ജസ്നയുടെ തിരോധാനം; ഗോവയിലും പൂനെയിലും പോയ പോലീസ് സംഘം തെളിവില്ലാതെ മടങ്ങി
കോട്ടയം: മുക്കൂട്ടുതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിനെത്തേടി പൂനെയിലും ഗോവയിലും പോയ പോലീസ് സംഘം വെറുംകൈയ്യോടെ മടങ്ങി. ഇൗ സ്ഥലങ്ങളിലെ ആരാധനാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമെല്ലാം പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ജസ്നയെക്കുറിച്ച് കൂടുതൽ തെളിവുകൾ കിട്ടിയില്ല . നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ജെസ്നയുടെ ചിത്രങ്ങൾ പതിച്ചിരുന്നുവെങ്കിലും ജസ്നയെ കണ്ടതായി ആരും വിളിച്ച് അറിയിച്ചിട്ടില്ല. അന്വേഷണത്തിന് സഹായകരമാകുന്ന യാതൊരുവിധ വിവരങ്ങളും ലഭിക്കാൻ സാധ്യതയില്ലെന്ന് നിഗമനത്തെതുടർന്നാണ് പോലീസ് സംഘം മടങ്ങിയത്.
ഫോൺവഴിയും വിവരശേഖരണപ്പെട്ടി വഴിയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താൻ സഹായകരമാകുന്ന യാതൊരുവിധ തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. ഗോവയിലേയും പൂനെയിലേയും മലയാളി അസോസിയേഷന്റെ സഹായം തേടിയിരുന്നെങ്കിലും ജസ്നയെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല.
കോൺവെന്റുകളിൽ
ഗോവയിലെ വിവിധ കോൺവെന്റുകളിൽ പോലീസ് അന്വേഷണം നടത്തി. എന്നാൽ ജസ്നയുടെ ചിത്രം ആരു തിരിച്ചറിഞ്ഞില്ല. ജസ്നയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സ്ഥാപിച്ച പെട്ടികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം, . നഗരങ്ങളിൽ ജസ്നയുടെ ചിത്രങ്ങൾ പതിപ്പിച്ചിരുന്നെങ്കിലും ആരും തിരിച്ചറിഞ്ഞില്ല.
തുമ്പില്ല
ജസ്നയുടെ വീടിനോടും പഠിച്ച കോളേജിനോടും ചേർന്ന് 12 പെട്ടികളായിരുന്നു പോലീസ് സ്ഥാപിച്ചിരുന്നത്. ജസ്നയെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുള്ളവർ എഴുതി പെട്ടികളിൽ നിക്ഷേപിക്കണമെന്നായിരുന്നു പോലീസ് നിർദ്ദേശം. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടിൽ നിരവധികൾ പ്രചരിച്ചിരുന്നു.പലരും പോലീസിനോട് നേരിട്ട് പറയാൻ വിമുഖത കാണിച്ചതിനെ തുടർന്നായിരുന്നു പോലീസ് വിവരശേഖരണപെട്ടികൾ സ്ഥാപിച്ചത്. 50ൽ അധികം കത്തുകളാണ് ഇൗ പെട്ടികളിൽ നിന്നും പോലീസിന് ലഭിച്ചത്.
ഗോവയിലേക്ക് നീണ്ട അന്വേഷണം
ജസ്നയുടെ വീടിനോട് ചേർന്ന് സ്ഥാപിച്ച പെട്ടികളിൽ നിന്നുമാണ് രണ്ട് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചതെന്നാണ് വിവരം. മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവിടങ്ങളിലെ കോൺവെന്റുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടന്നത്. പെട്ടികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനമേഖലകൾ, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹൈറേഞ്ച് മേഖലയിൽ നിർമാണം മുടങ്ങികിടക്കുന്ന വീടുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിച്ചവയിൽ പെടുന്നു.
കാണാതായിട്ട് 90 ദിവസം
കഴിഞ്ഞ മാർച്ച് 22-ാം തീയതിയാണ് ജസ്നയെ കാണാതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ പിന്നീടാരും കണ്ടിട്ടില്ല. മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. െഎ ജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് നിലവിൽ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്നത്. ജസ്നയെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ചെന്നൈയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതാണെന്ന് സംശയിച്ചെങ്കിലും പിന്നീട് ഇത് തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു