ഏഴ് വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു.. ജനതാദൾ(യു) ഇനി ഇടതുമുന്നണിക്കൊപ്പം
തിരുവനന്തപുരം: ജനതാദള്‍(യു) യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇനി ഇടതുമുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജെഡിയുവിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജെഡിയു ചെയര്‍മാന്‍ എംപി വിരേന്ദ്രകുമാര്‍ അറിയിച്ചതാണിക്കാര്യം. യുഡിഎഫില്‍ ചേര്‍ന്നത് കൊണ്ട് തങ്ങള്‍ക്ക് നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അതേസമയം യുഡിഎഫിന് നേട്ടമുണ്ടായെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണ് എന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി കെപി മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും നിലപാട് മാറ്റിയതോടെയാണ് ഇടതുമുന്നണി പ്രവേശനം ഐക്യകണ്‌ഠേനെയായത്. ഏഴ് വര്‍ഷമായി യുഡിഎഫും കോണ്‍ഗ്രസും കാണിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞ വീരേന്ദ്ര കുമാര്‍, തങ്ങള്‍ യുഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ജെഡിയുവിന്റെ രാഷ്ട്രീയം ഇടതുമുന്നണിയുമായി ചേര്‍ന്ന് പോകുന്നതാണ്. സംഘപരിവാര്‍ ഭരണത്തില്‍ സ്വകാര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുന്ന കാലത്ത് വര്‍ഗീയതയ്ക്ക് എതിരെ പോരാടാന്‍ ഇടതുമുന്നണിയാണ് നല്ലതെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications