ജെസ്ന തിരോധാനത്തിന്റെ ചുരുളഴിക്കാൻ നിർണായക നീക്കങ്ങൾ; ഇനി ക്രൈം ബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ കാണാതായിട്ട് ആറ് മാസങ്ങൾ പിന്നിട്ടു. പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് പോലീസ് അന്വേഷണം തുടരുകയാണെങ്കിലും ജെസ്നയുടെ തിരോധാനത്തിന് പിന്നിലെ ചുരുളഴിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 22ാം തീയതിയാണ് ജെസ്നയേ കാണാതാകുന്നത്.
ജെസ്നയുടെ തിരോധാനം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഐജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തയാറാക്കിയ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിനും എഡിജിപിക്കും സമർപ്പിക്കും.
ആറ് മാസം മുൻപ്
കൊല്ലമുള സന്തോഷ്കവല കുന്നത്തുകവല വീട്ടില്‍ ജെസ്നയെ കാണാതാവുന്നത് കഴിഞ്ഞ മാര്‍ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പലയിടത്തും ജസ്നയെ കണ്ടെത്തിയതായി സൂചനകൾ ലഭിച്ചെങ്കിലും ഇത് ജെസ്ന തന്നെയാണെന്ന് സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.
ആന്റിയുടെ വീട്ടിലേക്ക്
സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. പിന്നീട് ജെസ്നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മുണ്ടക്കയം ബസ്സ്റ്റാൻഡിലുള്ള കടയിലെ സിസിടിവിയിൽ ജെസ്നയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ആക്ഷൻ കൗൺസിൽ
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും സംഭവം ഏറ്റുപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ജെസ്നയേ തേടി
ജെസ്നയെ ചെന്നിരിക്കാമെന്ന് സൂചന ലഭിച്ച സ്ഥലങ്ങളിലെല്ലാം അന്വേഷണസംഘവും എത്തി. ജെസ്നയേ തേടി ബെംഗളൂരുവിലും, ചെന്നൈയിലും ഗോവയിലും അന്വേഷണ സംഘം എത്തി. ജെസ്നയുടെ രൂപ സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടതായി പോലീസിന് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. പക്ഷെ ജെസ്നയെ കണ്ടെത്താൻ മാത്രം സാധിച്ചില്ല.
കുടുംബത്തിനെതിരെയും
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നു. പലതരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നതോടെ ജെസ്നയുടെ സഹോദരങ്ങൾ ഫേസ്ബുക്ക് ലൈവിലെത്തി നിരപരാധിത്വം വ്യക്തമാക്കേണ്ട ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങൾ.
ആൺ സുഹൃത്ത്
കേസ് അന്തിമ ഘട്ടത്തിലാണെന്ന് പല തവണ സൂചനകൾ ലഭിച്ചെങ്കിലും പുതിയ വഴിത്തിരുവുകൾ സംഭവിച്ചുകൊണ്ടേയിരുന്നു. ജെസ്നയുടെ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവിയിൽ ആൺസുഹൃത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞതോടെ ആ വഴിക്കായി അന്വേഷണം. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പോലീസിന് യാതൊരു തെളിവും ലഭിച്ചില്ല.
ജെസ്നയല്ല
ഇടുക്കി വെള്ളത്തൂവലിൽ വനാതിർത്തിയിൽ കണ്ടെത്തിയ കാൽ ജെസ്നയുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അറ്റുപോയ നിലയിൽ കണ്ടെത്തിയ കാൽ ജെസ്നയുടേതാണെന്ന് സംശയിച്ചിരുന്നു. 36 വയസുള്ള സ്ത്രീയുടെ കാലാണിതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
എന്ത് സംഭവിച്ചു?
ജെസനയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പെൺകുട്ടി ജീവിച്ചിരുപ്പുണ്ടെന്ന നിഗമനത്തിൽ തന്നെയായിരുന്നു പോലീസ്. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വിവര ശേഖരണ പെട്ടി
ജെസ്ന കേസുമായി ബന്ധപ്പെട്ട് ആയിരത്തോളം ആളുകളുടെ മൊഴിയാണ് പോലീസ് ഇതുവരെ ശേഖരിച്ചത്. ജെസ്നയുടെ വീടിന് സമീപ പ്രദേശങ്ങളിൽ പോലീസ് വിവരശേഖരണ പെട്ടിയും സ്ഥാപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഇതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ജെസ്നയെത്തേടി ഗോവയിലെത്തിയത്.
വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി
കുട്ടികൾക്ക് നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ; ടൈപ്-2 പോളിയോ വൈറസ്