ബോബി ചെമ്മണ്ണൂര്‍ തെലങ്കാനയിലെ ജയിലില്‍; കേരളത്തില്‍ നടക്കാത്തത് അവിടെ സംഭവിച്ചു...
Recommended Video
സംഗറെഡ്ഡി(തെലങ്കാന): കേരളത്തില്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേട്ട ആളാണ് ബോബി ചെമ്മണ്ണൂര്‍. ചെമ്മണ്ണൂരിന്റെ ധനകാര്യ സ്ഥാപനത്തിനെതിരേയും ടൗണ്‍ഷിപ്പ് പ്രൊജക്ടിനെതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെ കേരളത്തിലെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉയരാറും ഉണ്ട്.
'കടലിൽ കുളിച്ച' ബിനീഷ് കോടിയേരിക്ക് എട്ടിന്റെ പണി; ബിനോയ് കോടിയേരിക്ക് പതിനാറിന്റെ പണിയുമായി ട്രോൾ
എന്തായാലും ആ ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍.
സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ ജോലി ചെയ്യുന്നതിന് കൂലി കൊടുക്കാറുണ്ട്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കാണ് പണം കൊടുത്തത്... അതും അഞ്ഞൂറ് രൂപ!!! എന്താണ് സംഗതി എന്നല്ലേ...
ഫീല്‍ ദ ജയില്‍
തെലങ്കാനയിലെ 'ഫീല്‍ ദ ജയില്‍' പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ 'ശിക്ഷ' അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധഥി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം.
വര്‍ഷങ്ങളായുള്ള ആഗ്രഹം
ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ!
കേരളത്തിലാണെങ്കില്‍
ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിന് വേണ്ടി, 15 വര്‍ഷം മുമ്പ് കേരളത്തിലെ ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല.
കുറ്റം ചെയ്താല്‍ മാത്രം
എന്തെങ്കിലും കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തില്‍ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണത്രെ അന്ന് ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. എന്തായാലും വര്‍ഷങ്ങളായുള്ള ആ ആഗ്രഹം ഇപ്പോള്‍ തെലങ്കാനയില്‍ സഫലമാക്കിയിരിക്കുകയാണ് ബോബി.
കിടിലന്‍ പദ്ധതിയെന്ന്
തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
നിലം തുടച്ചു, ചെടി നനച്ചു
ടൂറിസം പോലെ ആണ് പരിപാടി എങ്കിലും ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. 24 മണിക്കൂര്‍ ജയില്‍ വാസത്തിനിടെ, ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
ഫോണ്‍ പറ്റില്ല
24 മണിക്കൂറിലെ ജയില്‍ വാസത്തില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവര്‍ക്കും കൊടുക്കുക. ബോബിയും കഴിച്ചത് അത് തന്നെ ആയിരുന്നു.
രാജ്യം മുഴുവന്‍ വേണം
തെലങ്കാനയിലെ 'ഫീല്‍ ദ ജയില്‍' മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതുന്നത്.
ഒറ്റയ്ക്കല്ല
ഒറ്റയ്ക്കായിരുന്നില്ല ബോബി തെലങ്കാനയിലെ ജയിലില്‍ എത്തിയത്. മൂന്ന് സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിന് രാവിലെ ആയിരുന്നു അദ്ദേഹം 24 മണിക്കൂര്‍ ജയില്‍ ജീവിതം ആസ്വദിക്കാന്‍ എത്തിയത്.
അഞ്ഞൂറ് രൂപ
അഞ്ഞൂറ് രൂപയാണ് സംഗറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ഒരു ദിവസം താമസിക്കാനുള്ള ഫീസ്. ഇപ്പോള്‍ തന്നെ ഇവിടെ സന്ദര്‍ശകര്‍ ഏറെ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് രണ്ട് പേര് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
അനുഭവ കഥകള്‍
ബോബി ചെമ്മണ്ണൂരിന്റെ ചില അനുഭവ കഥകളും തെലങ്കാന ടുഡേയിലെ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബെംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്ത് ഒരു രാത്രി കിടന്ന സംഭവം ആണ് അതില്‍ ഒന്ന്. ഭിക്ഷാടതരുടെ ജീവിതം മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നത്രെ അത്.
കേരളത്തില്‍ വന്നാല്‍
എന്നാല്‍ കേരളത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ കാര്യം കഷ്ടമാണ്. അദ്ദേഹത്തിന്റെ പല പ്രകടനങ്ങളും ഒരുപാട് ട്രോളുകള്‍ക്ക് വിധേയമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യാറുണ്ട് അദ്ദേഹം.
പദ്ധതികള്‍ എവിടെ?
ഓരോ സമയത്തും ഓരോ പദ്ധതികളുമായി രംഗത്ത് വരുന്ന ആളാണ് ബോബി ചെമ്മണ്ണൂര്‍. പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന പദ്ധതികള്‍ എന്ന പേരില്‍ ആയിരുന്നു അതില്‍ പലതും. എന്നാല്‍ ആ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
രക്തബാങ്കിന്
സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ രക്ത ബാങ്ക് നടത്താന്‍ കേരളത്തിന്റെ അങ്ങേ അറ്റത്ത് നിന്ന് ഇങ്ങേ അറ്റം വരെ മാരത്തണ്‍ ഓട്ടം നടത്തിയിട്ടുണ്ട് ബോബി ചെമ്മണ്ണൂര്‍. വലിയ മാധ്യമ ശ്രദ്ധയും അതിന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് ആ ബ്ലഡ് ബാങ്കിന്റെ അവസ്ഥ?
തെരുവ് നായ്ക്കളെ
തെരുവ് നായ ശല്യം അവസാനിപ്പിക്കാനും ബോബി രംഗത്തിറങ്ങിയിരുന്നു. തെരുവ് നായ്ക്കളെ പിടിച്ചുകൊണ്ടുപോയി വളര്‍ത്തുക എന്നതായിരുന്നു പദ്ധതി. അതിനിടെ ബോബിക്ക് തെരുവ് നായയുടെ കടിയും കിട്ടി. എന്നാലും ആ പദ്ധതിയും എവിടേയും എത്താതെ അവസാനിക്കുകയായിരുന്നു.