സിപിഎമ്മിനെ തള്ളി ജെഡിഎസ്: ശബരിമല വിഷയവും പരാജയത്തിന് കാരണം, മുന്നണിയില്‍ കൂടിയാലോചന കുറവ്
കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സഖ്യകക്ഷിയായ ജെഡിഎസ്. തിരഞ്ഞെടുപ്പില്‍ ഇടതുമന്നുണിക്ക് ഏറ്റ കനത്തപരാജയത്തിന്‍റെ കാരണങ്ങളില്‍ ഒന്ന് ശബരിമല വിഷയമാണെന്ന് ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കരുതലോടെയായിരുന്നു നിലപാട് സ്വീകരിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ പ്രതിപക്ഷത്തിന് ആയുധം കൊടുക്കുകയായിരുന്നു. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് മുന്നണിയിൽ നടക്കുന്നതെന്നും ജെഡിഎസ് ആക്ഷേപിക്കുന്നു. മുന്നണിയിൽ ഘടകക്ഷികളെ ഉൾപ്പെടുത്തിയതടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും ചേർന്ന് ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ജെഡിഎസിന്റ പരാതി.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവോത്ഥാന സന്ദേശപ്രചാരണം മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയാഞ്ഞത് എതിരാളികള്‍ മുതലെടുത്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ തള്ളി എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രനും നേരത്തെ രംഗത്ത് എത്തിയിരുന്നു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ വോട്ടര്‍മാരുടെ പ്രതിഷേധമാണ് ജനവിധി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നായിരുന്നു മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications