ജസ്നയെ പറ്റി 50 കത്തുകള്‍!! നിര്‍ണായക വിവരങ്ങള്‍ പോലീസിന്; രണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു
കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയയെ കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചെന്ന് വിവരം. ഇതുപ്രകാരം രണ്ട് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ജസ്നയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ പോലീസ് വിവരശേഖരണ പെട്ടി സ്ഥാപിച്ചിരുന്നു.
ഈ പെട്ടികളില്‍ നിരവധി പേരാണ് പ്രതികരണം എഴുതി നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് ചില സംശയങ്ങള്‍ പോലീസിനുണ്ടായത്. ഓരോ കത്തിലെയും വിവരങ്ങള്‍ സൂക്ഷ്മമായി പോലീസ് പരിശോധിക്കുന്നുണ്ട്. ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ....
പോലീസിന്റെ പെട്ടി പ്രയോഗം ഏറ്റു
ജസ്നയുടെ വീടിനോട് ചേര്‍ന്ന കവലകളിലും വെച്ചൂച്ചിറ ഭാഗത്തും വിദ്യാര്‍ഥിനി പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ കോളജ് പരിസരത്തുമായിട്ടാണ് പോലീസ് വിവര ശേഖരണ പെട്ടി സ്ഥാപിച്ചിരുന്നത്. 12 പെട്ടികളാണ് മൊത്തം സ്ഥാപിച്ചിരുന്നത്. ജസ്നയെ കുറിച്ച് അറിയാവുന്ന വിവരങ്ങളും സംശയങ്ങളും എഴുതി ഇതില്‍ നിക്ഷേപിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
പെട്ടി സ്ഥാപിക്കാന്‍ കാരണം
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടില്‍ ഒട്ടേറെ കഥകള്‍ പ്രചരിച്ചിരുന്നു. പലരും പോലീസിനോട് പറയാന്‍ തയ്യാറായിരുന്നില്ല. കേസിന്റെ ഭാഗമാകേണ്ടി വരുമോ എന്ന് ആശങ്കയാണ് നാട്ടുകാര്‍ വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ മടിച്ചതിന് കാരണം. ഈ സാഹചര്യത്തിലാണ് പോലീസ് പെട്ടി സ്ഥാപിച്ചത്.
50 കത്തുകള്‍, പലതിലും
50 കത്തുകളാണ് 12 പെട്ടികളില്‍ നിന്നായി ലഭിച്ചത്. പലതും സംശയങ്ങള്‍ എഴുതിയിട്ടതാണ്. ചില കത്തുകളില്‍ നിര്‍ണായകമെന്ന് തോന്നുന്ന വിവരങ്ങളുണ്ട്. നിസാരമെന്ന് തോന്നുന്ന കുറിപ്പുകള്‍ പോലും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഓരോ പെട്ടികളും പോലീസ് മിക്ക ദിവസങ്ങളും തുറന്ന് പരിശോധിച്ചിരുന്നു.
അന്വേഷണം ഇവിടേക്ക്
ജസ്നയുടെ വീടിനോട് ചേര്‍ന്ന ഭാഗത്ത് സ്ഥാപിച്ച പെട്ടികളില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതു പ്രകാരമാണ് രണ്ട് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കുമാണ് അന്വേഷണം വ്യാപിപിച്ചത്. മഹാരാഷ്ട്രയിലെ പൂനയിലുളള കോണ്‍വെന്റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
നീക്കങ്ങള്‍ ഇങ്ങനെ
ഈ രണ്ട് സംസ്ഥാനങ്ങളിലെയും മലയാളികളുടെ കൂട്ടായ്മകളുടെ സഹകരണം പോലീസ് തേടിയിട്ടുണ്ട്. ഇവിടെ ജസ്നയുടെ ഫോട്ടോകള്‍ പതിച്ചു. അതിനിടെ ചെന്നൈയില്‍ ജസ്നയെ കണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം പോലീസ് പരിശോധിച്ചു. ജസ്നയല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ജസ്നയെ കണ്ടത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്
അതേസമയം, ജസ്നയെ കണ്ടെത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിയമസഭാ മാര്‍ച്ച് നടത്തും. ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. വിദ്യാര്‍ഥിനിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
വനത്തിലെ തിരച്ചിലില്‍
ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജസ്നയുടെ കൂട്ടുകാര്‍ എന്നിവരടങ്ങുന്ന വന്‍ സംഘമാണ് തിരച്ചില്‍ നടത്തിയത്. രണ്ടുദിവസം തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്തിയില്ല. ജസ്നയെ കാണാതായ ദിവസം ഒരു ബന്ധു എത്തിയെന്ന് പറയുന്ന വനമ്പ്രദേശത്തും പോലീസ് തിരഞ്ഞു. പക്ഷേ, കാര്യമുണ്ടായില്ല.
വനത്തില്‍ തിരയാന്‍ കാരണം
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിലാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ജസ്നയ്ക്ക് ഇടുക്കിയിലെ വനമേഖലകള്‍ സുപരിചിതമാണെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യമായിരുന്നു. തുടര്‍ന്നാണ് ഈ മേഖല അരിച്ചുപെറുക്കാന്‍ തീരുമാനിച്ചത്.
ബന്ധുവിന്റെ സാന്നിധ്യം
പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമണ്‍, പൊന്തന്‍പുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിലായിരുന്നു തിരച്ചില്‍. ജസ്നയെ കാണാതായ ദിവസം പരുന്തുംപാറയില്‍ ജസ്നയുടെ ബന്ധു എത്തിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വലിയ കൊക്കകലും വെള്ളക്കെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശങ്ങളില്‍ പ്രദേശവാസികളുടെ സഹകരണത്തോടെയായിയുരുന്നു തിരച്ചില്‍.
ദുരൂഹത നീങ്ങാതെ...
കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്ന മുണ്ടക്കയത്തെ അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഓട്ടോയില്‍ മുക്കൂട്ടുത്തറയിലെത്തി. ശേഷം ബസില്‍ എരുമേലിയിലെത്തി. പിന്നീട് ജസ്നയെ കണ്ടിട്ടില്ല. കുട്ടിയുടെ മൊബൈല്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
പോലീസിന് തലവേദന
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റും പഠനസാമഗ്രികളും പോലീസ് വിശദമായ പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് ഉപയോഗപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളിലെ മിക്ക പത്രങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇതുവരെ പുരോഗതിയില്ലാത്തത് പോലീസിനും തലവേദനയായിട്ടുണ്ട്.
Recommended Video
ഇവിടെയെല്ലാം
ഒരു ലക്ഷം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു. തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഒരു വനിതാ സിഐയും സൈബര്‍ വിദഗ്ധരും ഉള്‍പ്പെടുന്ന 15 സംഘമാണ് ഫോണ്‍ കോളുകള്‍ പരിശോധിച്ചത്. ബെംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തിരിച്ചടി; നടിയുടെ രണ്ട് ആവശ്യങ്ങളും തള്ളി!! ദൃശ്യങ്ങള്‍ കാണാം