ജസ്നയെക്കുറിച്ച് പോലീസിന് സുപ്രധാന വിവരങ്ങൾ! ഹൈക്കോടതിയിൽ സർക്കാരിന്റെ വെളിപ്പെടുത്തൽ
കൊച്ചി: കോട്ടയം മുക്കൂട്ടുതറയില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷയായ ജസ്‌ന മരിയ ജയിംസിനെ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ജസ്‌നയുടെ നാട്ടിലെ സുഹൃത്തുക്കള്‍ കൂടിയായ ആറ് പേരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന വിവരം.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കാത്ത ചില രഹസ്യങ്ങള്‍ ജസ്‌ന കേസില്‍ പോലീസിന്റെ പക്കലുണ്ട്. ഹൈക്കോടതിയില്‍ സര്‍ക്കാരാണ് ജസ്‌ന കേസിലെ ആ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ജസ്നയ്ക്ക് എന്ത് സംഭവിച്ചു
മൂന്ന് മാസത്തിലധികമായി ജസ്‌നയെ മുക്കൂട്ട് തറയില്‍ നിന്നും കാണാതായിട്ട്. ഇന്നും പോലീസ് അന്വേഷണം മുക്കൂട്ട് തറയില്‍ തന്നെ ഒരിഞ്ച് പോലും അനങ്ങാതെ നില്‍ക്കുകയാണ്. കൊണ്ട് പിടിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെയായും ജസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തതില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഒരു കോണില്‍ നിന്നും ഉയരുന്നത്.
സിബിഐ വേണം
അതിനിടെയാണ് പോലീസ് അന്വേഷണത്തില്‍ ഫലമൊന്നും ഇല്ലെന്ന് കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രധാനമായ വിവരങ്ങള്‍
ഹര്‍ജി പരിഗണിക്കവേയാണ് ജസ്‌ന കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ നടത്തിയത്. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ആ വിശദാംശങ്ങള്‍ രഹസ്യസ്വഭാവം ഉള്ളവയാണെന്നും തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രഹസ്യമായി സൂക്ഷിക്കണം
അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ വിവരങ്ങള്‍ കോടതിക്ക് എഴുതി നല്‍കുകയാണ് ചെയ്തത്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് കോടതിക്ക് കൈമാറിയ അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കുറച്ച് സമയം കൂടി
ജസ്‌ന കേസിലെ അന്വേഷണത്തെക്കുറിച്ച് വിവരം തേടി നിരവധി വിവരാവകാശ രേഖകള്‍ ലഭിച്ചതായും ഈ അന്വേഷണങ്ങള്‍ക്ക് പിന്നിലെ താല്‍പര്യം പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാത്രമല്ല കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
മൂന്ന് മാസത്തിനിടെ ആദ്യം
സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച ഹൈക്കോടതി ജസ്‌ന കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. ജസ്‌നയെ കാണാതായതിന് ശേഷമുള്ള ഈ മൂന്ന് മാസത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ എന്തെങ്കിലും വിവരം ലഭിച്ചതായി വെളിപ്പെടുത്തുന്നത്. നേരത്തെ കോടതി അന്വേഷണ പുരോഗതിയെക്കുറിച്ച് തിരക്കിയപ്പോള്‍ ഒരു വിവരവും ലഭിച്ചിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി.