ജസ്ന തിരോധാനത്തിൽ ഒടുവിൽ തുമ്പ്! മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവ്
കോട്ടയം: അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മാര്‍ച്ച് 22ന് ജസ്‌ന മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നെ ജസ്‌ന എവിടെ പോയെന്നോ എന്ത് സംഭവിച്ചുവെന്നോ ആര്‍ക്കും ഒരു സൂചനയും ഇല്ല.
ജസ്‌നയെ എരുമേലി വരെ കണ്ടുവെന്ന് പലരും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പോലീസിന് ജസ്‌നയെക്കുറിച്ച് ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല. മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണ് എന്ന സംശയത്തിലാണ് പോലീസ്. ഇതോടെ ജസ്‌ന കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.

സിസിടിവി ദൃശ്യങ്ങൾ
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലെ സിസിടിവിയില്‍ നിന്നാണ് പോലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. പകല്‍ 11.44ന് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കടയുടെ മുന്നിലൂടെ ജസ്‌ന നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അല്‍പസമയം കഴിഞ്ഞ് ജസ്‌നയുടെ സുഹൃത്തെന്ന് സംശയിക്കുന്ന ആണ്‍കുട്ടി നടന്ന് പോകുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.

പെൺകുട്ടിയുടെ വേഷം ജീൻസ്
എന്നാല്‍ ഇവര്‍ രണ്ട് പേരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജസ്‌ന ചുരിദാറാണ് ധരിച്ചിരുന്നത്. എന്നാല്‍ ദൃശ്യങ്ങളിലെ പെണ്‍കുട്ടിയുടേത് ജീന്‍സും ടോപ്പുമാണ്. അത് മാത്രമല്ല കയ്യില്‍ ഒരു ബാഗും തോളില്‍ മറ്റൊരു ബാഗും ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം.

അത് അലീഷ അല്ല
ഈ ദൃശ്യങ്ങളില്‍ കണ്ടത് ജസ്‌ന അല്ലെന്നും മറിച്ച് മുണ്ടക്കയത്ത് തന്നെയുള്ള, കാഴ്ചയില്‍ ജസ്‌നയുമായി രൂപസാദൃശ്യമുള്ള അലീഷ എന്ന പെണ്‍കുട്ടിയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ പോലീസ് തള്ളിക്കളയുന്നു. സിസിടിവിയില്‍ പതിഞ്ഞത് അലീഷയുടെ ദൃശ്യങ്ങള്‍ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു.

ദൃശ്യങ്ങൾ സ്ഥിരീകരിക്കും
അതുകൊണ്ട് തന്നെ ദൃശ്യങ്ങളിലെ പെണ്‍കുട്ടി ജസ്‌ന തന്നെയാണ് എന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ ഈ ദൃശ്യങ്ങള്‍ കണ്ട വീട്ടുകാര്‍ക്ക് അത് ജസ്‌ന തന്നെയാണോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങള്‍ ജസ്‌നയുടെ വീട്ടുകാരെയും സുഹൃത്തുക്കളേയും ഒരുവട്ടം കൂടി കാണിച്ച് സ്ഥിരീകരണം നടത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

അരമണിക്കൂർ ഷോപ്പിംഗ്
സിസിടിവി ദൃശ്യങ്ങളിലെ യുവതി മറ്റാരെങ്കിലുമാണോ എന്ന കണ്ടെത്താന്‍ സാധിക്കുന്നില്ല എങ്കില്‍ അത് ജസ്‌ന തന്നെയാണ് എന്ന് പോലീസിന് ഉറപ്പിക്കേണ്ടതായി വന്നേക്കും. അപ്പോഴും നിരവധി ചോദ്യങ്ങള്‍ക്ക് പോലീസിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം പോലീസ് മനസ്സിലാക്കുന്നത് ജസ്‌ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിംഗ് നടത്തി എന്നാണ്.

എങ്ങനെ വേഷം മാറി
ഷോപ്പിംഗിന് വേണ്ടി ഏകദേശം അരമണിക്കൂറോളം നേരം ജസ്‌ന മുണ്ടക്കയം ടൌണില്‍ ചെലവഴിച്ചിട്ടുണ്ടെന്നും പോലീസ് കണക്ക് കൂട്ടുന്നു. സിസിടിവി ദൃശ്യത്തില്‍ കാണുന്ന ആണ്‍സുഹൃത്തുമായി അവിടെ വെച്ച് ജസ്‌ന കണ്ടുമുട്ടിയിരുന്നോ എന്നും കണ്ടെത്തണം. മാത്രമല്ല ജസ്‌നയ്ക്ക് വേഷം മാറാനുള്ള അവസരം എങ്ങനെ ലഭിച്ചു എന്നതും പോലീസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്.

കേസിൽ വഴിത്തിരിവാകും
നിര്‍ണായകമായ ഈ സിസിടിവി ദൃശ്യങ്ങള്‍ ജസ്‌ന കേസില്‍ വലിയ വഴിത്തിരിവാകും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഈ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പോലീസ് അവ വീണ്ടെടുക്കുകയായിരുന്നു. നേരത്തെ മലപ്പുറത്ത് കോട്ടക്കല്‍ പാര്‍ക്കിലും ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നുവെങ്കിലും സിസിടിവി പരിശോധിച്ചതില്‍ നിന്നും ഒരു തുമ്പും കിട്ടിയിരുന്നില്ല.












Click it and Unblock the Notifications