ജസ്‌ന മരിയയെ തേടി പോലീസ് വനത്തിലേക്ക്; അറ്റകൈ പ്രയോഗം, ഒരു ലക്ഷം ഫോണ്‍കോള്‍!!
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ പത്തനംതിട്ട സ്വദേശി ജസ്‌ന മരിയയെ തേടി പോലീസ് വനത്തിലേക്ക് പുറപ്പെടുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുക. മൂന്ന് മാസത്തോളമായിട്ടും വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന് മുന്നിലും ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള തിരച്ചിലും സജീവമാണ്. പക്ഷേ, ജസ്‌ന മൊബൈല്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ വട്ടം കറക്കുന്നത്. വീട്ടില്‍ നിന്ന് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ജസ്‌ന എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനത്തിലും പരിശോധന നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. വിവരങ്ങള്‍ ഇങ്ങനെ....
ഓട്ടോയിലും ബസിലും
കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്. ഓട്ടോയില്‍ മുക്കൂട്ടുത്തറയിലെത്തി. പിന്നീട് ബസില്‍ കയറി.
ഓട്ടോ ഡ്രൈവറോട് പറഞ്ഞത്
22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. സംസാരത്തിനിടെ ഓട്ടോ ഡ്രൈവറോട് ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്‌നയെ കണ്ടിട്ടില്ല. കുട്ടിയുടെ മൊബൈല്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
സൈബര്‍ സെല്ലിന്റെ പരിശോധന
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്‌നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം വിശദമായ പരിശോധനകള്‍ നടത്തിയത്.
പരസ്യങ്ങളില്‍
ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്‍കി. സംഭവ ദിവസം ജസ്‌നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. എല്ലാ വഴികളും പോലീസ് പരിശോധിച്ചു. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പരസ്യം കൊടുക്കുകയും അവിടുത്തെ പോലീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
വന്ന വിവരങ്ങള്‍
അതിനിടെയാണ് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജസ്‌നയെ കണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മൈസൂരുവിലും പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അതിനിടെ തമിഴ്‌നാട് പോലീസിന്റെ വിവരം വന്നു. കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ജസ്‌നയുമായി സാമ്യമുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ പരിശോധനയില്‍ അത് മറ്റൊരു യുവതിയുടേതാണെന്ന് ബോധ്യമായി.
വനത്തില്‍ പരിശോധന
ഈ സാഹചര്യത്തിലാണ് പോലീസ് വനത്തിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുന്നത്. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനത്തിലാണ് തിരച്ചില്‍ നടത്തുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായിട്ടായിരിക്കും തിരച്ചില്‍. അഞ്ച് പോലീസ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുകയെന്നാണ് വിവരം.
ഒരു ലക്ഷം ഫോണ്‍കോളുകള്‍
റാന്നി, എരുമേലി, തിരുവല്ല, പീരുമേട് എന്നിവിടങ്ങളിലെ സിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അതേസമയം തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന തുടരുന്നുണ്ട്. ഒരു ലക്ഷം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു കഴിഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഒരു വനിതാ സിഐയും സൈബര്‍ വിദഗ്ധരും ഉള്‍പ്പെടുന്ന 15 സംഘമാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നത്.
Recommended Video
ദുരൂഹത നീക്കാന്‍
അയല്‍ സംസ്ഥാനങ്ങളിലെ മിക്ക പത്രങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇതുവരെ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.