സ്വർണത്തിൻ്റെ വില കുറയണമെന്ന് ജ്വല്ലറി വ്യാപാരികൾ: ഇതെന്ത് മറിമായം? മറുപടി
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 1,17,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 1,16,960 രൂപയായി. 14,620 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില.
കഴിഞ്ഞ 13ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,23,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ ഇപ്പോഴത്തെ വലിയിടിവിലൊന്നും അമിത പ്രതീക്ഷ പുലർത്തേണ്ടതില്ലെന്നാണ് ഓൾ കേരള ഗോൾഡ് ആൻ്റ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റൻ പാലത്ര പറയുന്നത്. സീ ന്യൂസ് മലയാളം ചർച്ചയിൽ അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ

' 2026ൽ സ്വർണവില ഒന്നര ലക്ഷവും രണ്ടു ലക്ഷവും വരെ ആകാനുള്ള ട്രെൻഡ് തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. ലോകവ്യാപകമായ ഈ ടെൻഷൻസും യുദ്ധവും ഡോളറിന്റെ മൂല്യം ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം തിരിച്ചടിയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ സ്വർണം ഇറക്കുമതി ചെയ്യുന്നതൊക്കെ വളരെ ചെലവേറിയതായി മാറിയിട്ടുണ്ട്. ഞങ്ങൾ കച്ചവടക്കാരെ സംബന്ധിച്ച് ഇത് താത്പര്യം ഉള്ള കാര്യമല്ല. ഒരു ശരാശരി വിലയിൽ ഇത് നിൽക്കണമെന്നതാണ് ആഗ്രഹം. വിലയിലെ ഏറ്റകുറച്ചിലുകൾ തുടർക്കഥയായാൽ സാധാരണക്കാർ വരില്ല.
സീസൺ എന്നുള്ള നിലയിൽ രണ്ടു മൂന്ന് ആഴ്ചയായിട്ട് ആളുകൾ സ്വർണം വാങ്ങാൻ എത്തുന്നുണ്ട്. വെയിറ്റ് കൂടിയ മാലകൾ പോകുന്നില്ല. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് താത്പര്യം. പുതിയ കാലത്തെ പെണ്‍കുട്ടികൾക്ക് വലിയ ആഭരണങ്ങളോട് താത്പര്യം ഇല്ല. അവർക്ക് നൂലുപോലൊരു മാല മാത്രം മതി. സ്വർണ വ്യാപാരികളെ സംബന്ധിച്ചെടുത്തോളം ഈ ട്രൻ്റൊക്കെ വലിയ ആശങ്കയാണ്.
പലരും ലോണെടുത്തും കടം മേടിച്ചുമൊക്കെയാണ് ജ്വല്ലറികൾ തുടങ്ങിയിരിക്കുന്നത്. കച്ചവടം നടന്നില്ലെങ്കിൽ അവരെ സംബന്ധിച്ച് അത് വലിയ ബാധ്യതയാണ്. പലരും സ്റ്റോക്കിൽ നിന്നുള്ള ആഭരണം എടുത്ത് വിറ്റാണ് ഇതൊക്കെ അടച്ച് തീർക്കുന്നത്. വ്യാപാരം കൊണ്ട് കഷ്ടിച്ച് ലാഭമില്ലെങ്കിലും പിടിച്ചു നിൽക്കാനുള്ള ഒരു രീതിയിലേക്ക് മാറാൻ കച്ചവടക്കാർ മാറണം എന്നാണ് ഞാൻ പറഞ്ഞു കൊടുക്കുന്നത്. അതായത് സ്വർണ കച്ചവടം അല്ലാതെ എന്തെങ്കിലും വരുമാനം കിട്ടുന്ന ഒരു ചെറിയ പരിപാടിയും കൂടെ നോക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
സ്വർണ തൊഴിലാളികളൊക്കെ ഈ മേഖല വിട്ടു പോയി കഴിഞ്ഞു. പെയിന്റിങ്ങും സാധാരണ ജോലികളും ലോഡിങ്ങിനും ഒക്കെയാണ് അവർ പോകുന്നത്. അവർക്കൊന്നും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല,ജസ്റ്റിൻ പാലത്ര വിശദീകരിച്ചു.












Click it and Unblock the Notifications