പാണ് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചത്.
വിമർശനം...
രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോൾ, പരസ്പരം പണികൊടുക്കലിന്റേതാകുമ്പോൾ വെട്ടു കൊലയും സാധാരണമാവും, സ്വാഭാവികവും എന്നുതുടങ്ങുന്ന ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പിന്നീട് വിവാദമായി മാറിയത്.
കെഎസ് യു
ജസ്ല ശുഹൈബിനെ അപമാനിച്ചെന്ന് ആരോപിച്ച് നിരവധി കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഇതോടൊപ്പം കെഎസ് യു പ്രവർത്തകരിൽ നിന്ന് ജസ്ലക്കെതിരെ രൂക്ഷവിമർശനവുണ്ടായി.
നടപടി വേണമെന്ന്...
കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ച ജസ്ലക്കെതിരെ നടപടി വേണമെന്ന കെഎസ് യു പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് സംഘടനാ നേതൃത്വം ജസ്ലയെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ജസ്ല പിന്നീട് വിശദീകരണം നൽകിയെങ്കിലും അതിനെതിരെയും കെഎസ് യു പ്രവർത്തകർ രംഗത്തെത്തി.
വെറുത്തുപോയി...
എന്നാൽ താൻ ഉദ്ദേശിച്ചപോലെയല്ല പോസ്റ്റിനെ പലരും കണ്ടതെന്ന് ജസ്ല പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ട വേദനയിൽ ഞാൻ രാഷ്ട്രീയ പ്രവർത്തനത്തെ പോലും കുറേ നേരത്തേക്ക് വെറുത്തുപോയെന്നും, രാഷ്ട്രീയലോകത്ത് നടക്കുന്ന സാധാരണ സംഭവം മാത്രമായി കണ്ണൂരിലെ കൊലകൾ മാറിയിരിക്കുന്നുവെന്നും, തന്റെ പോസ്റ്റിലെ ഉദ്ദേശ്യവും അതായിരുന്നുവെന്നും ജസ്ല ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വായനാ പിശക്...
തന്റെ എഴുത്തിന്റെ പോരായ്മ കൊണ്ടാകാം പലരും ആ പോസ്റ്റിനെ അങ്ങനെ വായിച്ചതെന്നും, അതല്ലെങ്കിൽ നിങ്ങളുടെ വായനാ പിശകാവുമെന്നും ജസ്ല പറഞ്ഞു. ഒരു രാഷ്ട്രീയ ലാഭം പോലും ഇല്ലാതിരുന്നിട്ടും ഒട്ടേറെ സമര ഭൂമിയിലേക്ക് തനിച്ചു ഇറങ്ങുകയും അവരുടെ വേദനകൾക്ക് ഒപ്പം നിൽക്കുകയും ചെയ്ത എന്നെ ഒരാളുടെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരാളാക്കി മുദ്ര കുത്തുന്നതും തന്നെ വേദനിപ്പിക്കുന്നതായും അവർ വ്യക്തമാക്കി.
അങ്ങനെ പറയരുത്...
കെഎസ് യു നടപടിയിൽ ആരോടും പരിഭവമില്ലെന്നും, പക്ഷേ, ഞാൻ ഒരാളുടെ ചോരക്കറ കണ്ട് സന്തോഷിച്ച ആളാണെന്ന് മാത്രം പറയരുതെന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ജസ്ലയുടെ ഈ വിശദീകരണ പോസ്റ്റിന് താഴെയും കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി കെഎസ് യു പ്രവർത്തകർ കമന്റ് ചെയ്തു.
തിരുവനന്തപുരത്ത്...
കെഎസ് യു മലപ്പുറം വൈസ് പ്രസിഡന്റായിരുന്ന ജസ്ല മാടശേരിക്കെതിരെ ഇതിനുമുൻപും രൂക്ഷമായ സൈബർ ആക്രമണങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവ വേദിയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചതിനായിരുന്നു ജസ്ലക്കെതിരെ നേരത്തെ സൈബർ ആക്രമണമുണ്ടായത്.
പരാതി...
മലപ്പുറത്തുകാരിയായ ഒരു മുസ്ലീം പെൺകുട്ടി തട്ടമിടാതെ നൃത്തം ചെയ്തതായിരുന്നു മതമൗലികവാദികളെ ചൊടിപ്പിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിൽ ജസ്ലക്കെതിരെ തെറിവിളിയും ഭീഷണികളുമുണ്ടായി. എന്നാൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ ജസ്ല പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിൽ യൂത്ത് ലീഗ് പ്രവർത്തകനെയടക്കം തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...